കലാസംവിധായകന്‍ പി. കൃഷ്ണമൂര്‍ത്തി അന്തരിച്ചു

0

ചെന്നൈ: പ്രശസ്ത കലാസംവിധായകൻ പി. കൃഷ്ണമൂർത്തി അന്തരിച്ചു. 77 വയസ്സായിരുന്നു. ഞായറാഴ്ച രാത്രി ചെന്നൈയിലെ സ്വവസതിയിലായിരുന്നു അന്ത്യം. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ 50ലധികം ചിത്രങ്ങൾക്ക് കലാസംവിധാനവും വസ്ത്രാലങ്കാരവും നിർവഹിച്ചിട്ടുണ്ട്.

കലാസംവിധാനത്തിന് മൂന്നു തവണയും വസ്ത്രാലങ്കാരത്തിന് രണ്ടു തവണയും ദേശീയ പുരസ്‌കാരത്തിന് അര്‍ഹനായിട്ടുണ്ട്. അഞ്ചു തവണ കേരള സംസ്ഥാന പുരസ്‌കാരവും ലഭിച്ചു. തമിഴ്നാട് സര്‍ക്കാരിന്റെ സംസ്ഥാന അവാര്‍ഡിന് പുറമെ കലൈമാമണി പുരസ്‌കാരവും അദ്ദേഹത്തിന് ലഭിച്ചു.

തഞ്ചാവൂരിനടുത്ത് തീരദേശ നഗരമായ പൂമ്പുഹാറില്‍ ജനിച്ച കൃഷ്ണമൂര്‍ത്തി 1975-ല്‍ ജി.വി അയ്യരുടെ കന്നഡ ചിത്രം ഹംസ ഗീതയിലൂടെയാണ് സിനിമാ ജീവിതത്തിന്റെ തുടക്കം കുറിച്ചത്. ചെന്നൈയിലെ സ്കൂൾ ഓഫ് ആർട്സിൽ നിന്നും പരിശീലനം പൂർത്തിയാക്കിയ കൃഷ്ണമൂർത്തി നാടകങ്ങൾക്കും നൃത്ത പരിപാടികൾക്കും സെറ്റൊരുക്കിയാണ് കലാജീവിതം ആരംഭിച്ചത്. ലെനില്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത സ്വാതിതിരുനാള്‍ എന്ന ചിത്രത്തിലൂടെയാണ് കൃഷ്ണമൂര്‍ത്തിയുടെ മലയാളത്തിലേക്കുള്ള പ്രവേശനം.

സ്വാതി തിരുനാൾ, വൈശാലി, ഒരു വടക്കന്‍ വീരഗാഥ, പെരുന്തച്ചന്‍, രാജശില്പി, വചനം, ഒളിയമ്പുകള്‍, പരിണയം തുടങ്ങി പതിനഞ്ചോളം മലയാള സിനിമകളിലും തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിലുമായി 55 സിനിമകളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചു. 1987ല്‍ മാധവാചാര്യ എന്ന സിനിമയിലെ കലാസംവിധാനത്തിനാണ് ആദ്യ ദേശീയപുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തുന്നത്.