‘ട്രാന്‍സി’ന് അമലും ഫഹദും ഒരു രൂപ പോലും പ്രതിഫലം വാങ്ങിയിട്ടില്ല: അന്‍വര്‍ റഷീദ്

0

വെള്ളിത്തിരയിൽ ഒരുപാട് ചർച്ചകൾക്ക് വഴിതെളിച്ച ചിത്രമായിരുന്നു ഫഹദ് ഫാസിലിനെ നായകനാക്കി അൻവർ റഷീദ് സംവിധാനം ചെയ്ത ട്രാൻസ്. ഏഴ് വര്‍ഷത്തെ ബ്രേക്കിന് ശേഷം ഫഹദ് ഫാസിലിനെ നായകനാക്കി അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ചിത്രം കൂടിയായിരുന്നു അത്. കേരളത്തിലും തമിഴ്നാട്ടിലും ആംസ്റ്റര്‍ഡാമിലും മുംബൈയിലുമായി ഒരു വർഷത്തിലേറെ നീണ്ട ചിത്രീകരണ മായിരുന്നു ട്രാൻസിന്റേത്.

ഈ സിനിമയ്ക്ക് വണ്ടി ഫഹദോ അമൽ നീരദോ ഒരു രൂപ പോലും പ്രതിഫലം വാങ്ങിയില്ല എന്ന വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ അൻവർ റഷീദ്. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അൻവർ റഷീദ് ഇക്കാര്യം വ്യക്തമാക്കിയത്.

‘2013ൽ പുറത്തിറങ്ങിയ ആമിയിലാണ് ഇതിനു മുമ്പ് ഞാനും ഫഹദും അമലും ഒന്നിച്ച് പ്രവർത്തിച്ചത്. ഞാൻ സംവിധാനം ചെയ്ത സിനിമകളിൽ ഏറ്റവും എളുപ്പത്തിലും സന്തോഷത്തിലും ഷൂട്ട് ചെയ്ത സിനിമയായിരുന്നു അത്. അതുകൊണ്ട് തന്നെ ഞങ്ങളുടേതായ അനുഭവങ്ങൾ സിനിമകളിൽ കൊണ്ടുവരാനും നമ്മുടെ ഇടത്തിൽ നിന്നുകൊണ്ട് അത് സിനിമയാക്കാനും ആഗ്രഹിച്ചിരുന്നു. അങ്ങനെയാണ് ‘ട്രാൻസ്’ സംഭവിക്കുന്നത്. ഏറ്റവും ആസ്വദിച്ച് ചെയ്ത സിനിമ ഇതാണ്. ഞങ്ങൾ മൂന്നു പേരെയും സംബന്ധിച്ച് ‘ട്രാൻസ്’ എന്ന സിനിമയിൽ നിന്ന് എന്ത് പ്രതിഫലം നേടുന്നു എന്നതിനേക്കാൾ പ്രധാനമായിരുന്നു സിനിമയ്ക്കുള്ളിലെ പ്രോസസ്. അതുകൊണ്ട് തന്നെ ഫഹദും അമലും ഒരു രൂപ പോലും പ്രതിഫലമായി ഈടാക്കിയിട്ടില്ല. അവരെന്നെ വിശ്വസിച്ചതിനും തന്ന സൗഹൃദത്തിനും ആത്മവിശ്വാസത്തിനും എപ്പോഴും ഞാൻ അവരോട് കടപ്പെട്ടിരിക്കുന്നു. മറ്റെല്ലാം നിസ്സാരമായിരുന്നു. അതായിരുന്നു ഞങ്ങൾക്ക് ട്രാൻസ്.’ അൻവർ റഷീദ് പറയുന്നു.

ട്രാൻസ് ഇഷ്ടപ്പെട്ട ഒരുപാട് ആളുകള്‍ ഉണ്ട്. പ്രത്യേകിച്ചും ഇൻഡസ്ട്രിയിൽ ഉള്ളവർ. തമിഴ് സംവിധായകൻ കെ.വി. ആനന്ദ് എന്നെ വിളിച്ച് അഭിന്ദിച്ചിരുന്നു. കഴിഞ്ഞ അ‍ഞ്ച് വർഷത്തിനിടെ മലയാളത്തിൽ ഇറങ്ങിയ ടെക്നിക്കലി ബെസ്റ്റ് ഫിലിം ആണ് ട്രാൻസ് എന്ന് അദ്ദേഹം പറഞ്ഞു. അരുവിയുടെ സംവിധായകൻ അരുൺ പ്രഭു, തെലുങ്ക് സംവിധായകൻ പൂരി ജഗന്നാഥ് എന്നിവരും വിളിച്ച് അഭിനന്ദിച്ചു.’–അൻവർ റഷീദ് പറഞ്ഞു.

2012ല്‍ പുറത്തിറങ്ങിയ ‘ഉസ്താദ് ഹോട്ടലി’ന് ശേഷം അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത മുഴുനീള ചിത്രമായിരുന്നു ‘ട്രാന്‍സ്’. അന്‍വര്‍ റഷീദ് എന്റര്‍ടെയിന്‍മെന്റ് നിര്‍മ്മിച്ച ചിത്രത്തില്‍ ഫഹദിനൊപ്പം വിനായകന്‍, ഗൗതം വാസുദേവ് മേനോന്‍, നസ്രിയാ നസിം, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തി. വ്യത്യസ്ത ഗെറ്റപ്പുകളിലെത്തിയ വിജു പ്രസാദ് എന്ന കഥാപാത്രം ഫഹദിന്റെ കരിയറിലേതന്നെ മികച്ചവയിൽ ഒന്നായിരുന്നു.