75 ന്റെ നിറവിൽ പിണറായി വിജയൻ

0

തിരുവനന്തപുരം:കോവിഡ് പ്രതിരോധത്തിന്റെ കേരളമാതൃക ലോകമാകെ ചര്‍ച്ച ചെയ്യുമ്പോൾ ഈ പ്രതിസന്ധിഘട്ടത്തിൽ കേരളജനതയ്ക്ക് കൈത്താങ്ങായി ഒപ്പം നിന്ന അമരക്കാരന് മുഇന്ന് എഴുപത്തഞ്ചാം പിറന്നാൾ. ഔദ്യോഗിക രേഖകളിൽ അദ്ദേഹത്തിന്റെ ജന്മദിനം 1944 മാർച്ച് 21നാണ്. എന്നാൽ മേയ് 24നാണ് താൻ ജനിച്ചതെന്ന് 2016ൽ സത്യപ്രതിജ്ഞയെപ്പറ്റി അറിയിക്കാൻ വിളിച്ചു ചേർത്ത പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി വെളിപ്പെടുത്തിയിരുന്നു.

നാടാകെ കോവിഡിന്റെ പിടിയിൽപെട്ടുഴലുമ്പോൾ ഈ ദിവസം തനിക്ക് സാധാരണദിവസമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. തൊട്ടടുത്ത ദിവസം പിണറായി സർക്കാരിന്റെ നാലാം പിറന്നാളാണ്. സർക്കാരിന്റെ വാർഷികാഘോഷങ്ങളും വേണ്ടെന്നുവെച്ചുകഴിഞ്ഞു. ഇന്ന് ഇന്ത്യയിൽ ഇടതുപക്ഷത്തിന്റെ ഏക മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്കിനെ പോലെ പശ്ചിമബംഗാളിലെ മമതയെ പോലെ, ഇന്ന് രാജ്യം ശ്രദ്ധിക്കുന്ന ജനനേതാവായി മാറിയിരിക്കുകയാണ് പിണറായി വിജയൻ.

15 വർഷം തുടർച്ചയായി പാർട്ടി സെക്രട്ടറിയായിരുന്നപ്പോഴുള്ള കാർക്കശ്യത്തിന് ഇപ്പോഴും ഒട്ടും കുറവില്ല. ആര്‍ത്തലച്ച് വന്ന മഹാപ്രളയങ്ങള്‍ക്ക് മുന്നിലും, മരണ താണ്ഡവമാടിയ കോവിഡിന് മുന്നിലും വിമർശനങ്ങൾക്ക് കൂരമ്പുകളെ സധൈര്യം നേരിട്ട് തെല്ലുപോലും വിട്ടുവീഴചയില്ലാത്ത കമ്മ്യൂണിസ്റ്റില്‍ നിന്ന് അതിജീവനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും പ്രതീകമായി മാറാന്‍ കഴിഞ്ഞതാണ് ഈ മുഖ്യന്റെ ഏറ്റവും വലിയ വിജയം.

കോവിഡ് കാലത്തെ വാർത്താസമ്മേളനങ്ങൾ പിണറായി വിജയൻ എന്ന മുഖ്യമന്ത്രിയെ കേരളത്തിലെ ജനമനസ്സുകളിലേക്ക് കൂടുതൽ അടുപ്പിച്ചു എന്നതാണ് സത്യം. വാർത്താസമ്മേളന സമയത്തെ വാർത്താചാനലുകളുടെ റേറ്റിംഗ് തന്നെ ഈ ജനപ്രീതിക്കുള്ള തെളിവാണ്.

മാറോളി കോരന്റെയും ആലക്കാട്ട് കല്യാണിയുടെയും മകനായി 1944 മെയ് 24ന് ജനിച്ചു. തലശ്ശേരി ഗവ. ബ്രണ്ണൻ കോളജിലെ വിദ്യാഭ്യാസകാലത്ത് വിദ്യാർഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയ പ്രവേശനം. കെഎസ്എഫിന്റെ സംസ്ഥാന പ്രസിഡന്റായും സെക്രട്ടറിയായും കെ.എസ്.വൈ.എഫിന്റെ സംസ്ഥാന പ്രസിഡന്റായും പ്രവർത്തിച്ചു.

1964ൽ സിപിഎമ്മിൽ അംഗമായി. 1968ൽ 24ാം വയസ്സിൽ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം.1972ൽ കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗം. 1978ൽ സംസ്ഥാന കമ്മിറ്റി അംഗമായി. 1986ൽ കണ്ണൂർ ജില്ലാ സെക്രട്ടറി. 1988 മുതൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം. 1998 മുതൽ 2015 വരെ സംസ്ഥാന സെക്രട്ടറി.
1998 മുതൽ സിപിഎം പോളിറ്റ് ബ്യൂറോ അംഗം. അടിയന്തരാവസ്ഥക്കാലത്ത് അറസ്റ്റിലാവുകയും പൊലീസിന്റെ ക്രൂര മർദനത്തിന് ഇരയാവുകയും ചെയ്തു.

1996 മുതൽ 1988 വരെ ഊർജവും സഹകരണവും വകുപ്പ് മന്ത്രിയായിരുന്നു. 1970, 1977, 1991, 1996, 2016 വർഷങ്ങളിൽ നിയമസഭയിലേക്ക്
തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.