‘നടി ശ്രീദേവിയുടേത് കൊലപാതകമാകാൻ സാധ്യത’: മരിക്കുന്നതിന് മുമ്പ് ഡോ. ഉമാദത്തൻ എന്നോട് പറഞ്ഞിരുന്നു: ഋഷിരാജ് സിംഗ്

0

ഇന്ത്യന്‍ സിനിമാ ലോകത്തെ ഒന്നാകെ ഞെട്ടിച്ച ഏറെ കോളിളക്കം സൃഷ്‌ടിച്ച ഒന്നായിരുന്നു ബോളിവുഡ് നടി ശ്രീദേവിയുടെ മരണം. ദുബായില്‍ ബന്ധുവിന്റെ വിവാഹം കൂടാന്‍ പോയ ശ്രീദേവിയെ ഹോട്ടലിലെ കുളിമുറിയില്‍ ബാത് ടബ്ബിൽ മുങ്ങിമരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. എന്നാൽ അത് അപകടമരണമല്ലെന്നും, കൊലപാതകമാണെന്നും തരത്തിലുള്ള വിവാദങ്ങൾ അന്നു തന്നെ ഉയർന്നിരുന്നു. ആരാധകര്‍ക്ക് ഇന്നും വിശ്വസിക്കാൻ പറ്റാത്ത മരണമായിരുന്നു ശ്രീദേവിയുടേത്.

ശ്രീദേവിയുടെ മരണത്തെ കുറിച്ച് ഉയർന്നു വന്ന എല്ലാ അഭ്യൂഹങ്ങളെയും കാറ്റിൽ പറത്തിക്കൊണ്ട് ശ്രീദേവിയുടേത് അപകടമരണമാണെന്ന് ചൂണ്ടിക്കാട്ടി ദുബായ് പോലീസ് കേസ് അവസാനിപ്പിക്കുകയും ചെയ്തു. എന്നാലിപ്പോള്‍ ഈ മരണം വീണ്ടും ചര്‍ച്ചയാവുകയാണ്. ജയില്‍ ഡി.ജി.പി ഋഷിരാജ് സിംഗ് ഇതുമായി ബന്ധപ്പെട്ട് നടത്തിയ വെളിപ്പെടുത്തലുകളാണ് വീണ്ടും ചർച്ചയ്ക്ക് വഴിയൊരുക്കിയിരിക്കുന്നത്.

തന്റെ സുഹൃത്തും അടുത്തിടെ അന്തരിച്ച ഫോറന്‍സിക് വിദഗ്ദ്ധനുമായ ഡോ. ഉമാദത്തന്‍ ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട് തന്നോടു പറഞ്ഞ ചില കാര്യങ്ങള്‍ ഉള്‍പ്പെടുത്തി കേരളകൗമുദി പത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് ഋഷിരാജ് സിംഗിന്റെ വെളിപ്പെടുത്തല്‍. ശ്രീദേവിയുടേത് അപകടമരണമല്ല മറിച്ച്, കൊലപാതകമാവാനാണ് സാധ്യതയെന്ന്ഡോ. ഉമാദത്തന്‍ തന്നോട് പറഞ്ഞിരുന്നുവെന്ന് ഋഷിരാജ് സിങ് ലേഖനത്തിൽ വ്യക്തമാക്കുന്നു. .

ഒരാള്‍ എത്ര മദ്യപിച്ചാലും ഒരടി വെള്ളത്തില്‍ മുങ്ങിമരിക്കാനുള്ള സാധ്യതയില്ല. ആരെങ്കിലും കാലുയര്‍ത്തിപ്പിടിച്ച് തല വെള്ളത്തില്‍ മുക്കിയാല്‍ മാത്രമേ മുങ്ങിമരിക്കൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു’. ഋഷിരാജ് സിംഗിന്റെ ലേഖനത്തില്‍ പറയുന്നു.