ആർ.സി.ഇ.പി കരാറിൽ ഇന്ത്യ ഒപ്പു വയ്ക്കില്ല

0

ബാങ്കോക്ക്: മേഖലാ സമഗ്ര സാമ്പത്തിക സഹകരണ കരാറില്‍(ആര്‍.സി.ഇ.പി) ഇന്ത്യ ഒപ്പിട്ടേക്കില്ല. ഇന്ത്യയുൾപ്പെടെയുള്ള 16 രാജ്യങ്ങളെ ഒന്നിപ്പിച്ച് സ്വതന്ത്ര്യ വ്യാപാരമേഖല ഉണ്ടാക്കാനുള്ള ആർസിഇപി കരാരാറിൽ ഒപ്പു വയ്ക്കില്ലെന്ന് ഇന്ത്യ ആർസിഇപി ഉച്ചകോടിയെ അറിയിച്ചു.കരാറുമായി ബന്ധപ്പെട്ട ഇന്ത്യയുടെ മുഖ്യ ആശങ്കകള്‍ പരിഗണിക്കപ്പെടാത്തിനാലാണ്ഈ നിലപാട് സ്വീകരിച്ചതെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കരാർ ഇന്ത്യയുടെ താൽപര്യങ്ങൾക്ക് വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് കരാറിൽ ഭാഗമാകാനില്ല എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉച്ചകോടിയെ അറിയിച്ചത്. പാവപ്പെട്ടവരുടെ ക്ഷേമത്തിനാകണം മുൻഗണനയെന്ന മഹാത്മാ ഗാന്ധിയുടെ വീക്ഷണമാണ് തന്നെ നയിക്കുന്നതെന്നും മോദി ഉച്ചകോടിയിൽ പറഞ്ഞു. വിഷയത്തിൽ തുടർചർച്ചകൾക്ക് ഇല്ലെന്ന് വിദേശകാര്യ സെക്രട്ടറി വിജയ് താക്കൂർ സിംഗും പ്രതികരിച്ചു. ചൈന ഉള്‍പ്പെടെയുള്ള പതിനഞ്ചു രാജ്യങ്ങള്‍ കരാറുമായി മുന്നോട്ടുപോകും.

ചരക്ക്, സേവന,നിക്ഷേപ മേഖലകളുമായി ബന്ധപ്പെട്ട് ഇന്ത്യ ഉയര്‍ത്തിയ ആശങ്കകള്‍ കരാര്‍ ഉള്‍ക്കൊള്ളണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടിരുന്നു. ലോകത്തെ ഏറ്റവും വലിയ സ്വതന്ത്രവാണിജ്യ മേഖല സൃഷ്ടിക്കാനുള്ള ആര്‍.സി.ഇ.പി കരാറിലെ ചില വ്യവസ്ഥകളില്‍ ഇളവു വേണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് തായ്‌ലന്‍ഡിലെ ബാങ്കോക്കില്‍ നടന്ന ചര്‍ച്ചകള്‍ പൂര്‍ണതയിലെത്തിയില്ല. ഇന്ത്യ ഒഴികെയുള്ള 15 രാജ്യങ്ങള്‍ കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി.

രാഷ്ട്രീയ കിസാന്‍ മഹാസംഘ് , ഓണ്‍ ഇന്ത്യ കിസാന്‍ സംഖര്‍ഷ കോഡിനേഷന്‍ കമ്മിറ്റി തുടങ്ങി നിരവധി കാർഷക സംഘടനകൾ കരാറിനെതിരെ പ്രതിഷേധിച്ചിരുന്നു. കരാറിനെതിരെ കോൺഗ്രസും വിമര്‍ശനം ഉന്നയിച്ചിരുന്നു. കാർഷിക ചെറുകിട രംഗത്തെ കരാർ തകർക്കും, കരാർ വഴി രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയുടെ നട്ടെല്ല് ഒടിക്കുകയാണ് എന്നിങ്ങനെയായിരുന്നു ആർസിഇപി കരാറിനെതിരെ കോൺഗ്രസ് ഉയർത്തിയ ആക്ഷേപങ്ങൾ. ചൈനയടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് പരിധിവിട്ട ഇറക്കുമതിയിലൂടെ ആഭ്യന്തര ഉല്‍പന്നങ്ങള്‍ക്ക് വില ഇടിയുന്ന സാഹചര്യം ഉണ്ടാകും എന്ന പരാതിയാണ് കരാറിനെതിരെ പ്രധാനമായും ഉയർന്നത്.

അടുത്തവര്‍ഷം ഫെബ്രുവരി വരെയാണ് ഇന്ത്യക്ക് സമയം നല്‍കിയിരിക്കുന്നത്. കരാറുമായി ബന്ധപ്പെട്ട് തായ്‌ലന്‍ഡ് പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവരുമായി നരേന്ദ്ര മോദി ഉഭയകക്ഷി ചര്‍ച്ച നടത്തിയിരുന്നു. കരാറിന്റെ ഭാഗമാകുന്നതിനെതിരെ വലിയ പ്രതിഷേധങ്ങളാണ് ഇന്ത്യയുടെ ഭാഗത്തുനിന്ന് ഉയര്‍ന്നിരുന്നത്. പത്ത് ആസിയാന്‍ രാജ്യങ്ങളും ഇന്ത്യ, ചൈന, ജപ്പാന്‍, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്, സൗത്ത് കൊറിയ എന്നീ രാജ്യങ്ങളും ചേര്‍ന്ന് സ്വതന്ത്ര വ്യാപാരമേഖല സൃഷ്ടിക്കുകയാണ് ആര്‍.സി.ഇ.പി. കരാറിന്റെ ലക്ഷ്യം