ആൾട്ട് ന്യൂസ് സ്ഥാപകൻ മുഹമ്മദ് സുബൈർ അറസ്റ്റിൽ

0

മതവികാരം വ്രണപ്പെടുത്തിയതിന് മാധ്യമപ്രവർത്തകനും ആൾട്ട് ന്യൂസ് സഹസ്ഥാപകനുമായ മുഹമ്മദ് സുബൈർ അറസ്റ്റിൽ. 2018 മാർച്ചിൽ നടത്തിയ ട്വീറ്റിന്റെ പേരിലാണ് ഡൽഹി പൊലീസ് നടപടി. സ്പെഷ്യൽ സെല്ലിന്റെ ഐഎഫ്എസ്ഒ യൂണിറ്റാണ് സുബൈറിനെ അറസ്റ്റ് ചെയ്തത്. മതിയായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്ന് പൊലീസ് അറിയിച്ചു. സുബൈറിനെ കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങും.

‘@balajikijaiin’ എന്ന ട്വിറ്റര്‍ ഉപയോക്താവ് നൽകിയ പരാതിയിൽ ഈ മാസം ആദ്യം ഐപിസി സെക്ഷൻ 153-എ (വിവിധ ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തൽ), 295-എ (മതവികാരം വ്രണപ്പെടുത്തൽ) എന്നീ വകുപ്പുകൾ പ്രകാരം സുബൈറിനെതിരെ പൊലീസ് കേസെടുത്തിരുന്നു. പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ നടന്ന വിവാദ പരാമർശത്തിൽ, രാജ്യത്തുടനീളം നടന്ന പ്രതിഷേധങ്ങൾക്ക് മുഹമ്മദ് സുബൈർ ആക്കം കൂട്ടിയെന്നാണ് ആരോപണം. ഒരു പ്രത്യേക മതവിഭാഗത്തിനെതിരെ ബോധപൂർവം സോഷ്യൽ മീഡിയ വഴി കലാപത്തിന് ശ്രമിച്ചുവെന്നും പൊലീസ് പറയുന്നു.

എന്നാൽ മറ്റൊരു കേസിൽ ചോദ്യം ചെയ്യാൻ സുബൈറിനെ ഇന്ന് വിളിച്ചുവരുത്തിയിരുന്നതായി ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ പ്രതീക് സിന്‍ഹ പറഞ്ഞു. 2020ൽ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടായിരുന്നു നടപടി. ഈ കേസില്‍ അറസ്റ്റില്‍ നിന്ന് സുബൈറിന് കോടതി സംരക്ഷണം നല്‍കിയിരുന്നതായി സിന്‍ഹ കൂട്ടിച്ചേർത്തു. രണ്ടാമത്തെ കേസിൽ സുബൈറിന് നോട്ടീസ് പോലും നൽകിയിട്ടില്ലെന്നും, പലതവണ ആവശ്യപ്പെട്ടിട്ടും എഫ്‌ഐആറിന്റെ പകർപ്പ് നൽകുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. വ്യാജ വാർത്തകൾ കണ്ടെത്തി റിപ്പോർട്ട് ചെയ്യുന്ന ഫാക്ട് ഫൈൻഡിംഗ് വെബ്സൈറ്റാണ് ആൾട്ട് ന്യൂസ്.

സുബൈറിന്റെ അറസ്റ്റിനെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അപലപിച്ചു. ബിജെപിയുടെ വിദ്വേഷവും നുണകളും തുറന്നുകാട്ടുന്ന ഓരോ വ്യക്തിയും ശിക്ഷിക്കപ്പെടുന്നു. സത്യത്തിന്റെ ശബ്ദം ഉയർത്തുന്ന ഒരാളെ അറസ്റ്റ് ചെയ്താൽ ആയിരങ്ങൾ മുന്നിലെത്തും. സ്വേച്ഛാധിപത്യത്തിന് മേൽ സത്യം വിജയിക്കുമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. മുഹമ്മദ് സുബൈറിന്റെ അറസ്റ്റ് അങ്ങേയറ്റം അപലപനീയമാണെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസിയും പ്രതികരിച്ചു.