സാങ്കേതിക തകരാർ; ചന്ദ്രയാൻ 2 വിക്ഷേപണം മാറ്റി

0

ഹരിക്കോട്ട∙ ഇന്ത്യയുടെ രണ്ടാം ചാന്ദ്രദൗത്യമായ ചന്ദ്രയാൻ 2 വിക്ഷേപണം അവസാന നിമിഷം മാറ്റി വച്ചു.ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ ഇന്ന് പുലർച്ചെ 2.51 നിശ്ചയിച്ചിരുന്ന വിക്ഷേപണമാണ് 56 മിനിറ്റും 24 സെക്കന്റും ബാക്കി നിൽക്കെ നിറുത്തിവച്ചത്. പേടകം വിക്ഷേപിക്കാനുപയോഗിക്കുന്ന ലോഞ്ച് വെഹിക്കിളായ ജിഎസ്എൽവി മാർക്ക് 3/എം1 റോക്കറ്റിലുണ്ടായ തകരാറാണു കാരണമെന്ന് ഐഎസ്ആർഒ വ്യക്തമാക്കി. അതീവ മുൻകരുതലിന്റെ ഭാഗമായാണ് വിക്ഷേപണം മാറ്റിവച്ചു പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും മിഷൻ ഡയറക്ടർ അറിയിച്ചു.

ലോകത്ത് ഇതേവരെയുണ്ടായ ഏറ്റവും ചിലവ് കുറഞ്ഞ ചാന്ദ്രദൗത്യമാണ് ഇന്ത്യയുടെ ചന്ദ്രയാന്‍ 2 വിക്ഷേപണം. 978 കോടി രൂപയാണ് ദൗത്യത്തിന്‍റെ ആകെ ചിലവ്. ഇതിൽ 603 കോടി രൂപ ചന്ദ്രയാൻ രണ്ടിന്‍റെയും 375 കോടി രൂപ ജിഎസ്എൽവി വിക്ഷേപണവാഹനത്തിന്‍റെയും ചിലവാണ്. മിക്ക ഹോളിവുഡ് സയൻസ് ഫിക്ഷൻ, ആക്ഷൻ ത്രില്ലർ സിനിമകളെക്കാൾ കുറഞ്ഞ ചെലവാണ് ചന്ദ്രയാൻ ദൗത്യത്തിന്‍റേതെന്ന് ചുരുക്കം.

തിങ്കളാഴ്ച പുലർച്ചെ 2.51-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽനിന്ന് ചന്ദ്രയാൻ-2 വിക്ഷേപിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ഞായറാഴ്ച പുലർച്ചെ 6.51-ന് 20 മണിക്കൂർ നീണ്ട കൗണ്ട് ഡൗൺ തുടങ്ങിയിരുന്നു. രാഷ്ട്രപതി രാംനാഥ് കോവിന്ദുൾപ്പെടെയുള്ളവർ വിക്ഷേപണത്തിന് സാക്ഷ്യം വഹിക്കാനെനെത്തിയിരുന്നു. വിക്ഷേപണവാഹനമായ ജി.എസ്‌.എൽ.വി.യിൽ ചില സാങ്കേതിക തകരാറുകൾ കണ്ടെത്തിയതിനെ തുടർന്നാണ്‌ വിക്ഷേപണം മാറ്റിയത്‌. ചന്ദ്രയാൻ പേടകത്തിന്‌ സാങ്കേതികപ്രശ്നങ്ങൾ ഇല്ല. ജി.എസ്‌.എൽ.വി.യിലെ തകരാർ കൂടുതൽ പ്രശ്നങ്ങളിലേക്ക്‌ നയിക്കാതിരിക്കാനാണ്‌ വിക്ഷേപണം മാറ്റിയതെന്നാണ്‌ പ്രാഥമിക നിഗമനം.