‘വടകര തിരിച്ചു പിടിക്കും’; മന്ത്രിയും എംഎൽഎയും ആയിരുന്നപ്പോൾ പ്രവർത്തിച്ചതുപോലെ മുന്നോട്ട് പോകുമെന്ന് കെകെ ശൈലജ

0

വടകര തിരിച്ചു പിടിക്കുമെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി കെകെ ശൈലജ. മന്ത്രിയും എംഎൽഎയും ആയിരുന്നപ്പോൾ പ്രവർത്തിച്ചതുപോലെ മുന്നോട്ട് പോകും. ടിപി കേസ് മണ്ഡലത്തിൽ ചർച്ചയാവില്ല എന്നും കെകെ ശൈലജ പ്രതികരിച്ചു.

ടി പി കേസ് വടകരയിൽ ചർച്ചയാവില്ല. മറ്റ് രാഷ്ട്രീയ വിഷയങ്ങൾ ചർച്ച ചെയ്യാനുണ്ട്. ആർഎംപിയുടെ പ്രവർത്തനം എൽഡിഎഫിൻ്റെ ജയത്തെ ബാധിക്കില്ല. എതിരാളി ആരായാലും പ്രശ്നം ഇല്ല. പാർട്ടി നിശ്ചയിച്ചാൽ മറ്റ് സംസ്ഥാനങ്ങളിൽ പ്രവർത്തിക്കണം. കേരളത്തിൽ നിന്നും വിട്ടു പോകുന്നില്ല. ഇവിടുത്തെ പ്രവർത്തനങ്ങൾക്കൊപ്പമാണ് അവ ചെയ്യുന്നത്.

മന്ത്രിയും എംഎൽഎയും ആയിരുന്നപ്പോൾ എങ്ങനെ പ്രവർത്തിച്ചുവോ, ജയിച്ചാൽ അതുപോലെ മുന്നോട്ട് പോകും. യുഡിഎഫിന് വടകരയിൽ വികസനം കൊണ്ടുവരാൻ കഴിഞ്ഞില്ല. നിഷ്പക്ഷരായവർ എൽഡിഎഫിനൊപ്പം നിൽക്കും. ജനങ്ങൾ അവസരം തന്നാൽ അവർ നിരാശരാകില്ല എന്നും ശൈലജ പ്രതികരിച്ചു.

Read Also: കളം നിറഞ്ഞു, ഇനി അങ്കം; ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സിപിഐഎം

2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള സിപിഐഎം സ്ഥാനാർഥികളെ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പ്രഖ്യാപിച്ചിരുന്നു. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് പിന്നാലെയാണ് അദ്ദേഹം ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ജയിക്കാൻ വേണ്ടിയാണു സ്ഥാനാർഥികളെ നിശ്ചയിച്ചതെന്നും യുവാക്കൾക്ക് പ്രാധിനിധ്യം നൽകിയിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

ജില്ലാ സെക്രട്ടറിമാർ മത്സരിക്കുന്ന സ്ഥലങ്ങളിൽ പകരം ചുമതല നൽകും. രാഹുൽ ഗാന്ധി പ്രധാനമന്ത്രി ആകുമെന്ന് കേരളത്തിൽ ആരെങ്കിലും വിശ്വസിക്കുമോയെന്നും അദ്ദേഹം പരിഹസിച്ചു. സിപിഐഎമ്മിന് ഇത്തവണ പൊതു സ്വതന്ത്രൻ ഇല്ല എന്നതും പ്രത്യേകതയാണ്. 15 സീറ്റിലും ചുറ്റിക അരിവാൾ നക്ഷത്രം ചിനത്തിലാണ് സ്ഥാനാർത്ഥികൾ മത്സരിക്കുക.

സ്ഥാനാർത്ഥി പട്ടിക

ആറ്റിങ്ങൽ – വി. ജോയി

കൊല്ലം – എം. മുകേഷ്

ആലപ്പുഴ – എ.എം ആരിഫ്

പത്തനംതിട്ട – തോമസ് ഐസക്

ഇടുക്കി – ജോയിസ് ജോർജ്

എറണാകുളം – കെ.ജെ ഷൈൻ

ചാലക്കുടി – സി. രവീന്ദ്രനാഥ്

ആലത്തൂർ – കെ. രാധാകൃഷ്ണൻ

പാലക്കാട് – എ. വിജയരാഘവൻ

പൊന്നാനി – കെ.എസ് ഹംസ

മലപ്പുറം – വി. വസീഫ്

കോഴിക്കോട് – എളമരം കരീം

വടകര – കെ.കെ ശൈലജ

കണ്ണൂർ – എം.വി ജയരാജൻ

കാസർകോട് – എം.വി ബാലകൃഷ്ണൻ