ഹോട്ട്സ്പോട്ടായി കണ്ടെത്തിയ സ്ഥലങ്ങളിൽ ഏപ്രിൽ 30 വരെ നിയന്ത്രണങ്ങൾ തുടരും

0

തിരുവനന്തപുരം∙ സംസ്ഥാനത്ത് കൊറോണ രോഗവ്യാപനത്തിൻ്റെ ഹോട്ട്സ്പോട്ടായി കണ്ടെത്തിയ സ്ഥലങ്ങളിൽ ഏപ്രിൽ 30 വരെ നിയന്ത്രണങ്ങൾ തുടരും. കൊവിഡ് 19 ഭീഷണി രാജ്യത്ത് തുടരുകയാണെന്നും ലോക്ക്ഡൗണിന് മുമ്പത്തെ സ്ഥിതിയിലേക്ക് തിരിച്ചുപോകാൻ സമയമായിട്ടില്ലെന്നും വീഡിയോ കോൺഫറൻസിൽ പ്രധാനമന്ത്രിയെ അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി സംസ്ഥാന മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ കേരളം മുന്നോട്ടുവെച്ച നിർദേശങ്ങളെ കുറിച്ച് സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

ജനങ്ങളുടെ സഞ്ചാരം അനിയന്ത്രിതമായാൽ രോഗം വലിയ തോതിൽ വ്യാപിക്കാനും സമൂഹവ്യാപനത്തിലേക്ക് മാറാനും സാധ്യതയുണ്ട്. കേരളം പോലെ ജനസാന്ദ്രത കൂടുതലുള്ള സംസ്ഥാനങ്ങളിൽ സ്ഥിതി ഗുരുതരമാകും. രോഗം കൂടുതലായി കണ്ടതുകൊണ്ട് ഹോട്ട്സ്പോട്ടായി കണക്കാക്കാവുന്ന സ്ഥലങ്ങളിൽ നിയന്ത്രണങ്ങളെല്ലാം ഏപ്രിൽ 30 വരെ തുടരണം, അല്ലാത്ത ജില്ലകളിൽ സാമൂഹിക അകലം പാലിച്ചു സംസ്ഥാന സർക്കാർ അനുവദിക്കുന്ന കാര്യങ്ങൾ ചെയ്യാൻ അനുവദിക്കണം. അതിനുള്ള അധികാരം സംസ്ഥാനങ്ങൾക്കു നൽകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കോവിഡ് നേരിടുന്ന കാര്യത്തിൽ ഇനിയുള്ള മൂന്നോ നാലോ ആഴ്ച നിർണായകമാണെന്നു പ്രധാനമന്ത്രി അറിയിച്ചു. കേന്ദ്ര തീരുമാനം വന്നശേഷം കേരളത്തിൽ ആവശ്യമായ തുടർനടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.