അറ്റ്‌ലസ് രാമചന്ദ്രന്‍ ജയില്‍ മോചിതനായി

0

ബാങ്ക് വായ്പാ തട്ടിപ്പ് കേസില്‍ കുടുങ്ങിയ അറ്റ്‌ലസ് രാമചന്ദ്രന്‍ മൂന്നു വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷം ജയില്‍ മോചിതനായി. മോചനത്തിനു വഴി തെളിച്ച ഒത്തുതീർപ്പു വ്യവസ്ഥകളെന്തൊക്കെയാണെന്നോ അദ്ദേഹം ഇപ്പോൾ എവിടെയാണുള്ളതെന്നോ ഉള്ള വിവരങ്ങൾ ബന്ധുക്കൾ പുറത്തുവിട്ടിട്ടില്ല.

നോമ്പിന്‍റെ ഭാഗമായുള്ള  െപാതുമാപ്പിലാണ് പുറത്തിറങ്ങിയിരിക്കുന്നതെന്ന സൂചനയുണ്ട്. യുഎഇയിലെ വിവിധ ബാങ്കുകള്‍ സംയുക്തമായി നല്‍കിയ പരാതിയിലാണ് എംഎം രാമചന്ദ്രനെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചത്. ഇപ്പോള്‍ കടങ്ങളെല്ലാം തീര്‍ത്തിട്ടാണോ ജയില്‍ മോചിതനായിരിക്കുന്നത് എന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല.

2015 നവംബർ 12നായിരുന്നു ദുബായ് കോടതി രാമചന്ദ്രനെ മൂന്നു വര്‍ഷം തടവിനു വിധിച്ചത്​. അതിനു മുൻപ് ഏറെ നാളായി അദ്ദേഹം പൊലീസ് കസ്റ്റഡിയിലായിരുന്നു. സാമ്പത്തിക പ്രശ്നം ഒത്തു തീർത്ത് അദ്ദേഹത്തെ പുറത്തുകൊണ്ടുവരാൻ കുടുംബവും മറ്റും ഏറെ ശ്രമങ്ങൾ നടത്തിയിരുന്നെങ്കിലും വിജയിച്ചിരുന്നില്ല. ജയിലിൽ രാമചന്ദ്രൻ കടുത്ത ആരോഗ്യ പ്രശ്നം നേരിട്ടിരുന്നു.​ എംഎം രാമചന്ദ്രന്‍ ജയിലിലായതിന് പിന്നാലെ അദ്ദേഹത്തിന്റെ ഭാര്യയാണ് കേസിന്റെ നടത്തിപ്പുകള്‍ നോക്കിയിരുന്നത്.

അറ്റ്ലസ് ജ്വല്ലറിയുടെ 50 ബ്രാഞ്ചുകളുടെ ഉടമയായിരുന്ന രാമചന്ദ്രന് 22 ബാങ്കുകളിലായി 500 ദശലക്ഷം ദിര്‍ഹത്തിന്റെ ബാധ്യതയാണ് ഉണ്ടായിരുന്നത്. ഇതിന്റെ തിരിച്ചടവ് മുടങ്ങിയതോടെ ബാങ്ക് ഓഫ് ബറോഡയടക്കം 23 ബാങ്കുകളാണ് അറ്റ്ലസ് രാമചന്ദ്രനെതിരേ കേസ് നല്‍കിയത്.

കേസില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് ദുബായിലും ഇന്ത്യയിലും ഉള്‍പ്പെടെയുള്ള അറ്റ്ലസ് ജ്വലറി ഷോറൂമുകളും റിയല്‍ എസ്റ്റേറ്റ് ബിസിനസുകളും തകര്‍ന്നിരുന്നു. നല്‍കിയ വായ്പകള്‍ മുടങ്ങിയതിന്റെ അടിസ്ഥാനത്തിലാണ് ബാങ്കുകള്‍ കൂട്ടമായി കേസ് നല്‍കിയത്. ഇതിനെത്തുടര്‍ന്ന് 2015 ഓഗസ്റ്റ് മാസത്തില്‍ അദ്ദേഹം ദുബായില്‍ ജയിലിലായി. കൂടെ മകള്‍ മഞ്ജുവും മരുമകന്‍ അരുണിനും കോടതി ജയില്‍ ശിക്ഷ വിധിച്ചു. മഞ്ജു കടുത്ത ജാമ്യവ്യവസ്ഥകളോടെ പുറത്തിറങ്ങിയെങ്കിലും അറ്റ്ലസ് രാമചന്ദ്രനും മരുമകന്‍ അരുണും ജയിലില്‍ തുടര്‍ന്നു.