മനസാക്ഷിയില്ലാത്ത ക്രൂരത; ഓട്ടിസം ബാധിച്ച മകളുടെ അവസ്ഥ വിവരിച്ച് സഹായം അഭ്യര്‍ത്ഥിച്ച സ്ത്രീയെ സഹായിക്കാനെന്ന വ്യാജേന വീഡിയോ കോൾ ചെയ്ത് പ്രവാസി മലയാളിയുടെ നഗ്നതാ പ്രദര്‍ശനം

0

ഓട്ടിസം ബാധിച്ച്, സുബോധമില്ലാതെ പെരുമാറുന്ന മകളെ വീട്ടിലെ ജനല്‍ക്കമ്പിയില്‍ കെട്ടിയിട്ട് ജോലിയ്ക്ക് പോകുന്ന നിസഹായയായ അമ്മയുടെ വാര്‍ത്ത ഇക്കഴിഞ്ഞ ദിവസങ്ങളില്‍ വീഡിയോ സഹിതം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. കൊടുങ്ങല്ലൂര്‍ സ്വദേശിയും ക്രൈം ഫോട്ടോഗ്രാഫറുമായ ബിന്ദു എന്ന അമ്മയുടെയും മകളുടെയും ജീവിതം സമൂഹമാധ്യമങ്ങളിലൂടെയും അതിനൊപ്പം മുഖ്യധാരാമാധ്യമങ്ങളും വാര്‍ത്തയാക്കിയതോടെ സുമനസ്സുകളുടെ വലിയ സഹായമാണ് ഇവരെ തേടിയെത്തിയത്. എന്നാല്‍ ഈ അമ്മയും കുഞ്ഞും ഇപ്പോള്‍ ലൈംഗിക ദാരിദ്ര്യം ബാധിച്ച ഒരു മനുഷ്യന്റെ ചെയ്തിക്ക് മുന്നില്‍ പകച്ചു നില്‍ക്കുകയാണ്.

വീഡിയോ കാണാനിടയായ ഒട്ടേറെപ്പേര്‍ കേരളത്തില്‍ നിന്നും, ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ഇവര്‍ക്ക് സഹായ വാഗ്ദാനവുമായെത്തി. എന്നാല്‍ വാര്‍ത്ത അറിഞ്ഞ് സഹായിക്കാനെന്ന വ്യാജേന വാട്ട്‌സ്ആപ്പിലൂടെ അവരെ സമീപിച്ച ഒരു വ്യക്തിയുടെ തനിനിറമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. സൗദി അറേബ്യയില്‍ നിന്ന് വന്ന ഒരു കോളില്‍ പറഞ്ഞത് കുട്ടിയെ ഒന്ന് കാണണം സഹായിക്കാം എന്നാണ്.

പിന്നീട് വിഡിയോ കോളില്‍ വന്ന് മോശമായി പെരുമാറുകയായിരുന്നു. പിന്നീട് കേട്ടാലറയ്ക്കുന്ന രീതിയില്‍ സംസാരിക്കുകയും ചെയ്തു. ആദ്യം കുട്ടിയുടെ മുന്നിലാണ് ഇയാള്‍ ഇത്തരത്തില്‍ പെരുമാറിയതെന്നും ജീവിതം തകര്‍ന്ന് തരിപ്പണമായി നില്‍ക്കുന്നവരോടാണ് ഇയാള്‍ ഇങ്ങനെ പെരുമാറിയതെന്നും ബിന്ദു കണ്ണീരോടെ പറയുന്നു. ഇയാള്‍ക്കെതിരെ ബിന്ദു പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇയാളുടെ ഫോണ്‍ നമ്പറും പങ്കുവെച്ചിട്ടുണ്ട്. ട്രൂ കോളറില്‍ മുബാറക് അല്‍ ഹറബി എന്നാണ് ഇയാളുടെ പേര്.