തൃക്കാക്കരയിൽ ഉമ തോമസിന് വൻ വിജയം: 25000 വോട്ടുകളുടെ ചരിത്ര ഭൂരിപക്ഷം

0

കൊച്ചി; തൃക്കാക്കരയിൽ പി.ടി തോമസിന്‍റെ പ്രിയപത്നി ഉമാ തോമസ്. 25112 വോട്ടുകളുടെ ചരിത്രഭൂരിപക്ഷത്തിലാണ് യുഡിഎഫിന്‍റെ പൊന്നാപുരം കോട്ട ഉമ നില നിർത്തിയത്. ആദ്യറൗണ്ട് മുതൽ വ്യക്തമായ മുൻതൂക്കമാണ് ഉമയ്ക്ക് ലഭിച്ചത്. മുൻകാലങ്ങളിൽ യുഡിഎഫ് അവതരിപ്പിച്ച സ്ഥാനാർത്ഥികൾക്കും മുകളിലാണ് ഉമയുടെ ഭൂരിപക്ഷം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പി.ടി തോമസ് നേടിയത് 14329 വോട്ടിന്‍റെ ഭൂപക്ഷത്തിലാണ്.

പിടിയുടെ മരണത്തോടെ നടന്ന ഉപതെരഞ്ഞെടുപ്പിൽ റെക്കാർഡ് ഭൂരിക്ഷമാണ് തൃക്കാകരക്കാർ ഉമയ്ക്ക് സമ്മാനിച്ചിരിക്കുന്നത്. കെ.എസ്.യുവിലൂടെയാണ് ഉമ തോമസ് പൊതുരംഗത്ത് പ്രവര്‍ത്തനം തുടങ്ങിയത്. എറണാകുളം മഹാരാജാസ് കോളജില്‍ പഠിക്കുമ്പോഴായിരുന്നു രാഷ്ട്രീയ പ്രവേശം. 1980 മുതല്‍ 1985 വരെ മഹാരാജാസിലാണ് ഉമ തോമസ് പ്രീഡിഗ്രി, ഡിഗ്രി പഠനം പൂര്‍ത്തിയാക്കിയത്.

82ല്‍ കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കെ.എസ്.യു.വിന്‍റെ പാനലില്‍ വനിതാ പ്രതിനിധിയായി വിജയിച്ചു. 84ല്‍ കെ.എസ്.യു.വിന്റെ പാനലില്‍ മഹാരാജാസ് കോളജില്‍ വൈസ് ചെയര്‍മാന്‍ ആയി തെരഞ്ഞെടുക്കപ്പെട്ടു. അന്നത്തെ കെ.എസ്.യു സംസ്ഥാന പ്രസിഡന്റായിരുന്ന പി.ടി തോമസിന്റെ ജീവിത സഖിയായി മാറി. 1987 ജൂലൈ 9നായിരുന്നു വിവാഹം.

ബി.എസ്.സിക്ക് സുവോളജിയായിരുന്നു വിഷയം. കൊച്ചിയിലെ ആസ്റ്റര്‍ മെഡിസിറ്റിയില്‍ ഫിനാന്‍സ് ഡിപാര്‍ട്ട്‌മെന്റില്‍ അസിസ്റ്റന്റ് മാനേജറായി ജോലി ചെയ്യുന്നതിനിടെയാണ് ഉമ തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങുന്നതും വിജയക്കൊടി പാറിക്കുന്നതും. വിവാഹത്തോടെ പി.ടിയുടെ നിഴലായി മാറിയ ഉമ തൃക്കാക്കരയില്‍ തന്‍റെ ഇടപെടലുകള്‍ കൊണ്ട് നേരത്തെ തന്നെ പോപ്പുലറാണെന്നാണ് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്.