കാലവർഷം ഇത്തവണ ജൂൺ ആറിനു തന്നെയെത്തും; ബുധനാഴ്ച വരെ വേനൽമഴ

0

തിരുവനന്തപുരം :. ജൂൺ ആറിന് കാലവർഷം എത്തുമെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്‍റെ വിലയിരുത്തൽ. സംസ്ഥാനത്ത് ബുധനാഴ്‌ച വരെ വ്യാപകമായ വേനൽ മഴയുണ്ടാകുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. വൈകിട്ട് നാലു മുതൽ രാത്രി പത്തു വരെ ശക്തമായ ഇടിമിന്നലോടുകൂടിയ മഴയും, മണിക്കൂറിൽ 40 കിലോമീറ്റർ വേഗത്തിൽ വരെ കാറ്റുമുണ്ടാകും.

കാലവർഷത്തിന് അനുകൂലമായ മാറ്റങ്ങൾ അന്തരീക്ഷത്തിൽ പ്രകടമായിട്ടുണ്ട്. തെക്കുപടിഞ്ഞാറൻ കാലവർഷം ആൻഡമാൻ നിക്കോബാർ ദ്വീപുകളില്‍ എത്തിയതായാണ് കാലാവസ്ഥാ കേന്ദ്രത്തിന്‍റെ വിലയിരുത്തൽ.

മഴയിൽ കുറവുണ്ടാക്കില്ലെന്നും സാധാരണ നിലയിലുള്ള കാലവർഷം ലഭിക്കുമെന്നാണ് വിലയിരുത്തൽ. 96.8 മില്ലി മീറ്റർ മഴയാണ് തെക്കുപടിഞ്ഞാറൻ കാലവർഷത്തിൽ സംസ്ഥാനത്ത് സാധാരണ ലഭിക്കുക. രാജ്യമൊട്ടാകെ സാധാരണതോതിൽ മഴ ലഭിക്കും.കാലവർഷമെത്തുന്ന ആറിന് തിരുവനന്തപുരം, കൊല്ലം ജില്ലകളിലും അഞ്ചിന് മലപ്പുറത്തും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ മഴ കൂടുതൽ ലഭിക്കും., പസഫിക് സമുദ്രത്തിലെ താപനില കൂടുന്ന പ്രതിഭാസമായ എൽനിനോ മൺസൂൺ കാലത്തും ദുർബലമായി തുടരും. എന്നാൽ, ഇത് തെക്കുപടിഞ്ഞാറൻ കാലവർഷത്തെ ബാധിക്കില്ലെന്ന് മുമ്പ് വിലയിരുത്തിയതിൽ ഉറച്ചുനിൽക്കുകയാണ് കാലാവസ്ഥാ വകുപ്പ്.

കേരള തീരത്ത് തെക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും, കർണാടക തീരത്ത് വടക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും, ലക്ഷദ്വീപ് തീരത്ത് പടിഞ്ഞാറ് ദിശയിൽ നിന്നും മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിലും, തമിഴ്നാട്, പുതുച്ചേരി തീരത്തിന് തെക്ക്, തെക്കുപടിഞ്ഞാറ് ദിശയിൽ മണിക്കൂറിൽ 45 കിലോമീറ്റർ വേഗതയിലും, ഇന്ന് ഉച്ചവരെ തെക്ക് പടിഞ്ഞാറ് ബംഗാൾ ഉൾക്കടലിലും, ആൻഡമാൻ കടലിലും തീരത്തും കാറ്റ് വീശാൻ സാദ്ധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.