ഇന്ത്യ-ഗള്‍ഫ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി വരുന്നു; ജി20യില്‍ പ്രഖ്യാപനം നടത്തി പ്രധാനമന്ത്രി

0

ന്യൂഡല്‍ഹി: ജി 20 ഉച്ചകോടിയിൽ ഇന്ത്യ – ഗൾഫ് – യൂറോപ്പ് സാമ്പത്തിക ഇടനാഴി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യങ്ങളെ ബന്ധിപ്പിക്കുന്നതിനാണ് പ്രഥമ പരിഗണന എന്ന് മോദി വ്യക്തമാക്കി. സാമ്പത്തിക ഇടനാഴി അടുത്ത തലമുറക്കായി അടിത്തറ പാകുമെന്നും മോദി പറഞ്ഞു.

ജി20 ഉച്ചകോടിയില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനാണ് സാമ്പത്തിക ഇടനാഴി സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഈ രാജ്യങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന റെയില്‍വെ, ഷിപ്പിംഗ് പദ്ധതികള്‍ നടപ്പില്‍ വരും. സാമ്പത്തിക ഇടനാഴി വലിയ അവസരങ്ങള്‍ വാഗ്ദാനം ചെയ്യുന്ന പദ്ധതിയാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവേല്‍ മാക്രോണ്‍ പ്രതികരിച്ചു.

പുതിയ അവസരങ്ങൾക്ക് വഴി തുറക്കുകയാണ് ലക്ഷ്യമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പ്രതികരിച്ചു. ഇടനാഴിയുടെ വിജയത്തിനായി പ്രവർത്തിക്കുമെന്ന് ജർമ്മൻ ചാൻസലർ പിന്തുണ അറിയിച്ചു.

ഇന്ത്യയെയും മിഡില്‍ ഈസ്റ്റിനെയും യൂറോപ്പിനെയും തമ്മില്‍ പരസ്പരം ബന്ധിപ്പിച്ച് വ്യാപാരവും ബന്ധവും മെച്ചപ്പെടുത്തുകയാണ് സാമ്പത്തിക ഇടനാഴിയുടെ ലക്ഷ്യം. ഇത് ലോകത്തിന്റെ മുഴുവന്‍ കണക്ടിറ്റിവിറ്റിക്കും സുസ്ഥിര വികസനത്തിനും പുതിയ ദിശാബോധം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. പുതിയ സംരംഭത്തിന്റെയും സാമ്പത്തിക ഇടനാഴി പദ്ധതിയുടെയും സംയോജനത്തിന് താല്‍പര്യം പ്രകടിപ്പിച്ച സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ സാമ്പത്തിക ഇടനാഴി സ്ഥാപിക്കുന്നതില്‍ രാജ്യങ്ങള്‍ നടത്തിയ കൂട്ടായ പരിശ്രമത്തെയും അഭിനന്ദിച്ചു. ഇന്ന് രാവിലെയോടെയാണ് ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ജി 20 ഉച്ചകോടിക്ക് തുടക്കമായത്. ഡൽഹി പ്രഗതി മൈതാനിലെ ഭാരത് മണ്ഡപത്തിൽ നടക്കുന്ന ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക നേതാക്കളെ അഭിസംബോധന ചെയ്തു. 55 രാജ്യങ്ങൾ ചേർന്ന ആഫ്രിക്കൻ യൂണിയന് ജി20യിൽ അംഗത്വം നൽകി. ചൈനീസ് പ്രസിഡന്‍റ് ഷി ജിൻ പിങ്ങിന് പകരം പ്രധാനമന്ത്രി ലി ചിയാങ് , അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ, യുകെ പ്രധാനമന്ത്രി ഋഷി സുനക് ,അർജന്‍റീന പ്രസിഡന്‍റ് ആൽബർട്ടോ ഫെർണാണ്ടസ് തുടങ്ങിയവർ ഡൽഹിലെത്തി.