ഗ്യാൻവാപി മസ്ജിദിൽ ആരാധന നടത്താൻ ഹിന്ദുക്കൾക്ക് അനുമതി

0

ഗ്യാൻവാപി മസ്ജിത് വിഷയത്തിൽ നിർണായക ഉത്തരവുമായി കോടതി. ഹിന്ദുക്കൾക്ക് പള്ളിയിൽ ആരാധന നടത്താമെന്ന് കോടതി ഉത്തരവ്. സീൽ ചെയ്ത നിലവറയ്ക്കുള്ളിൽ ആരാധന നടത്താൻ സൗകര്യം ഒരുക്കണമെന്നും നിർദ്ദേശം. വാരാണസി ജില്ലാ കോടതിയാണ് നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്.

ഹിന്ദു വിഭാഗം നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്. മസ്ജിദിന് താഴെ മുദ്രവച്ച 10 നിലവറകളുടെ മുന്നിൽ പൂജ നടത്താനാണ് വാരാണാസി ജില്ലാ കോടതി അനുമതി നൽകിയിരിക്കുന്നത്. എഎസ്ഐ സർവേ ഓപ്പറേഷൻ സമയത്ത് സുപ്രീം കോടതി സീൽ ചെയ്യാൻ ഉത്തരവിട്ട പള്ളിയുടെ ബേസ്‌മെൻ്റിലേക്കുള്ള പ്രവേശനം തടയുന്ന ബാരിക്കേഡുകൾ നീക്കംചെയ്യാൻ ക്രമീകരണം ചെയ്യണമെന്ന് കോടതി നിർദ്ദേശം നൽകി.

അതേസമയം, മസ്ജിദിൽ കണ്ടെന്ന് അവകാശപ്പെടുന്ന ശിവലിംഗത്തെ ശാസ്ത്രീയ സർവേയ്ക്ക് വിധേയമാക്കണമെന്ന് ഹൈന്ദവ കക്ഷികൾ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ആർക്കിയോളജിക്കൽ സർവേ ഒഫ് ഇന്ത്യയെ ഉപയോഗിച്ച് പരിശോധന നടത്തണമെന്നാണ് ആവശ്യം. മസ്ജിദിലെ പ്രാർത്ഥനയ്ക്ക് മുൻപായി വിശ്വാസികൾ അംഗശുദ്ധി വരുത്തുന്ന സഥലമാണ് വുദുഖാന (വാട്ടർ ടാങ്ക്). അവിടെ ശിവലിംഗം കണ്ടെത്തിയെന്നാണ് വാദം.