പെൺകുട്ടിയെ നാടുകാണി കൊക്കയിൽ തള്ളി യുവാവ് തൂങ്ങിമരിച്ച നിലയിൽ; ‘പിടിച്ചു തള്ളിയത് വഴക്കിനിടെ’

0

കുളമാവ്: നാടുകാണി പവിലിയനിലെത്തിയ യുവാവിനെ താഴ്ഭാഗത്തുള്ള പാറക്കെട്ടിലെ മരത്തിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. ഇദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന പ്ലസ്ടു വിദ്യാർഥിനിയെ ഗുരുതരപരിക്കുകളോടെ സമീപത്തുനിന്ന് കണ്ടെത്തി. നൂറടി താഴ്ചയിൽനിന്നാണ് ഇരുവരേയും കണ്ടെത്തിയത്.

മേലുകാവ് ഇല്ലിക്കൽ (മുരിക്കൻ തോട്ടത്തിൽ) അലക്‌സിനെ (23) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പാറക്കെട്ടിൽനിന്ന് താഴെവീണ പെൺകുട്ടി മരിച്ചെന്ന് തെറ്റിദ്ധരിച്ച് സ്വന്തം ജീൻസ് സമീപത്തെ മരത്തിൽ കുടുക്കി ഇയാൾ ജീവനൊടുക്കിയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പരിക്കേറ്റ പെൺകുട്ടിയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അലക്സും പ്ലസ് ടു വിദ്യാർഥിനിയും സുഹൃത്തുക്കളാണെന്നും വ്യാഴാഴ്ച രാവിലെ എട്ടോടെയാണ് ഇവർ ബൈക്കിൽ നാടുകാണി പവിലിയനു സമീപം എത്തിയതെന്നും പൊലീസ് പറയുന്നു. നാടുകാണിയിലെ വ്യൂ പോയിന്റിൽ നിന്ന് അൽപം അകലെയുള്ള ഒരു പാറക്കെട്ടിൽ നിന്നു താഴേക്കു വീണ നിലയിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. ഇരുവരും പാറക്കെട്ടിലിരുന്നു സംസാരിക്കുമ്പോൾ വഴക്കുണ്ടായെന്നും യുവാവ് പെൺകുട്ടിയെ പാറക്കെട്ടിൽ നിന്നു താഴേക്കു തള്ളിയിട്ടുവെന്നും പൊലീസ് പറയുന്നു. 250 അടി താഴേക്കു വീണുപോയ പെൺകുട്ടി ബോധരഹിതയായി. അലക്സ് പാറക്കെട്ടിലൂടെ ഇറങ്ങി താഴെയെത്തി. പെൺകുട്ടി മരിച്ചെന്നു കരുതിയ യുവാവ് സമീപത്തെ മരത്തിൽ തൂങ്ങിമരിച്ചെന്നും പൊലീസ് പറയുന്നു.

പെൺകുട്ടിയേയും അലക്സിനേയും വ്യാഴാഴ്ച മുതൽ കാണാനില്ലായിരുന്നു. ഇരുവരുടേയും രക്ഷിതാക്കൾ കാഞ്ഞാർ, മേലുകാവ് പോലീസ് സ്റ്റേഷനുകളിൽ പരാതിയും നൽകി. പോലീസ് അന്വേഷണം നടത്തുന്നതിനിടയിൽ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് പവിലിയന് സമീപത്ത് അലക്സിന്റെ ബൈക്ക് ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയത്. അലക്സിന്റെ മൃതദേഹം തൊടുപുഴ ജില്ല ആശുപത്രിയിലെ മോർച്ചറിയിൽ. അമ്മ: പൊന്നമ്മ.