‘അലന്‍ വാവേ, വല്യമ്മയ്ക്കും അമ്മയ്ക്കും ഉറക്കം വരുന്നില്ല’;യു.എ.പി.എ ചുമത്തപ്പെട്ട സഹോദരിയുടെ മകനെക്കുറിച്ച് വികാരഭരിതമായ കുറിപ്പുമായി സജിത മഠത്തിൽ

0

കോഴിക്കോട്: കോഴിക്കോട്ട് രണ്ടു വിദ്യാര്‍ഥികള്‍ക്കെതിരെമാവോയിസ്റ്റ് ലഘുലേഖകള്‍ കൈവശംവെച്ചെന്നാരോപിച്ച് യു.എ.പി.എ ചുമത്തിയ സംഭവത്തില്‍ വികാരഭരിതമായ ഫേസ്ബുക്ക് പോസ്റ്റുമായി നടി സജിത മഠത്തില്‍. യു.എ.പി.എ ചുമത്തപ്പെട്ട അലന്‍ ഷുഹൈബിന്റെ അലന്‍ ഷുഹൈബിന്റെ മാതൃസഹോദരി കൂടിയാണ് അഭിനേത്രിയായ സജിത.

റിമാന്‍ഡ് ചെയ്യപ്പെട്ട് വിയ്യൂര്‍ ജയിലിലേയ്ക്ക് അയയ്ക്കുന്ന അലനെക്കുറിച്ചുള്ള ആശങ്കകള്‍ പങ്കുവെച്ചുകൊണ്ടുള്ളതാണ് സജിത ഫേയ്‌സ്ബുക്കിലെഴുതിയ കുറിപ്പ്. അലൻ ഇനി ചുവന്ന മുണ്ടുകൾ ഉടുക്കാൻ പാടില്ലെന്നും പുസ്തകങ്ങൾ വായിക്കരുതെന്നും സജിത മഠത്തിൽ തന്റെ കുറിപ്പിൽ പറയുന്നു. നിയമം പഠിക്കാനായി റാങ്കുമായി പുറപ്പെട്ട അലൻ ഇനി നിയമത്തിന്റെ കുരുക്കഴിച്ച് എത്രനാൾ തള്ളി നീക്കുമെന്നും സജിത മഠത്തിൽ ചോദിക്കുന്നു.

ചെറുപ്പക്കാലത്തെ സി.പി.ഐ.എം വളണ്ടിയര്‍ വേഷത്തിലുള്ള ഫോട്ടോയോട് കൂടിയുള്ള ഫേസ്ബുക്ക് കുറിപ്പാണ് സജിത പങ്കുവെച്ചിട്ടുള്ളത്. മാവോയിസ്റ്റ് അനുകൂല ലഘുലേഖകള്‍ കണ്ടെത്തിയതിനാണ് അലനെയും താഹ ഫസലിനെയും അറസ്റ്റ് ചെയ്തതെന്നാണ് പൊലീസ് വാദം. ഇരുവരെയും നാളെ വിയ്യൂര്‍ ജയിലിലേക്കു കൊണ്ടുപോകും.

സജിത മഠത്തിലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

അലന്‍ വാവേ

വല്യമ്മക്കും അമ്മക്കും ഉറക്കം വരുന്നില്ല.
നിന്റെ നീളം ഉതുക്കാൻ തക്കവണ്ണം പണിയിച്ച കട്ടിലിൽ ഞങ്ങൾ നിശ്ശബ്ദരായി ഇരിക്കുകയാണ്.
നിലത്ത് കിടന്നാൽ പുറംവേദന വരുമെന്ന് നീ പറയാറില്ലെ?

നാളെ നിന്നെ വിയ്യൂർ ജയിലിലേക്ക് കൊണ്ടു പോകും. നിനക്കായി വസ്ത്രങ്ങൾ എടുത്തു വെക്കുമ്പോൾ നിന്റെ ചുവന്ന മുണ്ടുകൾ എന്നെ ഭയപ്പെടുത്തുന്നതു പോലെ! ഇനി വെള്ളമുണ്ടുകൾ മതിയല്ലെ?

രാത്രി പുസ്തകം വായിച്ചു ഉറങ്ങണ്ടെ? ഏത് പുസ്തമാണ് ബാഗിൽ വെക്കേണ്ടത്? അല്ലെങ്കിൽ നീ ഇനി ഒന്നും വായിക്കണ്ട! പുസ്തകം നിനക്ക് എത്തിക്കാൻ തന്നെ ഭയം തോന്നുന്നു.

നമുക്കിനി രാഷ്ട്രീയ ചർച്ചകൾ നടത്തണ്ട വാവേ… നിയമം പഠിക്കാൻ റാങ്കുമായി പുറപ്പെട്ട നീയിനി, നിയമത്തിന്റെ കുരുക്കഴിച്ച്,, അഴിച്ച്! ഇനി എത്ര നാൾ?

പെട്ടെന്ന് തിരിച്ച് വായോ!

നിന്റെ കരുതലില്ലാതെ
അനാഥമായ ഞങ്ങൾ!