ഈ കുരുന്നുകാലുകള്‍ ചങ്ങലയ്ക്കിടാതെ പോകാന്‍ ആ പിതാവിന് കഴിയില്ല; ജിഎംബി ആകാഷിന്റെ ആ ചിത്രത്തിന്‍റെ കഥ ഇതാണ്

0

തൻെറ പ്രായമുള്ള കുട്ടികൾ പുറത്ത് കളിച്ച് നടക്കുമ്പോൾ അവൾ തൻെറ വീട്ടിലെ മുറിയുടെ ഇരുട്ടിലാണ്. പുറത്തിറങ്ങാൻ ശ്രമിച്ചാൽ അവളുടെ കുഞ്ഞുകാലുകളിൽ ചങ്ങല ഉരയും. ചോര പൊടിയും. ബംഗ്ലാദേശിലെ ഒരു പെൺകുട്ടിയുടെയും അവളുടെ അച്ഛന്റെയും ദുരവസ്ഥയാണിത്‌.

ബംഗ്ലാദേശി ഫോട്ടോഗ്രാഫര്‍ ജിഎംബി ആകാഷ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പറഞ്ഞ ഒരു പിതാവിന്റെയും മകളുടെയും കഥയും ആരുടെയും ഹൃദയം നോവിക്കും. നിസ്സഹായനായ പിതാവിന് തന്റെ പത്ത് വയസ്സുകാരിയായ മകളെ ചങ്ങലയ്ക്കിടേണ്ടി വന്ന സങ്കടകരമായ അവസ്ഥയ്ക്ക് പിന്നില്‍ ഒറ്റ കാരണം മാത്രം, അവളുടെ സുരക്ഷ.

മയക്കുമരുന്നിൽ നിന്നും വേശ്യവൃത്തിയിൽ നിന്നും മകളെ രക്ഷിക്കാൻ വേണ്ടിയാണ് അയാൾക്ക് മകളെ മുറിയിൽ പൂട്ടിയിടേണ്ടി വന്നത്.അവർ താമസിക്കുന്ന പ്രദേശം വേശ്യാവൃത്തിക്കും മയക്കുമരുന്നിനും കുപ്രസിദ്ധമാണ്. കുട്ടിയുടെ ഉമ്മ മരിച്ചതോടെ വീട്ടിൽ പിതാവും മകളും തനിച്ചായി. പലപ്പോഴും വീട്ടിൽ നിന്ന് കുട്ടിയെ കാണാതാവാറുണ്ട്. അപ്പോഴൊക്കെ പിതാവ് കമാൽ ഹുസൈൻ അവളെ തിരഞ്ഞ് പോവും. മിക്കപ്പോഴും അവൾ സമീപത്ത് വേശ്യാവൃത്തിയിലേർപ്പെടുന്ന സ്ത്രീകളുടെയോ മയക്കുമരുന്ന് കച്ചവടം നടത്തുന്നവരുടെയോ കൂടെയായിരിക്കും.

പത്ത് ദിവസത്തോളം വരെ അവളെ കാണാതായിട്ടുണ്ട്. എങ്ങനെയെങ്കിലും അവളെ തിരിച്ച് കിട്ടും. കുട്ടി മയക്കുമരുന്നിന് അടിമയാണെന്ന് പല തവണയുള്ള അനുഭവത്തിലൂടെ ഹുസൈന് വ്യക്തമായി. ചെരുപ്പ് കുത്തിയായ ഹുസൈന് കുട്ടിയെ ആരെയെങ്കിലും ഏൽപ്പിക്കാനോ ചികിത്സ നൽകാനോ പറ്റാത്ത അവസ്ഥയാണ്.
“ഓരോ തവണയും അവളുടെ കാലുകളിൽ ചങ്ങലയിടുമ്പോൾ എൻെറ കണ്ണുകൾ നിറയും. വേറെ ഒരു നിവൃത്തിയുമില്ലാത്തത് കൊണ്ടാണ് ഇത് ചെയ്യേണ്ടി വരുന്നത്. അവളുടെ ജീവിതം തകരാതിരിക്കാൻ ഇതല്ലാതെ ഞാൻ എന്താണ് ചെയ്യുക” – ഹുസൈൻ ചോദിക്കുന്നു. ഇവരുടെ ദുരന്തജീവിതം വിവരിച്ച് കൊണ്ടുള്ള ഫോട്ടോഗ്രാഫറുടെ പോസ്റ്റ് വൈറലാവുകയാണ്. ഇതിനകം തന്നെ കുട്ടിയെയും അച്ഛനെയും സഹായിക്കാൻ നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.