പോൺ വിഡിയോ കാണുന്നവർ ഇനി വ്യക്തി വിവരങ്ങൾ നൽകേണ്ടിവരും: പുതിയ നിയമം

0

ഇനി മുതൽ ഓൺലൈനിൽ പോൺ വിഡിയോ കാണുന്നവരുടെ വ്യക്തി വിവരങ്ങൾ നൽകേണ്ടിവരുമെന്ന് റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട് ബ്രിട്ടനിൽ പുതിയ നിയമം വരികയാണ്. പുതിയ ഓൺലൈൻ സുരക്ഷാ നിയമങ്ങൾ പ്രകാരം ബ്രിട്ടൻ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന പോണോഗ്രാഫി വെബ്‌സൈറ്റുകളെല്ലാം അവരുടെ ഉപയോക്താക്കളുടെ പ്രായം നിയമപരമായി പരിശോധിക്കേണ്ടിവരുമെന്ന് സർക്കാർ പ്രഖ്യാപിച്ചു.

സർക്കാരിന്റെ വരാനിരിക്കുന്ന ഓൺലൈൻ സുരക്ഷാ ബില്ലിൽ (OSB) ചേർക്കുന്ന നടപടികൾ പ്രകാരം അശ്ലീല ഉള്ളടക്കം പ്രസിദ്ധീകരിക്കുന്ന എല്ലാ വെബ്‌സൈറ്റുകളും 18 വയസോ അതിൽ കൂടുതലോ പ്രായമുള്ളവരാണെന്ന് ഉറപ്പാക്കാൻ ‘കർശന പരിശോധനകൾ’ നടത്തേണ്ടതുണ്ട്. എന്നാൽ എന്തെല്ലാം രേഖകളാണ് വയസ്സ് തെളിയിക്കാൻ നൽകേണ്ടതെന്ന് ഒഎസ്ബി വ്യക്തമാക്കിയിട്ടില്ല.

‘കുട്ടികൾക്ക് ഓൺലൈനിൽ പോണോഗ്രാഫി ആക്സസ് ചെയ്യുന്നത് വളരെ എളുപ്പമാണെന്നും ഇത് നിയന്ത്രിക്കാൻ ലകഷ്യമിട്ടാണ് പുതിയ നീക്കമെന്നും ഡിജിറ്റൽ മന്ത്രി ക്രിസ് ഫിൽപ്പ് പറഞ്ഞു. ഒരു കുട്ടിയും കാണാൻ പാടില്ലാത്ത കാര്യങ്ങൾ കാണരുത്. ഇതിൽ നിന്ന് തങ്ങളുടെ കുട്ടികൾ ഓൺലൈനിൽ സംരക്ഷിക്കപ്പെടണമെന്ന് മാതാപിതാക്കളെല്ലാം ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഓൺലൈൻ സുരക്ഷാ ബിൽ ശക്തിപ്പെടുത്തുകയാണ്, ഇതിനാൽ കുട്ടികൾക്കായി ഇന്റർനെറ്റിനെ സുരക്ഷിതമായ സ്ഥലമാക്കി മാറ്റുക എന്ന ഞങ്ങളുടെ ലക്ഷ്യം കൈവരിക്കുന്നതിന് എല്ലാ പോൺ സൈറ്റുകൾക്കും ഇത് ബാധകമാണെന്നും മന്ത്രി പറഞ്ഞു.

അശ്ലീല സൈറ്റുകൾ പ്രവർത്തിക്കുന്നതിൽ പരാജയപ്പെട്ടാൽ അവരുടെ വിറ്റുവരവിന്റെ 10 ശതമാനം വരെ പിഴ ഈടാക്കാനും അവരുടെ സേവനങ്ങൾ ബ്രിട്ടനിൽ ഓൺലൈൻ ഹാർംസ് റെഗുലേറ്റർ ബ്ലോക്ക് ചെയ്യുമെന്നും മുന്നറിയിപ്പുണ്ട്.

മറ്റ് ടെക് സ്ഥാപനങ്ങളുടെ സീനിയർ മാനേജ്‌മെന്റിനെപ്പോലെ, ഓഫ്‌കോമിന്റെ വിവരങ്ങൾ നൽകുന്നതിൽ പരാജയപ്പെട്ടാൻ ക്രിമിനൽ ബാധ്യത പോൺ സൈറ്റുകളുടെ മേധാവികൾക്കായിരിക്കും. തീവ്രവാദവും കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതും സാങ്കേതിക സ്ഥാപനങ്ങൾ മുൻകൂറായി കൈകാര്യം ചെയ്യേണ്ട കുറ്റകൃത്യങ്ങളുടെ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ പ്രതികാര അശ്ലീലം, വിദ്വേഷ കുറ്റകൃത്യം, വഞ്ചന, നിയമവിരുദ്ധമായ മയക്കുമരുന്ന് അല്ലെങ്കിൽ ആയുധങ്ങളുടെ വിൽപന എന്നിവയെ പ്രതിരോധിക്കാനുള്ള ബിൽ സർക്കാർ ഇപ്പോൾ പുനർരൂപകൽപന ചെയ്തിട്ടുണ്ടെന്നും അറിയിച്ചു.

ഡിജിറ്റൽ എക്കണോമി ആക്ട് 2017 വഴി അശ്ലീല സൈറ്റുകളിൽ പ്രായപരിധി തടയാൻ സർക്കാർ മുൻപ് ശ്രമിച്ചിരുന്നു. എന്നാൽ നിരവധി കാരണങ്ങളാൽ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. ഈ പദ്ധതികൾ 2019 ഒക്ടോബറിൽ തന്നെ ഉപേക്ഷിച്ചിരുന്നു.

എന്തായാലും പുതിയ നിയമപ്രകാരം പതിനെട്ടു വയസ്സ് പൂര്‍ത്തിയാകാത്തവര്‍ക്ക് ഇനി മുതല്‍ ബ്രിട്ടനില്‍ അശ്ലീല വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുന്നതിന് വിലക്കു വരും. പോണ്‍ഹബ്, യൂപോണ്‍ തുടങ്ങിയ അശ്ലീല വെബ്‌സൈറ്റുകള്‍ക്കും ഇതു ബാധകമായിരിക്കും. ഇനി എയ്ജ്‌ഐഡി (AgeID) സിസ്റ്റമായിരിക്കും എല്ലാ വെബ്‌സൈറ്റുകളും ഉപയോഗിക്കുക എന്നും സൂചനയുണ്ട്. പുതിയ നിയമം പ്രാബല്യത്തില്‍ വന്നു കഴിയുമ്പോള്‍ ബ്രിട്ടനില്‍ ഇത്തരം വെബ്‌സൈറ്റുകള്‍ തുറക്കുന്നവര്‍ പോണുമായി ബന്ധപ്പെടാത്ത ഒരു ലാന്‍ഡിങ് പേജിലായിരിക്കും എത്തുക.

ആദ്യം സന്ദര്‍ശിക്കുമ്പോള്‍ ഉപയോക്താവിനോട് പ്രായം തെളിയിക്കുന്ന രേഖകള്‍ നല്‍കാന്‍ ആവശ്യപ്പെടും. ഇതു നല്‍കാത്തവര്‍ക്ക് പോണ്‍ കാണാനാകില്ല. എല്ലാ അശ്ലീല വെബ്‌സൈറ്റുകളും പോണോഗ്രാഫിക് അല്ലാത്ത ഹോം പേജുകള്‍ സൃഷ്ടിക്കണമെന്നും നിര്‍ദേശമുണ്ട്.

ആദ്യം സന്ദര്‍ശിക്കുമ്പോള്‍ ഉപയോക്താവ് ഒരു എയ്ജ്‌ഐഡി അക്കൗണ്ട് സൃഷ്ടിക്കേണ്ടതായി വരും. ഇമെയില്‍ അഡ്രസും പാസ്‌വേഡും നല്‍കണം. തുടര്‍ന്ന് ഇമെയില്‍ വേരിഫൈ ചെയ്യും. അപ്പോള്‍ പ്രായം തെളിയിക്കുന്ന ഡോക്യുമെന്റുകള്‍ നല്‍കണം. ഉദാഹരണം, മൊബൈല്‍ എസ്എംഎസ്, ക്രെഡിറ്റ് കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ് തുടങ്ങിയവ.

ഇതിനു താൽപര്യമില്ലാത്തവര്‍ക്ക് മറ്റൊരു മാര്‍ഗമുണ്ട്. അടുത്തുള്ള കടയില്‍ നിന്ന് ഒരു പോര്‍ട്ടെസ്‌കാര്‍ഡ് ( PortesCard) അല്ലെങ്കില്‍ വൗച്ചര്‍ സ്വന്തമാക്കുക എന്നതാണ് അത്. ഇങ്ങനെ ചെയ്യുന്നവര്‍ക്ക് ഇമെയില്‍ അഡ്രസിലൂടെ റജിസ്റ്റര്‍ ചെയ്യുന്ന നടപടിക്രമങ്ങള്‍ ഒഴിവാക്കാം. പോര്‍ട്ടെസ് ആപ്പിലൂടെയാകും ഈ മാര്‍ഗം സ്വീകരിക്കുന്നവര്‍ പോണ്‍ കാണുക. ആയിരക്കണക്കിനു കടകള്‍ ഈ പ്രത്യേക ഐഡി കാര്‍ഡ് വില്‍ക്കുമെന്നു പറയുന്നു.