കാള്‍സണെ സമനിലയില്‍ തളച്ച് പ്രഗ്നാനന്ദ; നാളെ ടൈ ബ്രേക്കര്‍

0

ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ നോര്‍വെയുടെ മാഗ്നസ് കാള്‍സണെ സമനിലയില്‍ തളച്ച് ഇന്ത്യയുടെ പ്രഗ്നാനന്ദ. പ്രഗ്നാനന്ദയും മാഗ്നസ് കാള്‍സണും തമ്മിലുള്ള രണ്ടാം മത്സരവും സമനിലയില്‍ അവസാനിക്കുകയായിരുന്നു. 30 നീക്കങ്ങള്‍ക്കൊടുവില്‍ ഇരുവരും സമനിലയ്ക്ക് വഴങ്ങി. ഇരുവരും തമ്മിലുള്ള ടൈബ്രേക്കര്‍ നാളെ നടക്കും.

ഇന്നലെ വെള്ളക്കരുക്കളുമായി കളിച്ച പ്രഗ്നാനന്ദ ഇന്ന് കറുത്ത കരുക്കളുമായാണ് കളിച്ചത്. വിശ്വനാഥന്‍ ആനന്ദിന് ശേഷം ചെസ് ലോകകപ്പിന്റെ ഫൈനലിലെത്തി കളിയ്ക്കുന്ന ഇന്ത്യന്‍ താരമാണ് പ്രഗ്നാനന്ദ. ഫൈനലില്‍ എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം കൂടിയാണ് പ്രഗ്നാനന്ദ.

കാള്‍സനെതിരായ ആദ്യ മത്സരത്തില്‍ സമ്മര്‍ദം ഉണ്ടായിരുന്നില്ലെന്ന് മത്സരശേഷം പ്രഗ്‌നാനന്ദ പറഞ്ഞിരുന്നു. രണ്ടാം മത്സരത്തില്‍ ശക്തമായ പോരാട്ടം ഉണ്ടാകുമെന്നും പ്രഗ്‌നാനന്ദ പറഞ്ഞു.നേരത്തെ നാലാം റൗണ്ടില്‍ ലോക രണ്ടാം നമ്പര്‍ ഹിക്കാരു നക്കാമുറയെ അട്ടിമറിച്ചാണ് പ്രഗ്‌നാനന്ദ ക്വാര്‍ട്ടറിലെത്തിയത്.

ടൈ ബ്രേക്കറില്‍ ലോക മൂന്നാം നമ്പര്‍ താരം ഫാബിയാനോ കരുവാനയെ തോല്‍പ്പിച്ചാണ് പ്രഗ്‌നാനന്ദ കലാശക്കളിക്ക് അര്‍ഹത നേടിയത്. മൂന്നാം സ്ഥാനക്കാരെ നിശ്ചയിക്കാനുള്ള പോരാട്ടത്തില്‍ ഇന്നലെ നടന്ന മത്സരത്തില്‍ അസര്‍ബൈജാന്റെ നിജാത് ആബാസോവ് ഫാബിയാനോ കരുവാനയെ അട്ടിമറിച്ച് 10ന്റെ ലീഡ് നേടിയിരുന്നു.