പ്രശസ്ത ഗാനരചയിതാവ് ചുനക്കര രാമൻകുട്ടി അന്തരിച്ചു

0

തിരുവനന്തപുരം: കവിയും ഗാനരചയിതാവുമായ ചുനക്കര രാമൻകുട്ടി (84) അന്തരിച്ചു. ബുധനാഴ്ച രാത്രി പത്തേമുക്കാലോടെതിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് കുറച്ചുദിവസമായി ചികിത്സയിലായിരുന്നു ഇദ്ദേഹം. തിരുമല രേണുകാ നിവാസിലായിരുന്നു താമസം.

ഒട്ടേറെ സിനിമകൾക്കുവേണ്ടി ഗാനങ്ങൾ രചിച്ചിട്ടുണ്ട്. എങ്ങനെ നീ മറക്കും എന്ന സിനിമയിലെ ‘ദേവദാരു പൂത്തു എൻ മനസിൻ താഴ്‌വരയിൽ’, അധിപനിലെ ‘ശ്യാമമേഘമെ നീ’, കോട്ടയം കുഞ്ഞച്ചനിലെ ‘ഹൃദയവനിയിലെ ഗായികയോ, കണ്ടു കണ്ടറിഞ്ഞുവിലെ നീ അറിഞ്ഞോ മേലേ മാനത്ത്, കുയിലിനെ തേടി എന്ന ചിത്രത്തിലെ സിന്ദൂര തിലകവുമായി തുടങ്ങി നിരവധി ഹിറ്റ് ഗാനങ്ങള്‍ അദ്ദേഹം മലയാള സിനിമയ്ക്ക് സമ്മാനിച്ചു.

1978-ൽ പുറത്തിറങ്ങിയ ’ആശ്രമം’ എന്ന സിനിമയ്ക്ക് വേണ്ടിയാണ് ആദ്യഗാനം രചിച്ചത്. പി.ജി.വിശ്വംഭരന്റെ ചിത്രമായ ‘ഒരു തിര പിന്നെയും തിര’ എന്ന ചിത്രത്തിലെ ഗാനങ്ങൾ അദ്ദേഹത്തെ പ്രശസ്തനാക്കി. 1984-ൽ വിവിധ സിനിമകൾക്കായി മുപ്പതിലേറെ പാട്ടുക ളാണ് എഴുതിയത്. 2015-ൽ കേരള സംഗീത നാടക അക്കാദമിയുടെ ഗുരുശ്രേഷ്ഠാ പുരസ്‌കാരം ലഭിച്ചിരുന്നു.

1936 ജനുവരി 19ന് മാവേലിക്കരയിൽ ചുനക്കര കാര്യാട്ടിൽ വീട്ടിലാണ് ജനനം. പന്തളം എൻഎസ്എസ് കോളജിൽ നിന്നും മലയാളത്തിൽ ബിരുദം നേടി. 75ഓളം സിനിമകൾക്കായി 200ലധികം ഗാനങ്ങൾ രചിച്ചിട്ടുണ്ട്. 1978 ൽ ആശ്രമം എന്ന ചിത്രത്തിലെ അപ്‌സരകന്യക എന്ന ഗാനവുമായാണ് ഇദ്ദേഹം സിനിമ രംഗത്തേക്ക് വന്നത്. ആകാശവാണിക്കുവേണ്ടിയും നാടകങ്ങൾ എഴുതിയിട്ടുണ്ട്. ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ: രേണുക, രാധിക, രാഗിണി. മരുമക്കൾ: സി.അശോക് കുമാർ (റിട്ട.ആരോഗ്യ വകുപ്പ്), പി.ടി.സജി (റെയിൽവേ, മുംബൈ), കെ.എസ്. ശ്രീകുമാർ (സി.ഐ.എഫ്.ടി.).