
ന്യൂഡൽഹി∙ ഐപിഎൽ വാതുവയ്പു കേസുമായി ബന്ധപ്പെട്ട് 2013ൽ കുറ്റസമ്മതം നടത്തിയത് ഡൽഹി പൊലീസ് ക്രൂരമായി മർദ്ദിച്ചതിനെ തുടർന്നാണെന്ന് ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത് സുപ്രീകോടതിയിൽ പറഞ്ഞു. വാതുവയ്പുകേസിൽ ബിസിസിഐ ഏർപ്പെടുത്തിയ ആജീവനാന്ത വിലക്ക് നീക്കിക്കിട്ടാനുള്ള ഹർജിയുമായി ബന്ധപ്പെട്ടാണ് ശ്രീശാന്തിന്റെ വെളിപ്പെടുത്തൽ. ആജീവനാന്ത വിലക്ക് അഞ്ചു വർഷത്തെ വിലക്കാക്കി കുറയ്ക്കാൻ മാത്രമേ ശ്രീശാന്തിന് വാദിക്കാനാകൂവെന്ന് സുപ്രീം കോടതി വ്യക്തമാക്കി.ശ്രീശാന്ത് കൂടുതൽ പണം കയ്യിൽ കരുതിയത് എന്തിനായിരുന്നുവെന്നും, വാതുവെപ്പ് സമയത്തുള്ള ശ്രീശാന്തിന്റെ പെരുമാറ്റം വളരെ മോശമായിരുന്നെന്നും വാദത്തിനിടയിൽ കോടതി ആരാഞ്ഞു. കൊടുത്താൽ പണം കയ്യിൽ വെച്ചത് അനാഥാലയത്തിനു നൽകാനാണെന്നായിരുന്നു ശ്രീശാന്തിന്റെ അഭിഭാഷകന്റെ മറുപടി. അധിക രേഖകൾക്കു മറുപടി നൽകാൻ കൂടുതൽ സമയം അനുവദിച്ച സുപ്രീംകോടതി, കേസ് രണ്ടാഴ്ചത്തേക്കു മാറ്റിവച്ചു.ജസ്റ്റിസ് അശോക് ഭൂഷൺ, കെ.എം. ജോസഫ് എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് ശ്രീശാന്തിന്റെ ഹർജി പരിഗണിച്ചത്. 2013ലെ ഐപിഎൽ ഒത്തുകളി വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് രാജസ്ഥാൻ റോയൽസ് താരമായിരുന്ന ശ്രീശാന്ത് ഉൾപ്പെടെയുള്ളവരെ ബിസിസിഐ വിലക്കിയത്.