നിധി തേടിയുള്ള ഇവരുടെ യാത്ര അവസാനിക്കുന്നില്ല; സൈബീരിയൻ നിധിവേട്ടക്കാരുടെ സാഹസികജീവിതം

0

റഷ്യയുടെ വിജനവും വിദൂരവുമായ സൈബീരിയൻ കാടുകളിൽ ഈയടുത്ത കാലത്ത് രൂപപ്പെട്ട അനധികൃത നിധി വേട്ടയാണ്, സൈബീരിയൻ മാമോത്തുകളുടെ അവശിഷ്ടങ്ങൾക്ക് വേണ്ടിയുള്ള ഖനനം. നിരവധി സംഘമാളുകളാണ് സൈബീരിയൻ കാടുകളിൽ ഇത്തരത്തിലുള്ള സാഹസികമായ ഖനനത്തിലേർപ്പെട്ടിരിക്കുന്നത്.

വംശനാശം വന്നു മൺമറഞ്ഞു പോയ സൈബീരിയൻ മാമത്തുകളുടെ കൊമ്പുകൾക്കും, മറ്റു അവശിഷ്ടങ്ങൾക്കും ബ്ലാക് മാർക്കറ്റിൽ വലിയ വില ലഭിക്കുമെന്നതാണ് സാഹസികവും, ശ്രമകരവുമായ ദൗത്യത്തിന് റഷ്യക്കാരായ സാധാരണക്കാരെ പ്രേരിപ്പിക്കുന്നത്.

ഈ സംഘത്തോടൊപ്പം യാത്ര ചെയ്ത ‘റേഡിയോ ഫ്രീ യൂറോപ്പ്’ ഫോട്ടോഗ്രാഫറായ അമോസ് ചാപ്പൽ പകർത്തിയ ചിത്രങ്ങൾ  ആനക്കൊമ്പ് ഖനന സംഘത്തിന്റെ ദുഷ്ക്കരമായ അതിജീവന ചിത്രം വ്യക്തമാക്കുന്നതാണ്.

നമ്മുടെ ഇന്നത്തെ ആനകളുടെ ആൾട്ടിക് പ്രദേശത്തുണ്ടായിരുന്ന വംശബന്ധുക്കളാണ് സൈബീരിയൻ മാമോത്തകൾ (Woolly mammoths) . നാലു ലക്ഷം വർഷങ്ങൾക്കു മുമ്പ് ഈ ജീവിവർഗ്ഗം സൈബീരിയയിൽ ജീവിച്ചിരുന്നു വെന്നാണ് കരുതപ്പെടുന്നത്. മണ്ണിനടിയിൽ മഞ്ഞു പാളികളാൽ മൂടപ്പെട്ടുകിടക്കുന്ന (Permafrost) ഈ പ്രദേശത്ത് സഹസ്രാബ്ദങ്ങൾക്ക് മുമ്പുള്ള മമോത്ത് ഫോസിലുകൾ മൺമറഞ്ഞ് കിടക്കുന്നു. മാമോത്തിന്റെ ഒരു കൊമ്പിന് 35,000 ഡോളർ വരേ വില ലഭിക്കുന്നു. ഇത് നിയമവിരുദ്ധമായതുകൊണ്ട് പിടിക്കപ്പെട്ടാൽ ജയിൽ ശിക്ഷ വരെ ലഭിച്ചേക്കാം. കൂടാതെ മാസങ്ങളോളം നീളുന്ന അധ്വാനം ഫലപ്രദമാവാനുള്ള സാധ്യത നാലിലൊന്നു മാത്രമാണ്. എങ്കിലും നിധി തേടിയുള്ള ഇവരുടെ യാത്ര അവസാനിക്കുന്നില്ല.