35 വർഷങ്ങൾക്കു ശേഷം പെൺകുഞ്ഞ് പിറന്നു; സ്വീകരിച്ചത് ഹെലികോപ്ടറിൽ

0

35 വര്‍ഷങ്ങള്‍ക്ക് ശേഷം കുടുംബത്തിലുണ്ടായ പെണ്‍കുഞ്ഞിനെ വീട്ടിലെത്തിക്കാനായി പിതാവ് ചെലവിട്ടത് 4.5 ലക്ഷം രൂപ. രാജസ്ഥാനിലെ നഗൌര്‍ ജില്ലാ ആശുപത്രിയിലാണ് ഹനുമാന്‍ പ്രജാപതിന്‍റെ ഭാര്യ ചുകി ദേവിയും പെണ്‍കുഞ്ഞിന് ജന്മം നല്‍കുന്നത്. ഹോസ്പിറ്റലില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തതിന് പിന്നാലെ ചുകി ദേവിയും കുഞ്ഞും അവരുടെ വീട്ടിലേക്ക് പോയിരുന്നു.

ഭാര്യവീട്ടില്‍ നിന്ന് ഹനുമാന്‍ പ്രജാപതിന്‍റെ വീട്ടിലേക്കുള്ള നവജാതശിശുവിന്‍റെ വരവിന് ഹെലികോപ്റ്ററാണ് ഒരുക്കിയത്. 40 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ 4.5 ലക്ഷം രൂപയാണ് ഹെലികോപ്റ്ററിനായി ചെലവാക്കിയത്. റിയ എന്നാണ് പെണ്‍കുഞ്ഞിന് നല്‍കിയിരിക്കുന്ന പേര്. പെണ്‍കുഞ്ഞിനേയും ആണ്‍കുഞ്ഞിനേയും ഒരുപോലെ കാണണമെന്നാണ് ഹനുമാന്‍ പ്രജാപത് പറയുന്നത്.

സാധാരണ ഗതിയില്‍ പെണ്‍കുഞ്ഞിന്‍റെ ജനനം ആരും ആഘോഷിച്ച് കാണാറില്ല. അതുകൊണ്ട് തന്നെയാണ് താന്‍ ഇത്തരമൊരു ആഘോഷം സംഘടിപ്പിട്ടതെന്നും ഹനുമാന്‍ പ്രജാപത് പറയുന്നു. മകളെ അവള് ആഗ്രഹിക്കുന്ന അത്രയും പഠിപ്പിക്കുമെന്നും അവളുടെ സ്വപ്നങ്ങള്‍ സഫലമാക്കുമെന്നുമാണ് ഹനുമാന്‍ പ്രജാപത് പ്രതികരിക്കുന്നത്. വര്‍ഷങ്ങളായി ഒരു പെണ്‍കുഞ്ഞിനായി കുടുംബം കാത്തിരിക്കുകയായിരുന്നുവെന്നാണ് റിയയുടെ മുത്തച്ഛന്‍ പ്രതികരിക്കുന്നത്.