ജമാൽ ഖഷോഗിയെ കോണ്‍സുലേറ്റിലേക്ക് വിളിച്ചു വരുത്തി ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി ; മൃതദേഹം ആസിഡ് ഒഴിച്ച് നശിപ്പിച്ചിരിക്കാമെന്ന് തുർക്കി

0

തുര്‍ക്കിയിലെ കോണ്‍സുലേറ്റില്‍ സൗദി അറേബ്യയുടെ രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥര്‍ കൊലപ്പെടുത്തിയ മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ മൃതദേഹം ആസിഡില്‍ ലയിപ്പിച്ച് ഇല്ലാതാക്കിയെന്നു നിഗമനം. തുര്‍ക്കി പ്രസിഡന്റ് റസപ് തയിപ് എര്‍ദോഗന്റെ ഉപദേശക സംഘത്തിലെ ലാസിന്‍ അക്തായിയാണ് ഈ സൂചന പുറത്തുവിട്ടത്.

അന്വേഷകർക്ക് ഇതുവരെ ഖഷോഗിയുടെ മൃതദേഹം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഒക്ടോബർ രണ്ടിനാണ് കോൺസുലേറ്റിനുള്ളിലേക്ക് കടന്ന ഖഷോഗിയെ കാണാതായത്. ഇദ്ദേഹത്തിന്റെ മരണം കോൺസുലേറ്റിനുള്ളിലുള്ളവരുമായുള്ള മൽപ്പിടിത്തത്തിൽ സംഭവിച്ചിരുന്നെന്ന് സൗദി സമ്മതിച്ചിരുന്നു. സൗദി കിരീടാവകാശി മൊഹമ്മദ് ബിൻ സൽമാന്റെ ഏകാധിപത്യ നിലപാടുകളുടെ വിമർശകനായിരുന്നു ഖഷോഗി. മൃതദേഹം പലതായി വെട്ടിമുറിച്ച ശേഷം ആസിഡ് ഒഴിച്ച് നശിപ്പിച്ചിരിക്കുമെന്നതാണ് തങ്ങളുടെ നിഗമനമെന്ന് യാസിന്‍ അക്തായി പറഞ്ഞു. ഇതു മാത്രമാണ് യുക്തിപരമായ നിഗമനമെന്നും അദ്ദേഹം വിശദീകരിച്ചു.

കോണ്‍സുലേറ്റിലെ പൂന്തോട്ടത്തില്‍നിന്ന് ശാസ്ത്രീയ തെളിവുകള്‍ ലഭിച്ചെന്നാണു തുര്‍ക്കി ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന. പൂന്തോട്ടത്തിലെ കിണര്‍ പരിശോധിക്കാന്‍ തുര്‍ക്കി പോലീസിനു സൗദി അനുമതി നല്‍കിയിരുന്നില്ല, എന്നാല്‍ ശാസ്ത്രീയ പരിശോധനയ്ക്കായി വെള്ളത്തിന്റെ സാമ്പിള്‍ നല്‍കിയിരുന്നെന്നു റിപ്പോര്‍ട്ടുണ്ട്.