ട്രയൽ വാക്സിൻ സ്വീകരിച്ച ഹരിയാന മന്ത്രി അനിൽ വിജിന് കൊവിഡ് സ്ഥിരീകരിച്ചു

0

പരീക്ഷണ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച ഹരിയാന ആരോഗ്യമന്ത്രിക്ക് കൊവിഡ്. മന്ത്രി അനില്‍ വിജിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. മൂന്നാംഘട്ട പരീക്ഷണത്തിന്റെ ഭാഗമായി കഴിഞ്ഞ നവംബര്‍ 20ന് മന്ത്രി ഭാരത് ബയോടെക്കിന്റെ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചിരുന്നു. മന്ത്രിയെ അമ്പാല സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൊവിഡ് വാക്സിന്‍ പരീക്ഷണത്തിന് തയാറെന്ന് അനില്‍ വിജ് നേരത്തെ വ്യക്തമാക്കിയിരുന്നു. ശേഷമായിരുന്നു കുത്തിവയ്പ്. ഇന്ത്യന്‍ കമ്പനിയായ ഭാരത ബയോടെക് തങ്ങളുടെ വാക്സിന്‍ പരീക്ഷണം മൂന്നാം ഘട്ടത്തിലെത്തിയെന്ന് അറിയിച്ചിരുന്നു. ഭാരത് ബയോടെക്കിന്റെ വാക്സിന്‍ സ്വീകരിക്കാന്‍ സന്നദ്ധനാണെന്ന് അറിയിച്ചതായി അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു.

26000 പേരിലായിരിക്കും പരീക്ഷണം നടക്കുകയെന്ന് കമ്പനി നേരത്തെ അറിയിച്ചിരുന്നു. ഇന്ത്യയില്‍ നടന്നതില്‍ വച്ച് ഏറ്റവും വലിയ മരുന്ന് പരീക്ഷണമാണിത്. ഹൈദരാബാദ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ വാക്സിന്റെ പേര് കോവാക്സിനെന്നാണ്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ചിന്റെ സഹകരണത്തോടെയാണ് പരീക്ഷണം.

പുനെ സിറം ഇൻസ്റ്റ്റ്റ്യൂട്ടും ഓക്സ്ഫഡും ചേർന്ന് വികസിപ്പിച്ച് പരീക്ഷിച്ച കൊവിഷീൽഡ് വാക്സിൻ പരീക്ഷിച്ചയാളിൽ ഗൗരവമേറിയ പാർശ്വഫലങ്ങൾ അനുഭവപ്പെട്ടതായും, ഭാരത് ബയോടെക് വികസിപ്പിച്ച കൊവാക്സിൻ നേരിട്ട് സ്വീകരിച്ച ഹരിയാന ആഭ്യന്തരമന്ത്രി അനിൽ വിജിന് തന്നെ കൊവിഡ് വന്നതും കൊവിഡ് പ്രതിരോധരംഗത്ത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. എന്താണ് ഈ രണ്ട് കേസുകളിലും സംഭവിച്ചതെന്നതിൽ വിദഗ്ധരുടെ വിശദീകരണം ആവശ്യവുമാണ്.

രാജ്യത്ത് 24 മണിക്കൂറിനിടെ 36,652 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 96,08,211 ആയി. 512 കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണം 1,39,700 ആയി ഉയര്‍ന്നു. 90,58,822 പേരാണ് ഇതുവരെ കൊവിഡ് മുക്തരായത്.