ഈസ്റ്റര്‍ അവധി റദ്ദാക്കിയ വിവാദ ഉത്തരവ് പിന്‍വലിച്ച് മണിപ്പൂര്‍ സര്‍ക്കാര്‍

0

ന്യൂഡൽഹി: വിവാദമായതോടെ ഈസ്റ്റര്‍ ദിനത്തിലെ ഔദ്യോഗിക അവധി റദ്ദാക്കികൊണ്ടുള്ള ഉത്തരവ് പിന്‍വലിച്ച് മണിപ്പൂർ സർക്കാർ. പുതിയ ഉത്തരവനുസരിച്ച് മണിപ്പൂരില്‍ ദു:ഖവെള്ളിയും ഈസ്റ്ററും അവധി ദിവസമായിരിക്കും. ഇതിനിടയില്‍ ശനിയാഴ്ച (മാര്‍ച്ച് 30) മാത്രം പ്രവര്‍ത്തി ദിനമായിരിക്കുമെന്ന് വ്യക്തമാക്കിയാണ് പുതിയ ഉത്തരവിറക്കിയത്.

ഈസ്റ്റര്‍ ദിനം പ്രവര്‍ത്തി ദിവസമാക്കികൊണ്ട് ഇന്നലെയിറക്കിയ ഉത്തരവ് വലിയ ചർച്ചകൾക്കും വിമർശനങ്ങൾക്കും വഴിവച്ചിരുന്നു. തുടര്‍ന്ന് ഇക്കാര്യത്തില്‍ കേന്ദ്രം ഇടപെടുകയായിരുന്നുവെന്നാണ് വിവരം. സാമ്പത്തിക വര്‍ഷത്തിന്‍റെ അവസാന ദിവസം എന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു ഈ ഉത്തരവ്. സർക്കാർ ഓഫിസുകൾ, കോർപ്പറേഷനുകൾ, മണിപ്പൂർ സർക്കാരിനു കീഴിലുള്ള സൊസൈറ്റികൾ എന്നിവയെല്ലാം തുറന്നു പ്രവർത്തിക്കണമെന്നാണ് ഉത്തരവിലുണ്ടായിരുന്നത്. മാര്‍ച്ച് 31നാണ് ഇക്കുറി ഈസ്റ്റര്‍. മാര്‍ച്ച് 30 ശനിയാഴ്ചയും 31 ഞായറാഴ്ചയുമാണ്. ഈ രണ്ട് ദിവസങ്ങളും പ്രവര്‍ത്തി ദിവസമായിരിക്കുമെന്ന് മണിപ്പൂർ സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവിൽ പറഞ്ഞിരുന്നു.

സർക്കാർ നടപടിക്കെതിരെ ശക്തമായ പ്രതിഷേധവുമായി മണിപ്പൂരിലെ കുക്കി സംഘടനകൾ രംഗത്ത് വന്നിരുന്നു. മണിപ്പൂരില്‍ ഈസ്റ്ററിനും ദു:ഖവെള്ളിക്കും അവധി നിഷേധിച്ചതിനെതിരെ നേരത്തെ കേന്ദ്ര മന്ത്രിയും തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ രാജീവ് ചന്ദ്രശേഖര്‍, തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, കെസി വേണുഗോപാല്‍ തുടങ്ങിയവര്‍ രംഗത്തെത്തിയിരുന്നു.