മുത്തലാഖ് ചൊല്ലിയിട്ടും വീട്ടിൽ തുടർന്നു; യുവതിയെ ഭര്‍ത്തൃവീട്ടുകാര്‍ ചുട്ടുകൊന്നു

0

ലഖ്‍നൗ: ഭര്‍ത്താവ് മുത്തലാഖ് ചൊല്ലിയെന്ന് പരാതി നല്‍കിയ യുവതിയെ ഭര്‍ത്താവിന്‍റെ വീട്ടുകാര്‍ ചുട്ടുകൊന്നു. ഉത്തർപ്രദേശിലെ ശ്രാവസ്തിയിലുള്ള ഗാന്ദ്ര ഗ്രാമത്തിലാണ് സംഭവം. അഞ്ചുവയസുകാരി മകൾ നോക്കിനിൽക്കേയാണ് ഭർത്താവും ബന്ധുക്കളും ചേർന്ന് ചുട്ടുകൊന്നത്. 22 വയസുകാരിയായ സയീദയാണ് കൊല്ലപ്പെട്ടത് .

ഫോണിലൂടെ തന്നെ മൊഴി ചൊല്ലിയതിന് ഓഗസ്റ്റ് ആറിന് സയീദ ഭർത്താവിനെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് നിർദേശമനുസരിച്ച് ഭർത്താവിന്റെ വീട്ടിൽ എത്തിയ ശേഷമാണ് യുവതിക്ക് ദാരുണാന്ത്യം സംഭവിച്ചത്.എന്നാല്‍, പരാതി സ്വീകരിക്കാതെ പൊലീസ് ഇത് ഒത്തുതീര്‍പ്പാക്കിയെന്ന് സയിദയുടെ പിതാവ് പറയുന്നു.

മുംബൈയിലുള്ള ഭര്‍ത്താവ് തിരികെവരുന്നതുവരെ കാത്തിരിക്കാനാണ് പൊലീസ് പറഞ്ഞത്. പൊലീസുകാരുടെ നിര്‍ദ്ദേശപ്രകാരം സയീദ ഭര്‍ത്താവിന്‍റെ വീട്ടുകാര്‍ക്കൊപ്പം മടങ്ങിപ്പോകുകയും ചെയ്തു. കഴിഞ്ഞ ആഴ്ച ഭര്‍ത്താവിനൊപ്പം സയീദ പൊലീസ് സ്റ്റേഷനിലെത്തി. എന്നാല്‍, ഭര്‍ത്താവിനെതിരെ നടപടി സ്വീകരിക്കാന്‍ പൊലീസ് തയ്യാറായില്ല. ഒന്നിച്ച് ജീവിക്കാന്‍ ഉപദേശിച്ച് പൊലീസ് ഇരുവരെയും പറഞ്ഞയച്ചു.

പൊലീസില്‍ പരാതി നല്‍കിയതിനെച്ചൊല്ലി അടുത്ത ദിവസം സയീദയും ഭര്‍ത്താവും തമ്മില്‍ വഴക്കുണ്ടായി. ഭര്‍ത്താവ് അവളെ മര്‍ദ്ദിക്കുകയും ഭര്‍ത്താവിന്‍റെ മാതാപിതാക്കള്‍ അവളുടെ ശരീരത്തില്‍ മണ്ണെണ്ണ ഒഴിക്കുകയുമായിരുന്നു. തുടര്‍ന്ന് അവര്‍ സയീദയെ തീ കൊളുത്തുകയും ചെയ്തു. സയീദയുടെ മകള്‍ സംഭവത്തിന് ദൃക് സാക്ഷിയാണെന്നും പൊലീസ് പറഞ്ഞു.

സയീദയുടെ തലമുടിയിൽ ഭർത്താവ് പിടിച്ചുവയ്ക്കുകയും ഭർത്താവിന്റെ സഹോദരിമാർ മണ്ണെണ്ണ ഒഴിച്ചു കത്തിക്കുകയുമായിരുന്നു. സയീദയുടെ അഞ്ചുവയസുകാരിയായ മകളിൽ നിന്നുംപോലീസ് മൊഴിയെടുത്തു. യുവതി കൊല്ലപ്പെട്ടതിനു പിന്നാലെ ഭർത്താവിനും കുടുംബത്തിനുമെതിരെ പൊലീസ് കേസ് രജിസ്‌റ്റര്‍ ചെയ്‌തു. സ്ത്രീധന പീഡനം, കൊലപാതകം എന്നീ വകുപ്പുകൾ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്.