![thadakam](https://i0.wp.com/www.pravasiexpress.com/wp-content/uploads/2018/02/thadakam.jpg?resize=600%2C360&ssl=1)
എന്നും നിഗൂഡതകള്‍ മാത്രമാണ് സമുദ്രങ്ങള്‍. ഇനിയും ശാസ്ത്രം കണ്ടെത്താത്ത ഉത്തരം നല്‍കാത്ത എന്തൊക്കെയോ വിവരങ്ങള്‍ ഇപ്പോഴും അവ ഉള്ളില്‍ ഒളിപ്പിക്കുന്നുണ്ട്. അതിനൊരു ഉദാഹരണം മാത്രമാണ് ‘ജിക്കൂസി ഓഫ് ഡിസ്‌പെയര്‍’ അഥവാ വിഷാദം നിറഞ്ഞ നീരുറവ എന്നു പേരിട്ടു വിളിക്കുന്ന ആ തടാകം.ആഴക്കടലിലെ ഏറ്റവും ആശ്ചര്യപ്പെടുത്തുന്ന കാഴ്ചകളിലൊന്ന് എന്നാണ് ആ തടാകത്തിനെ ഗവേഷകർ വിശേഷിപ്പിച്ചത്. ഗൾഫ് ഓഫ് മെക്സിക്കോയുടെ ആഴങ്ങളിലാണ് ‘ജിക്കൂസി ഓഫ് ഡിസ്പെയർ’.
കടലിന്നടിയിൽ നൂറടി ചുറ്റളവിലാണ് ഈ ‘കൊടും ഉപ്പുതടാക’മുള്ളത്. ചുറ്റിലുമുള്ള കടലിലെ ലവണാംശത്തേക്കാൾ അഞ്ചിരട്ടിയിലേറെയാണ് ഇവിടത്തെ ഉപ്പ്. ആഴമാകട്ടെ 12 അടിയോളം വരും. ഭൗമോപരിതലത്തിൽ നിന്ന് 3300 അടി താഴെയാണ് ഈ തടാകം. നൂറടി ചുറ്റളവിൽ തികച്ചും വ്യത്യസ്തമായ ആവാസവ്യവസ്ഥയാണിവിടെ.മനുഷ്യന്‍ മാത്രമല്ല ഏതു ജീവിയാണെങ്കിലും ഈ നിഗൂഢ തടാകത്തില്‍ പെട്ടുപോയാല്‍ ആ നിമിഷം മരിക്കും.
98 ശതമാനം വരുന്ന അവിടത്തെ ജീവിവര്‍ഗങ്ങളും കണ്ണു കൊണ്ടു പോലും കാണാനാകാത്ത വിധം സൂക്ഷ്മജീവികളാണ്. ലവണാംശം കൂടിയതല്ല ഇവിടെ ജീവികളുടെ ശവപ്പറമ്പാക്കുന്നത്. മറിച്ച് സൂക്ഷ്മജീവികളുടെ പ്രവര്‍ത്തനത്താല്‍ വന്‍തോതില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന മീഥെയ്‌നും ഹൈഡ്രജന്‍ സള്‍ഫൈഡുമാണ് വില്ലന്മാര്‍. തടാകത്തിന്നടിയില്‍ നിന്ന് ഇവ സൃഷ്ടിക്കുന്ന കുമിളകള്‍ക്കൊപ്പം ഉപ്പും മുകളിലേക്കു പൊങ്ങി വരുന്നതു കാണാം.പ്രത്യേകതരം റോബട്ടിക് വാഹനങ്ങളില്‍ ക്യാമറ ഘടിപ്പിച്ച് തടാകത്തിലേക്കിറക്കിയാണ് ഗവേഷകര്‍ ഈയിടത്തെപ്പറ്റി പഠനം നടത്തിയത്. ഇത്തരം വിഷാംശം നിറഞ്ഞ ചുറ്റുപാടിനെ ജീവികള്‍ എങ്ങനെ അതിജീവിക്കുന്നു എന്നാണു ഗവേഷകര്‍ക്ക് അറിയേണ്ടത്. ശാരീരികമായോ ജനിതകപരമായോ ഉള്ള എന്തു പ്രത്യേകതയാണ് ഇതില്‍ ജീവികളെ സംരക്ഷിക്കുന്നതെന്നാണ് കണ്ടെത്തല്‍.
വീഡിയോ കാണാം.