ബംഗാളിലും അസമിലും ഒന്നാംഘട്ട പോളിങ് ആരംഭിച്ചു: പുരുളിയ മാവോയിസ്റ്റ് മേഖലയിൽ ബസ് കത്തിച്ചു

0

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലും അസമിലും ഒന്നാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. പശ്ചിമ ബംഗാളിലെ മുപ്പത് സീറ്റുകളിലും അസമിലെ നാല്‍പ്പത് സീറ്റുകളിലുമാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. അതിനിടെ ബംഗാളിലെ പുരുളിയയിൽ പോളിംഗിന് ഉദ്യോഗസ്ഥരെ ബൂത്തിലെത്തിച്ച് മടങ്ങിയ ബസ് ആക്രമികൾ ബസ് കത്തിച്ചു. മാവോയിസ്റ്റ് സ്വാധീന മേഖലയിലാണ് ആക്രമണം ഉണ്ടായത്. ബസ് ഡ്രൈവറെ ചോദ്യം ചെയ്യുകയാണ്.

ബംഗാളിൽ ആകെയുള്ള 294 മണ്ഡലങ്ങളിൽ 30 ഇടത്തും അസമിലെ 126 മണ്ഡലങ്ങളിലെ 47 ഇടത്തുമാണ് വോട്ടെടുപ്പ്. അസം മുഖ്യമന്ത്രി സർബാനന്ദ സനോവാൾ ഉൾപ്പെടെയുള്ള നേതാക്കൾ ആദ്യഘട്ടത്തിൽ ജനവിധി തേടും.

ആകെ 1.54 കോടി വോട്ടർമാരാണ് സമ്മതിദാനവകാശം വിനിയോഗിക്കുക. ബംഗാളിൽ ജംഗൽമഹൽ മേഖലയിലാണ് ആദ്യഘട്ട പോളിങ്. 7,061 ഇടത്തായി 10,288 പോളിങ് ബൂത്തുകളാണുള്ളത്. 684 കമ്പനി അർധസൈനിക വിഭാഗത്തെ സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്. ആയിരത്തിൽപരം പൊലീസ് ഉദ്യോഗസ്ഥരെയും നിയോഗിച്ചു.

പശ്ചിമ ബംഗാളിലെ പുരുളിയ, ഝാര്‍ഗ്രാം ജില്ലകളിലെയും ബങ്കുര, വെസ്റ്റ് മേദ്‌നിപുര്‍, ഈസ്റ്റ് മേദ്‌നിപുര്‍ എന്നീ ജില്ലകളുടെ ഭാഗങ്ങളിലെയും 73 ലക്ഷത്തോളം വോട്ടര്‍മാരാണ് ഇന്ന് പോളിങ്ബൂത്തിലെത്തുക. ഇന്ന് വോട്ടെടുപ്പ് നടക്കുന്ന മുപ്പത് മണ്ഡലങ്ങളില്‍ 29 ഇടത്തും ബി.ജെ.പി. മത്സരിക്കുന്നുണ്ട്. ബാക്കിയുള്ള ഒരു മണ്ഡലത്തില്‍ ഓള്‍ ഝാര്‍ഖണ്ഡ് സ്റ്റുഡന്റ്‌സ് യൂണിയന്‍(എ.ജെ.എസ്.യു.) ആണ് മത്സരിക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസും 29 മണ്ഡലങ്ങളില്‍ മത്സരിക്കുന്നുണ്ട്. ഒരിടത്ത് സ്വതന്ത്ര സ്ഥാനാര്‍ഥിയാണ് മത്സരിക്കുന്നത്.

അതേസമയം, അസമില്‍ അപ്പര്‍ അസമിലെയും സെന്‍ട്രല്‍ അസമിലെയും ഏകദേശം 81 ലക്ഷം വോട്ടര്‍മാരാണ് ഇന്ന് സമ്മതിദാന അവകാശം വിനിയോഗിക്കുന്നത്. ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുന്ന 47 സീറ്റുകളില്‍ 39 ഇടത്ത് ബി.ജെ.പി. മത്സരിക്കുന്നുണ്ട്. കോണ്‍ഗ്രസ് സഖ്യം 43 സീറ്റുകളിലാണ് മത്സരിക്കുന്നത്. എ.ഐ.ഡി.യു.എഫ്., രാഷ്ട്രീയ ജനതാദള്‍, എ.ജി.എം., സി.പി.ഐ.എം.എല്‍. എന്നിവര്‍ ഓരോ സീറ്റുകളിലും മത്സരിക്കുന്നുണ്ട്.

ഇന്ന് വോട്ടെടുപ്പ് നടക്കുന്ന പശ്ചിമ ബംഗാളിലെയും അസമിലെയും മണ്ഡലങ്ങളിലെ ജനങ്ങളോട് വോട്ട് അവകാശം വിനിയോഗിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലൂടെ അഭ്യര്‍ഥിച്ചു.