വി സിമാരെ പുറത്താക്കാനുള്ള ഗവര്‍ണറുടെ നീക്കം വൈകും; നടപടി തടഞ്ഞ് ഹെെക്കോടതി

0

സർവകലാശാല വെെസ്‌ചാൻസലർമാർക്ക് നേരെ ഗവർണറുടെ നടപടി ഹെെക്കോടതി തടഞ്ഞു. ഗവർണർ നൽകിയ കാരണം കാണിക്കൽ നോട്ടീസ് ചോദ്യം ചെയ്ത് വിസിമാർ നൽകിയ ഹർജിയില്‍ അന്തിമ ഉത്തരവ് വരുന്നതുവരെ നടപടി പാടില്ലെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടു.എല്ലാ വിസിമാരും മറുപടി നല്‍കിയെന്ന് ഗവര്‍ണറുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

വിസിമാർക്കെതിരെ ഉടനടി നടപടി വേണ്ടെന്നും ഹെെക്കോടതി പറയും വരെ അന്തിമ തീരുമാനം എടുക്കരുതെന്നും നിർദേശിച്ചു. ചാൻസലർ ആയ ഗവർണർ നൽകിയ കാരണം കാണിക്കൽ നോട്ടീസ് ചോദ്യം ചെയ്തുള്ള വിസിമാരുടെ ഹർജികൾ നവംബർ 17നു വീണ്ടും പരിഗണിക്കും.ചാൻസലർ മറുപടി നൽകാൻ സമയം ചോദിച്ചിട്ടുണ്ട്‌. സംസ്ഥാനത്തെ പത്ത് സർവ്വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരെ പുറത്താക്കാതിരിക്കാന്‍ കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഗവര്‍ണര്‍ നോട്ടീസ് നൽകിയിരുന്നത്.

ചാൻസലറായ ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസ് ചോദ്യം ചെയ്ത് പത്ത് സർവകലാശാല വൈസ് ചാൻസലർമാർ നൽകിയ ഹർജിയാണ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിച്ചത്. വൈസ് ചാൻസലർ സ്ഥാനത്തുനിന്ന് പുറത്താക്കാതിരിക്കാൻ എന്തെങ്കിലും കാരണമുണ്ടെങ്കിൽ അറിയിക്കണമെന്നാണ് ഗവർണർ നിർദേശിച്ചിരുന്നത്. എന്നാൽ യുജിസി നിയമങ്ങളും സർവകലാശാല ചട്ടങ്ങളും പാലിച്ച് നടത്തിയ തങ്ങളുടെ നിയമനം റദ്ദാക്കാൻ ഗവർണർക്ക് അവകാശമില്ലെന്നാണ് വിസിമാരുടെ വാദം.