ഹിന്ദു പിന്തുടര്‍ച്ച അവകാശ നിയമം: പെൺമക്കൾക്ക് തുല്യ അവകാശമെന്ന് സുപ്രീംകോടതി

0

ഹിന്ദു പിന്തുടർച്ചാവകാശ നിയമത്തിൽ സുപ്രധാന വിധി പുറപ്പെടുവിച്ച് സുപ്രിംകോടതി. പാരമ്പര്യസ്വത്തിൽ ആൺമക്കളെപോലെത്തന്നെ പെൺമക്കൾക്കും തുല്യ അവകാശമെന്ന് സുപ്രീംകോടതി വിധിച്ചു. ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് വിധി പുറപ്പെടുവിച്ചത്.

2005 സെപ്റ്റംബറിൽ നിയമം നിലവിൽ വന്ന കാലം മുതൽ തന്നെ സ്വത്തിൽ അവകാശം നൽകുന്നതാണ് നിയമഭേദഗതി. ആൺമക്കൾക്കും പെൺമക്കൾക്കും പാരമ്പര്യ സ്വത്തിൽ തുല്യമായ അവകാശം ആണ് ഉള്ളത്. അച്ഛൻ ജീവിച്ചിരിപ്പുണ്ടെങ്കിലും ഇല്ലെങ്കിലും ഈ അവകാശത്തിൽ മാറ്റം ഉണ്ടാകില്ല. മകൾ ജീവിതകാലം മുഴുവൻ സ്‌നേഹനിധിയായ മകളായി തുടരുമെന്ന് ജസ്റ്റിസ് അരുൺ മിശ്ര പറഞ്ഞു.

1956 ലാണ് ഹിന്ദു പിന്തുടർച്ചാവകാശ നിയമം നിലവിൽ വന്നത്. പിന്നീട് 2005ൽ ഈ നിയമം ഭേദഗതി ചെയ്തു. 2005 ലെ ഭേദഗതി നിലവിൽ വന്ന സമയത്ത് അച്ഛൻ ജീവിച്ചിരുന്നോ ഇല്ലയോ എന്നത് വിഷയമല്ലായിരുന്നു. ഹിന്ദു പിന്തുടർച്ചാവകാശ ഭേദഗതി നിയമത്തിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യ പരിഗണന നൽകിയിരുന്നു. സുപ്രിംകോടതി ഈ നിയമ ഭേദഗതി അംഗീകരിച്ചു. നിയമത്തിന് മുൻകാല പ്രാബല്യം നൽകിയിരിക്കുകയാണ് സുപ്രിംകോടതി.