ശിവശങ്കറിനൊപ്പം സ്വപ്‌ന മൂന്നുവട്ടം വിദേശയാത്ര നടത്തിയെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

0

കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നയുമൊത്ത് മൂന്നു തവണ വിദേശയാത്ര നടത്തിയെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. 2017 ഏപ്രിലിൽ സ്വപ്നയും ശിവശങ്കറും ഒരുമിച്ച് യുഎഇയിലേക്ക് യാത്ര ചെയ്തു. 2018 ഏപ്രിലിൽ സ്വപ്ന ഒമാനിലേക്ക് പോയി. അവിടെ വെച്ച് ശിവശങ്കറെ കണ്ടു. ഒരുമിച്ച് മടങ്ങുകയും ചെയ്തു. 2018 ഒക്ടോബറിൽ പ്രളയ ദുരിതാശ്വാസ ഫണ്ട് രൂപീകരിക്കാനുള്ള മുഖ്യമന്ത്രിയുടെ യുഎഇ സന്ദർശന വേളയിൽ ഇരുവരും ഒരുമിച്ച് യുഎഇയിലേക്ക് പോയി.

സ്വ ര്‍ണം സൂക്ഷിക്കാന്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റുമൊന്നിച്ച് ബാങ്ക് ലോക്കര്‍ തുറന്നത് ശിവശങ്കറിന്റെ നിര്‍ദേശപ്രകാരമാണെന്നും സ്വപ്ന സമ്മതിച്ചുവെന്നും എന്‍ഫോഴ്‌സ്‌മെന്റ് വ്യക്തമാക്കി. ശിവശങ്കറുമായി വളരെ അടുത്ത ബന്ധം തനിക്കുണ്ടെന്ന് സ്വപ്നയും ഇക്കാര്യം ശിവശങ്കറും സമ്മതിച്ചതായും ഇ.ഡി. കോടതിയെ അറിയിച്ചു.

കോടതിയിൽ നൽകിയ റിപ്പോര്‍ട്ടിലാണ് എൻഫോഴ്‌സ്‌മെൻറ് ഇക്കാര്യങ്ങൾ അറിയിച്ചിരിക്കുന്നത്. സ്വപ്നയും ശിവശങ്കറും തമ്മില്‍ അടുത്ത ബന്ധമുണ്ടായിരുന്നു എന്ന് തെളിയിക്കുന്ന നിര്‍ണായക വിവരങ്ങളാണ് എന്‍ഫോഴ്‌സ്‌മെന്‍റ് സമര്‍പ്പിച്ചിരിക്കുന്നത്. എന്നാല്‍ എന്തുമായി ബന്ധപ്പെട്ടാണ് ഈ യാത്രകള്‍ എന്ന് എന്‍ഫോഴ്‌സ്‌മെന്‍റ് റിപ്പോര്‍ട്ടില്‍ പറയുന്നില്ല. സ്വപ്‌ന, സരിത് എന്നിവരുടെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിച്ചിരുന്നു. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് എന്‍ഫോഴ്‌സ്‌മെന്‍റ് കോടതിയില്‍ ഹാജരാക്കിയത്.

സ്വപ്നയുടെ പ്രവര്‍ത്തനങ്ങള്‍ വഴിവിട്ടതാണ് എന്നതിനെ കുറിച്ച് ശിവശങ്കറിന് അറിയാമായിരുന്നു. ശിവശങ്കറിന്റെ നിര്‍ദേശ പ്രകാരമാണ് ചാര്‍ട്ടേഡ് അക്കൗണ്ടന്റുമായി ചേര്‍ന്ന് സ്വപ്ന ലോക്കര്‍ ഓപ്പണ്‍ ചെയ്തത്. സ്വര്‍ണവും പണവും ലോക്കറില്‍ വെച്ചത് ശിവശങ്കറിന്റെ അറിവോടെയാണോ എന്ന കാര്യം എന്‍ഫോഴ്സ്മെന്റ് റിപ്പോര്‍ട്ടില്‍ പറയുന്നില്ല.