സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത, ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്

0

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴ സാധ്യത. 9 ജില്ലകളിൽ യെല്ലോ അലർട്ട് ഉണ്ട്. തൃശ്ശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട്. തുലാവർഷത്തിന്റെ ഭാഗമായുള്ള ഇടിയോട് കൂടിയ മഴയാണ് കിട്ടുന്നത്. തമിഴ്നാട് തീരത്തായുള്ള ചക്രവാതച്ചുഴിയും മഴയ്ക്ക് കാരണമാണ്. അടുത്ത ദിവസങ്ങളിലും പരക്കെ മഴ തുടരും.

കോഴിക്കോട് ജില്ലയിലെ മലയോര മേഖലയില്‍ ഇന്നലെ കനത്ത മഴ പെയ്തിരുന്നു. മുക്കത്ത് ഇടിമിന്നലേറ്റ് വീടിന് കേടുപാട് പറ്റി. . വീട്ടു മുറ്റത്തു കെട്ടിയിട്ട ആട്ടിന്‍ കുട്ടി മിന്നലേറ്റ് ചത്തു. ഉച്ചക്ക് ശേഷമാണ് മലയോര മേഖലയില്‍ മഴ കനത്തത്. കൂരാച്ചുണ്ട്, ചക്കിട്ടപാറ, തിരുവമ്പാടി, കുറ്റ്യാടി മേഖലകളില്‍ ശക്തമായ മഴയാണ് പെയ്തത്. ഇടിമിന്നലില്‍ മുക്കത്ത് കനത്ത നാശ നഷ്ടമുണ്ടായി. മിന്നലേറ്റ് അഗസ്ത്യന്‍മൂഴി തടപ്പറമ്പ് പ്രകാശന്‍റെ വീട്ടിലെ വയറിംഗ് കത്തി നശിച്ചു. വീട്ടുമുറ്റത്ത് കെട്ടിയിട്ട ആട്ടിന്‍ കുട്ടി ചത്തു. വീട്ടില്‍ ആളില്ലാത്തതു കൊണ്ടാണ് വലിയ അപകടമൊഴിവായത്.

തമിഴ്നാട്ടിൽ രണ്ട് ദിവസം തുടർച്ചയായി പെയ്ത ശക്തമായ മഴയ്ക്ക് ഇന്നലെ നേരിയ ശമനമുണ്ടായിരുന്നു. എന്നാൽ 29 ജില്ലകളിൽ ഇപ്പോഴും മഴ മുന്നറിയിപ്പുണ്ട്. ചെന്നൈ നഗരത്തിലെ മിക്കവാറും ഇടങ്ങളിലെ വെള്ളക്കെട്ട് പമ്പ് ചെയ്ത് ഒഴിവാക്കി. മൂന്ന് ദിവസം കൊണ്ട് ശരാശരി 21.55 മില്ലിമീറ്റർ മഴയാണ് ചെന്നൈയിൽ പെയ്തത്. ഇന്നലെ മഴക്കെടുതി അപകടങ്ങൾ കാര്യമായി റിപ്പോർട്ട് ചെയ്തില്ല.

വടക്കൻ തമിഴ്നാട്ടിലെ മിക്ക ജില്ലകളിലും ഇടവിട്ട് ശക്തമായ മഴ തുടരുന്നുണ്ട്. ഇന്നും നാളെയും 19 ജില്ലകളിൽ ഇടവിട്ട് മിതമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. അ‍ഞ്ച് ദിവസം കൂടി മഴ തുടരും. അടിയന്തര സാഹചര്യമുണ്ടായാൽ നേരിടാൻ ദേശീയ ദുരന്ത നിവാരണ സേനയുടെ 15 സംഘങ്ങളെ സജ്ജമാക്കി നിർത്തിയിട്ടുണ്ട്.