മലയാളത്തിന്റെ ‘എഴാം സൂര്യന്‍’ ഉണ്ണി മുകുന്ദന്‍ സിംഗപ്പൂരില്‍.

0

സിംഗപ്പൂര്‍ മലയാളികളുടെ ഹൃദയം കീഴടക്കാന്‍ അവന്‍ വരുന്നു! രണ്ടു ദശാബ്ദങ്ങള്‍ക്ക് മുന്‍പ് മലയാളി യുവത്വത്തെ ആവേശം കൊള്ളിച്ച സാമ്രാജ്യം അലക്സാണ്ടറുടെ മകന്‍ ജോര്‍ദാന്‍ ആയി വെള്ളിത്തിരയെ കീഴടക്കാന്‍ ഒരുങ്ങുന്ന ഉണ്ണി മുകുന്ദന്‍ സിംഗപ്പൂരില്‍ എത്തുന്നു. ആഗസ്റ്റ്‌ 4-ാ തീയതി നടക്കുന്ന പ്രവാസി എക്സ്പ്രസ്സിന്റെ വാര്‍ഷികാഘോഷ പരിപാടികളില്‍ നിറസാന്നിധ്യമാകാനാണ് യുവത്വത്തിന്റെ പ്രതീകമായ മലയാളികളുടെ സ്വന്തം ഉണ്ണി സിംഗപ്പൂരില്‍ എത്തുന്നത്‌.

2011ല്‍ 'നന്ദന'ത്തിന്റെ തമിഴ് പതിപ്പായ 'സീദന്‍' എന്ന സിനിമയിലൂടെ സിനിമാരംഗത്തേക്ക് കാലെടുത്തു വച്ച ഉണ്ണി മുകുന്ദന്‍ അന്ന് മുതലിങ്ങോട്ട്  തൊട്ടതെല്ലാം പൊന്നാക്കിയാണ് മുന്നേറിയത്. രണ്ടു വര്‍ഷത്തില്‍ കുറഞ്ഞ കാലം കൊണ്ട് പതിഞ്ചോളം സിനിമകളില്‍ അഭിനയിച്ച ഉണ്ണിയുടെ സ്ഥാനം ഇന്ന് മലയാളത്തിന്റെ യുവതാരങ്ങളില്‍ മുന്‍നിരയിലാണ്.  'ബോംബെ മാര്‍ച് 12' എന്ന സിനിമയിലൂടെ മികച്ച പുതുമുഖനടനുള്ള നിരവധി അവാര്‍ഡുകള്‍ നേടിയ ഉണ്ണിയുടെ 'മല്ലു സിംഗ്' ,'ഏഴാം സൂര്യന്‍' 'ഇത് പാതിരാമണല്‍' തുടങ്ങിയ സിനിമകള്‍ ഈ നടന്റെ അഭിനയപാടവം മലയാളികള്‍ക്കു മുന്‍പില്‍ വരച്ചുകാട്ടി. ഏറ്റവും പുതിയ സിനിമയായ 'ഒറീസ്സ' വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങള്‍ ചെയ്യാനും തനിക്കു സാധിക്കും എന്ന് ഉറക്കെ വിളിച്ചു പറയാനും ഈ നടനെ പ്രാപ്തനാക്കി.

മമ്മൂട്ടിയുടെ സാമ്രാജ്യം എന്ന സിനിമയുടെ രണ്ടാം പതിപ്പായ  സാമ്രാജ്യം II: സണ്‍ ഓഫ് അലക്സാണ്ടര്‍ ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ വഴിത്തിരിവായെക്കും എന്നാണ് മലയാളസിനിമാലോകത്തെ വിദഗ്ദര്‍ ഒന്നാകെ വിശകലം ചെയ്യുന്നത്. ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന വിക്രമാദിത്യനും പ്രതീക്ഷ നല്‍കുന്നു.

ഈ തലമുറയുടെയും വരും തലമുറയുടെയും  'സൂപ്പര്‍സ്റ്റാര്‍' എന്ന് മലയാളസിനിമാലോകം ഇതിനകം തന്നെ വിധിയെഴുതിക്കഴിഞ്ഞ ഉണ്ണി മുകുന്ദന്‍ പ്രവാസിഎക്സ്പ്രെസ്സിന്റെ വാര്‍ഷികാഘോഷപരിപാടികളില്‍ സദസ്സിന്റെ ആവേശമായിമാറും എന്നതില്‍ സംശയമില്ല.