വരുണ്‍ സിംഗിനെ വിദഗ്ധചികിത്സക്ക് ബംഗ്ലൂരുവിലേക്ക് മാറ്റി: നില ഗുരുതരം

0

ബംഗ്ലൂരു: കുനൂ‍ർ ഹെലികോപ്ടർ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗിനെ വിദഗ്ധ ചികിത്സയ്ക്ക് വേണ്ടി ബംഗലൂരുവിലേക്ക് മാറ്റി. എയർ ആംബുലൻസിൽ വൈകിട്ടാണ് അദ്ദേഹത്തെ ബംഗ്ലൂരുവിലെ വ്യോമസേന കമാൻഡോ ആശുപത്രിയിലേക്ക് എത്തിച്ചത്. രാജ്യത്ത് ഏറ്റവും മികച്ച ചികിത്സാ സൌകര്യങ്ങളുള്ള ആശുപത്രികളിലൊന്നാണ് ബംഗ്ലൂരുവിലെ വ്യോമസേന കമാൻഡോ ആശുപത്രി. 80 ശതമാനത്തിലേറെ പൊള്ളലേറ്റ ഗ്രൂപ്പ് ക്യാപ്റ്റൻ വരുണ്‍ സിങിനെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാനുള്ള പ്രയത്നത്തിലാണ് ഡോക്ടർമാർ.

കൂനൂരിൽ അപകടത്തില്‍പ്പെട്ട ഹെലികോപ്ടറിലുണ്ടായിരുന്ന സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് അടക്കം 13 പേരും മരിച്ചപ്പോള്‍ പരിക്കുകളോടെ രക്ഷപ്പെട്ടത് ഗ്രൂപ്പ് ക്യാപ്റ്റൻ വരുണ്‍ സിംഗിന് മാത്രമാണ്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തിന്റെ തിരിച്ചുവരിവിന് വേണ്ടി പ്രാർത്ഥനയോടെ കാത്തിരിക്കുകയാണ് രാജ്യം.വെല്ലിംങ്ങ്ടണിലെ സൈനിക ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തെ വിദഗ്ദ ചികിത്സ നൽകുന്നതിന് വേണ്ടിയാണ് ബംഗ്ലൂരുവിലേക്ക് എത്തിച്ചത്.

വരുണ്‍ സിങ്ങിന്‍റെ പിതാവ് റിട്ട കേണല്‍ കെ പി സിംഗും നേവി ഉദ്യോഗസ്ഥനായ സഹോദരന്‍ തനൂജും ബംഗ്ലൂരുവിലത്തിയിട്ടുണ്ട്. വരുൺ ജീവിതത്തിലേക്ക് ഉടന്‍ തിരിച്ചെത്താനാകുമെന്നാണ് പ്രതീക്ഷയെന്ന് കുടുംബം പ്രതികരിച്ചു.