പരിസ്ഥിതി പ്രവര്‍ത്തകന്‍ ആര്‍.കെ പച്ചൗരി അന്തരിച്ചു

0

ന്യൂഡല്‍ഹി: പരിസ്ഥിതിപ്രവര്‍ത്തകനും എനര്‍ജി ആന്‍ഡ് റിസോഴ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് (ടെറി) മുന്‍മേധാവിയും സ്ഥാപക ഡയറക്ടറുമായ ആര്‍.കെ. പച്ചൗരി (79) അന്തരിച്ചു. ദീര്‍ഘകാലമായി ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച ദല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയമാക്കിരുന്നു.

2007ൽ സമാധാനത്തിനുള്ള നൊബേൽ സമ്മാനം പങ്കിട്ട യുഎൻ കാലാവസ്‌ഥാമാറ്റ ഗവേഷണ സമിതിയുടെ (ഐപിസിസി) അധ്യക്ഷനായിരുന്നു.1974-ല്‍ ഡല്‍ഹിയില്‍ സ്ഥാപിച്ച ‘ടെറി’യെ ആഗോളതലത്തില്‍ ശ്രദ്ധേയസ്ഥാപനമായി വളര്‍ത്തിയതില്‍ പച്ചൗരി പ്രധാനപങ്കു വഹിച്ചു. ടി.ഇ.ആര്‍.ഐ(ദ എനര്‍ജി ആന്‍ഡ് റിസോഴ്‌സസ് ഇന്‍സ്റ്റിറ്റ്യൂട്ട്) മുന്‍ തലവനായിരുന്നു പച്ചൗരി. പരിസ്ഥിതി സംരക്ഷണ രംഗത്തെ വിലപ്പെട്ട സംഭാവനകള്‍ക്കായി 2001- ല്‍ അദ്ദേഹത്തിന് പത്മഭൂഷണ്‍ ബഹുമതി ലഭിച്ചിട്ടുണ്ട്.

സഹപ്രവര്‍ത്തകയെ മാനഭംഗപ്പെടുത്തി, ലൈംഗികച്ചുവയോടെ സംസാരിച്ചു എന്നീ കുറ്റങ്ങളില്‍ പ്രതിചേര്‍ക്കപ്പെട്ടതിനെ തുടര്‍ന്നാണ് 2015-ല്‍ അദ്ദേഹം ടെറി ഡയറക്ടര്‍ ജനറല്‍ സ്ഥാനത്തുനിന്ന് രാജിവെച്ചൊഴിഞ്ഞത്. ടി.ഇ.ആര്‍.ഐ അധ്യക്ഷന്‍ നിതിന്‍ ദേശായി പൗച്ചൗരിയുടെ മരണത്തില്‍ ദുഃഖം രേഖപ്പെടുത്തി.

‘ആഗോള സുസ്ഥിര വികസനത്തില്‍ ഡോ. പച്ചൗരിയുടെ പങ്ക് പകരം വെക്കാനില്ലാത്തതാണ്. കാലാവസ്ഥ വ്യതിയാനത്തെ കുറിച്ച് ഇന്ന് നടക്കുന്ന ചര്‍ച്ചകളൊക്കെ തന്നെ അദ്ദേഹ ത്തിന്റെ കീഴില്‍ തുടങ്ങിയ ചര്‍ച്ചകളുടെ ഫലമായി ആരംഭിച്ചതാണ്,’ നിതിന്‍ ദേശായി പറഞ്ഞു.

1940 ആഗസ്റ്റ് 20നാണ് രാജേന്ദ്ര കുമാര്‍ പച്ചൗരിയുടെ ജനനം. ഉത്തരാഖണ്ഡിലെ ബ്രിട്ടീഷ് ഇന്ത്യയുടെ പ്രവിശ്യ പ്രദേശമായ നൈനിറ്റാളാണ് സ്വദേശം. ലഖ്‌നൗവിലും ബീഹാറിലെ റെയില്‍വേ ഇന്‍സ്റ്റിറ്റ്യൂട്ടിലുമായി മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ പച്ചൗരി റെയില്‍വെ ജീവനക്കാരനായി ജോലിയില്‍ പ്രവേശിച്ചു.

അതിന് ശേഷം അമേരിക്കയിലെ നോര്‍ത്ത് കരോലിന സര്‍വകലാശാലയില്‍ എം.എസിനു ചേര്‍ന്നു. 1974 ല്‍ അതേ സര്‍വകലാശാലയില്‍ നിന്നുതന്നെ പി.എച്ച്.ഡിയും പൂര്‍ത്തിയാക്കി. ഭാര്യ: സരോജ് പച്ചൗരി. മക്കള്‍: രശ്മി, സോനാലി.