ഒമാനിൽ മെർസ് കൊറോണ വൈറസ് ബാധിച്ച് രണ്ടു പേർ മരിച്ചു

1

മസ്ക്കറ്റ്: ഒമാനിൽ മെർസ് കൊറോണ വൈറസ് ബാധിച്ച് രണ്ടു പേർ മരിച്ചു. വൈറസ് ബാധ തടയാൻ ഒമാൻ ആരോഗ്യ മന്ത്രാലയം പ്രതിരോധ നടപടികളും ശക്തമാക്കി. മിഡിലീസ്റ്റ് റെസ്പിരേറ്ററി സിൻഡ്രോം ബാധിച്ച് രണ്ട് പേർ മരണപ്പെട്ടതായി ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. അഞ്ച് പേരിൽ മെർസ് കൊറോണ വൈറസ് ബാധ കണ്ടെത്തിയിട്ടുണ്ട്. ഇവർ റഫറൽ ആശുപത്രികളിൽ ചികിൽസയിലാണ്.
2013ലാണ് ഒമാനിൽ ആദ്യമായി മെർസ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതുവരെ ഒമാന്റെ വിവിധ ഭാഗങ്ങളിലായി 19 പേർക്കാണ് രോഗം ബാധിച്ചതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. രണ്ട് പേർ കൂടി മരിച്ചതോടെ മെർസ് മൂലം ഒമാനിൽ മരിച്ചവരുടെ എണ്ണം അഞ്ചായി ഉയർന്നു.
വൈറസ് കൂടുതൽ പേരിലേക്ക് വ്യാപിക്കുന്നത് തടയുവാൻ ആരോഗ്യകരമായ ശീലങ്ങൾ അനുഷ്ഠിക്കുന്നതിനു മന്ത്രാലയത്തിനു കീഴിൽ ബോധവത്കരണവും മുൻകരുതൽ നടപടികളും രാജ്യത്തു പുരോഗമിച്ചു വരികയാണ്.മെർസിനെതിരെ അതീവ ജാഗ്രതയും നിരീക്ഷണവും പുലർത്തുന്നുണ്ട്. എല്ലാ ആശുപത്രികളും ‘മെർസി’നെ നേരിടാൻ സുസജ്ജമാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.