മലേഷ്യയിൽ ഇരുമ്പ് ദണ്ഡ് ചൂടാക്കി പൊള്ളിച്ച മലയാളിക്ക് മോചനം

0

ആലപ്പുഴ∙ മലേഷ്യയിൽ ജോലി സ്ഥലത്ത് ശമ്പളകുടിശിക ചോദിച്ചതിന് തൊഴിലുടമയുടെ കൊടിയ പീഡനത്തിന് ഇരയായ ആലപ്പുഴ സ്വദേശി തിരികെ നാട്ടിലേക്ക്. ഹരിപ്പാടിനടുത്ത് പള്ളിപ്പാട് സ്വദേശി ഹരിദാസൻ ചെന്നൈയിലെത്തി. ചെന്നൈലെത്തിയ ഹരിദാസ് കുടുംബവുമായി ഫോണിൽ സംസാരിച്ചുവെന്ന് സഹോദരന്‍ അറിയിച്ചു. ചെന്നെയില്‍നിന്നു ഹരിദാസ് നാട്ടിലേക്കു തിരിച്ചുവെന്നും സഹോദരന്‍ പറഞ്ഞു.

മലേഷ്യയിൽ ബാർബർ ജോലിക്ക് പോയ ഹരിദാസിനെ ശമ്പളം ചോദിച്ചതിനാണ് തൊഴിലുടമ ക്രൂരമായി പീഡിപ്പിച്ചത്. ശരീരമാസകലം പൊള്ളലേൽപ്പിച്ചതിന്റെ പാടുകളോടെ കമഴ്ന്നു കിടക്കുന്ന ഹരിദാസിന്റെ ചിത്രം വാട്‍സാപ്പിൽ ലഭിച്ചപ്പോഴാണ് ഭാര്യയും ബന്ധുക്കളും വിവരം അറിയുന്നത്. ഹരിദാസിന് ഒപ്പം ജോലി ചെയ്യുന്ന തമിഴ്നാട്ടുകാരനാണ് ചിത്രങ്ങൾ അയച്ചത്.

ഞായർ വൈകിട്ട് വിളിച്ചപ്പോൾ പൊള്ളലേറ്റ വിവരം ഹരിദാസ് സൂചിപ്പിച്ചെങ്കിലും കൂടുതലൊന്നും പറഞ്ഞില്ല. 4 വർഷം മുൻപ് ജോലി തേടി പോയ ഹരിദാസിനു ഇതുവരെ അവധി അനുവദിച്ചിട്ടില്ല. 3 വർഷം കഴിഞ്ഞപ്പോൾ അവധി ആവശ്യപ്പെട്ടെങ്കിലും പാസ്പോർട്ടും മറ്റും തൊഴിലുടമ പിടിച്ചുവച്ചു. 30,000 രൂപ മാസശമ്പളം വാഗ്ദാനം ചെയ്തു മലേഷ്യയിൽ ബാർബർ ജോലിക്കു കൊണ്ടുപോയ ഹരിദാസിന് പലപ്പോഴും 16,000 രൂപയാണ് ശമ്പളമായി ലഭിച്ചിരുന്നതെന്നും പരാതിയുണ്ട്. 7 മാസമായി ശമ്പളം ലഭിക്കുന്നില്ല.

ഇതിനിടെയാണ് തൊഴിലുടമയുടെ പീഡനം. ശരീരമാസകലം പൊള്ളലേൽപ്പിച്ച ഹരിദാസിനെ ഒരാഴ്ചയോളം മരുന്നൊന്നും കൊടുക്കക്കാതെ പീഡിപ്പിച്ചു. ഒരാഴ്ചയോളം നിന്നുകൊണ്ട് ഉറങ്ങുകയായിരുന്നു ഇയാളെന്ന് ഭാര്യ പറഞ്ഞു.