അഞ്ചുവയസ്സുകാരിയുടെ സ്വകാര്യഭാഗങ്ങളില്‍ ഉൾപ്പെടെ മുറിവ്, കല്ല് കൊണ്ട് തലയ്ക്കടിച്ചു,​ കുട്ടിയുടെ വസ്ത്രം ഉപയോഗിച്ച് കഴുത്ത് മുറുക്കി: പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

0

കൊച്ചി: ആലുവയിൽ കൊല്ലപ്പെട്ട അഞ്ചുവയസുകാരി അതിക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. കുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ ഉൾപ്പെടെ മുറിവുണ്ട്. കല്ലുകൊണ്ട് തലയ്ക്കടിച്ചതായും വ്യക്തമായിട്ടുണ്ട്. പീഡനത്തിന് ശേഷം കുട്ടിയുടെ വസ്ത്രം ഉപയോഗിച്ച് കഴുത്ത് മുറുക്കിയാണ് കൊലപാതകം നടത്തിയതെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. കുട്ടിയുടെ ദേഹമാസകലം മുറിവുണ്ടെന്നും പൊലീസിന് നൽകിയ പ്രാഥമിക റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പിന്നീട് നൽകും.

ഇന്നലെ വൈകിട്ടാണ് മുക്കത്ത് പ്ലാസയിൽ വാടകയ്ക്ക് താമസിക്കുന്ന ബീഹാർ ദമ്പതികളുടെ മകളായ അഞ്ചു വയസുകാരിയെ ബീഹാർ സ്വദേശിയായ അസ്ഹാക്ക് ആലം (26) സൗഹൃദം നടിച്ച് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. ഒന്നര കിലോമീറ്റർ അകലെ ആലുവ മാർക്കറ്റിന് പിന്നിൽ മാലിന്യങ്ങൾക്കിടയിലാണ് കുട്ടിയെ കുഴിച്ചു മൂടിയത്.സംഭവം നടന്ന് അഞ്ചര മണിക്കൂറിനുള്ളിൽ പൊലീസ് പ്രതിയെ പിടികൂടിയെങ്കിലും കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

തായിക്കാട്ടുകര ഗാരേജിന് സമീപത്തെ താമസസ്ഥലത്തുനിന്ന് വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്നേകാലോടെ കുട്ടിയെ തട്ടിക്കാെണ്ടു പോകുമ്പോൾ അമ്മ മുറിയിലായിരുന്നു. പിതാവ് പുറത്തേക്ക് പോയിരുന്നു. ബീഹാർ ബിഷാംപർപൂർ സ്വദേശികളായ ദമ്പതി​കളുടെ നാലു മക്കളി​ൽ രണ്ടാമത്തെ കുട്ടിയാണ്. തായിക്കാട്ടുകര സ്‌കൂൾ കോംപ്ലക്‌സിൽ ഒന്നാം ക്ലാസി​ൽ പഠി​ക്കുകയായിരുന്നു.

പ്രതി കുട്ടിയുമായി പോകുന്ന സി.സി.ടി.വി ദൃശ്യം കണ്ടതോടെ പൊലീസ് വ്യാപക തെരച്ചിൽ തുടങ്ങി. ബസിൽ കയറിപ്പോയെന്നും വ്യക്തമായി.

രണ്ടു സ്റ്റോപ്പുകൾക്ക് അപ്പുറം മാർക്കറ്റിന് സമീപത്തിറങ്ങി മാലിന്യ കൂമ്പാരത്തിന്റെ മറവിലേക്ക് പോവുകയായിരുന്നു.എന്നാൽ, ഇക്കാര്യം വെള്ളിയാഴ്ച കണ്ടെത്താൻ കഴിഞ്ഞില്ല. പറവൂർ കവലയിലെ കെട്ടിട വരാന്തയിൽ കിടന്നുറങ്ങുകയായിരുന്ന പ്രതിയെ ഇന്നലെ രാത്രി ഒൻപത് മണിയോടെയാണ് പിടികൂടിയത്. സക്കീർഹുസൈൻ എന്നയാൾക്ക് കുട്ടിയെ കൈമാറിയെന്നാണ് വെളിപ്പെടുത്തിയത്. ഒരു തുമ്പും കിട്ടാതായതോടെ ഇന്ന് കർശനമായി ചോദ്യം ചെയ്തു. ഇതോടെയാണ് കുട്ടിയുമായി ബസിൽ നിന്ന് ആലുവ മാർക്കറ്റിൽ ഇറങ്ങിയകാര്യം വെളിപ്പെടുത്തിയത്.

മാർക്കറ്റി​ന് പി​ന്നി​ൽ പെരിയാർ തീരത്ത് ഉളിയന്നൂർ അക്വാഡക്ട് തുടങ്ങുന്നിടത്തുനി​ന്നാണ് മൃതദേഹം കണ്ടെത്തിയത്. ചാക്കിൽ നിന്ന് മൃതദേഹത്തിന്റെ കൈകൾ പുറത്തുകാണാവുന്ന നിലയിലായിരുന്നു. കോൺക്രീറ്റ് അവശിഷ്ടങ്ങളും പച്ചക്കറി മാലിന്യവും ഇട്ട് മൂടിയിരുന്നു.