അന്തരിച്ച സംഗീതസംവിധായകന്‍ ബാലഭാസ്‌കറിന്റെ സാമ്പത്തിക ബന്ധങ്ങള്‍ അന്വേഷിക്കുന്നു

1

മാസങ്ങള്‍ക്ക് മുന്‍പ് വാഹനാപകടത്തില്‍ അന്തരിച്ച സംഗീതസംവിധായകന്‍ ബാലഭാസ്കറിന്റെ സാമ്പത്തികബന്ധങ്ങള്‍ പോലിസ് അന്വേഷിക്കുന്നു.
ബാലഭാസ്‌കറും മകള്‍ തേജസ്വിനി ബാലയും മരിച്ച അപകടത്തില്‍ ദുരൂഹതയുണ്ടെന്നും ബാലഭാസ്‌കറിന്റെ സാമ്പത്തിക ബന്ധങ്ങള്‍ അന്വേഷിക്കണമെന്നും പിതാവ് ഉണ്ണി ആവശ്യപ്പെട്ടിരുന്നു. പാലക്കാടുള്ള ആയുര്‍വേദ ഡോക്ടറുമായി ബാലഭാസ്‌കറിന് സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നു എന്നും അദ്ദേഹം നേരത്തെയും പറഞ്ഞിരുന്നു.

ബാലഭാസ്‌കര്‍ ഈ ഡോക്ടര്‍ക്ക് എട്ട് ലക്ഷം രൂപ നല്‍കിയിരുന്നു. ഈ തുക ബാങ്ക് അക്കൗണ്ട് വഴി തന്നെ മടക്കി നല്‍കിയെന്നാണ് ഡോക്ടറുടെ മറുപടി. ഇതിന് ആധാരമായ രേഖകളും ഡോക്ടര്‍ സമര്‍പ്പിച്ചതായി പോലീസ് വ്യക്തമാക്കി. ഇതുവരെയുള്ള പരിശോധനയില്‍ ബാലഭാസ്‌കറിന്റെ സാമ്പത്തിക ഇടപാടുകളില്‍ ദുരൂഹത കണ്ടെത്തിയിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി. അതേസമയം
ബാലഭാസ്‌കറിന്റെ ഡ്രൈവറായിരുന്ന അര്‍ജുന്‍ രണ്ട് ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്ന് പോലീസ് കണ്ടെത്തി. എം.ടി.എം കവര്‍ച്ച ചെയ്ത കേസിലെ പ്രതികളെ സഹായിച്ചതിനാണ് ക്രിമിനല്‍ കേസ്. ഒറ്റപ്പാലം, ചെറുതുരുത്തി പോലീസ് സ്‌റ്റേഷനുകളിലാണ് അര്‍ജുനെതിരെ കേസുള്ളത്. അപകട സമയത്ത് വാഹനമോടിച്ചത് അര്‍ജുനാണെന്നും ബാലഭാസ്‌കറാണെന്നും വ്യത്യസ്ത മൊഴികള്‍ വന്നതും പോലീസിനെ ആശയക്കുഴപ്പത്തിലാക്കിയിരുന്നു.