​ഗെയിൽ പൈപ്പ് ലൈൻ പദ്ധതി പ്രധാനമന്ത്രി നാടിന് സമ‍ർപ്പിച്ചു

0

കൊച്ചി: ഗെയിൽ പൈപ്പ് ലൈൻ പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമർപ്പിച്ചു. കേരള, കർണാടക ഗവർണർമാരുടേയും മുഖ്യമന്ത്രിമാരുടേയും സാന്നിധ്യത്തിലാണ് കേരളത്തിൽ ദീർഘകാലടിസ്ഥാനത്തിൽ വലിയ വിപ്ലവം സൃഷ്ടിക്കാനുള്ള പദ്ധതി പ്രധാനമന്ത്രി നാടിന് സമർപ്പിച്ചത്.

വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനും ഒടുവിലാണ് സ്വപ്ന പദ്ധതി യാഥാര്‍ത്ഥ്യമാകുന്നത്. 3226 കോടി രൂപയാണ്‌ പദ്ധതിയുടെ ചിലവ്. 444 കിലോമീറ്ററാണ് ദൈര്‍ഘ്യം. 12 എം.എം.എസ്. സി.എം.ഡി. വാതക നീക്കശേഷിയുള്ളതാണ് പൈപ്പ് ലൈന്‍.

കേരളത്തിലെയും കർണാടകത്തിലെയും ജനങ്ങൾക്ക് ഇന്ന് സുപ്രധാന ദിനമാണെന്ന് ഗ്യാസ് പൈപ്പ് ലൈൻ പദ്ധതി രാഷ്ട്രത്തിന് സമർപ്പിച്ചു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഈ രണ്ട് സംസ്ഥാനങ്ങളും പൈപ്പ് ലൈനിലൂടെ പരസ്പരം ബന്ധിപ്പിക്കപ്പെട്ടുവെന്നും. ഇരുസംസ്ഥാനങ്ങളിലെയും ജനങ്ങളെ അഭിനന്ദിക്കുന്നുവെന്നും മോദി പറഞ്ഞു. ഇരു സംസ്ഥാനങ്ങളിലെയും സാമ്പത്തിക വളര്‍ച്ചയ്ക്ക് പൈപ്പ് ലൈന്‍ കാരണമാകുമെന്നും പ്രധാനമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ വ്യക്തമാക്കി.

പ്രകൃതി സൗ​ഹൃദവും ചെലവ് കുറഞ്ഞതുമായ സിഎൻജി ​ഗ്യാസിൻ്റെ ലഭ്യത വിവിധ വ്യവസായങ്ങൾക്ക് ചെലവ് കുറഞ്ഞ ഇന്ധനമായിരിക്കും. ​ഗാ‍ർഹിക ആവശ്യത്തിനുള്ള ​ഗ്യാസും കുറഞ്ഞ നിലയിൽ ലഭ്യമാവും. സിറ്റി ​ഗ്യാസ് പദ്ധതിയിലൂടെ എല്ലായിടത്തും ​സിഎൻജി ​ഗ്യാസ് എത്തിയാൽ പിന്നെ കൂടുതൽ വാഹനങ്ങൾ സിഎൻജി ഇന്ധനത്തിലേക്ക് മാറും. ഏതു തരത്തിൽ നോക്കിയാലും ജനങ്ങൾളും വ്യവസായങ്ങൾക്കും വലിയ നേട്ടമാണ് ഈ പദ്ധതി. കാ‍ർബൺ ഡൈ ഓക്സൈഡ് പുറത്തു വിടുന്നത് തടയുക വഴി പ്രകൃതിയോട് നാം ചെയ്യുന്ന വലിയ സേവമായിരിക്കുമിതെന്നും പ്രധാനമന്ത്രി പറഞ്ഞു.

സംയുക്ത സംരഭ൦ ഫലം കണ്ടതിൽ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജനസാന്ദ്രതയേറിയ മേഖലകളിൽ പൈപ്പിടുന്നത് ശ്രമകരമായ ദൗത്യമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രളയത്തിനും കൊവിഡ് വ്യാപനത്തിനും ഇടയിലും ഗെയ്ൽ പൈപ്പ് ലൈൻ പദ്ധതി പൂർത്തീകരിക്കാൻ പ്രയ്ത്നിച്ച ഉദ്യോഗസ്ഥരേയും തൊഴിലാളികളേയും അനുമോദിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.