കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ഇന്ത്യ മൂന്നാമത്; 6.9 ലക്ഷം രോഗികൾ

0

ന്യൂഡൽഹി: രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 6.90 ലക്ഷം കടന്നതോടെ ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ള രാജ്യങ്ങളുടെ പട്ടികയിൽ റഷ്യയെ പിന്തള്ളി ഇന്ത്യ മൂന്നാമതെത്തി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 24,248 പേർക്ക് രോഗം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. അമേരിക്കയും ബ്രസീലുമാണ് ഒന്നും രണ്ട് സ്ഥാനത്ത്.

തുടർച്ചയായ നാലാം ദിവസമാണ് രാജ്യത്ത് 20000ത്തിന് മുകളിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 6,97,413 ആയി വർധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 425 പേർ കൂടി രോഗം ബാധിച്ച് മരിച്ചു. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 19,693 ആയി. നിലവിൽ 2,53,287 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 4,24,433 പേർ രോഗമുക്തരായി.

വേൾഡോ മീറ്ററിന്റെ കണക്കനുസരിച്ച് റഷ്യയിൽ 6,81,251, ബ്രസീലിൽ 15,78,376, അമേരിക്കയിൽ 29,54,999 എന്നിങ്ങനെയാണ് രോഗികളുടെ എണ്ണം. ഇന്ത്യയിലെ പ്രതിദിന രോഗബാധിതരുടെ എണ്ണം 25,000ത്തിനോട് അടുക്കുകയാണ്. അസം, കേരളം, കർണാടക എന്നീ സംസ്ഥാനങ്ങൾ തെരഞ്ഞെടുത്ത പ്രദേശങ്ങളിൽ ലോക്ക്ഡൗൺ കർശനമാക്കിയിട്ടുണ്ട്.

മഹാരാഷ്ട്രയിൽ 6555 കേസുകളും 151 മരണവും റിപ്പോർട്ട് ചെയ്തു. 24 മണിക്കൂറിനിടെ 63 പേർ മരിച്ചതോടെ ആകെ മരണസംഖ്യ 1500 കടന്നു. ഡൽഹിയിൽ ഇന്നലെ 2244 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആകെ രോഗബാധിതരുടെ എണ്ണം 99,444 ആയി. കർണാടകയിലും കോവിഡ് കേസുകൾ ഉയരുകയാണ്. ഇന്നലെ മാത്രം 1925 പേർക്ക് രോഗം സ്ഥിരീകരിച്ചു. അതേസമയം, ഇരുപത്തിയൊന്ന് സംസ്ഥാനങ്ങളിലെ രോഗമുക്തി നിരക്ക് ദേശീയ നിരക്കിനേക്കാൾ മേലെയാണെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

രാജ്യത്തെ ഏറ്റവും വലിയ കോവിഡ് ചികിത്സാകേന്ദ്രമായ ഡൽഹി ഛത്തർപൂരിലെ സർദാർ പട്ടേൽ കോവിഡ് കെയർ സെന്ററിൽ രോഗികളെ പ്രവേശിപ്പിച്ചു തുടങ്ങി. ആയിരത്തിലേറെ കിടക്കകളാണ് ഇവിടെ സജ്ജമാക്കുന്നത്. 10 ശതമാനം കിടക്കകൾക്ക് ഓക്സിജൻ സൗകര്യമുണ്ട്. പരിചരിക്കാൻ മൂവായിരത്തോളം ആരോഗ്യപ്രവർത്തകരും 57 ആംബുലൻസും ഇ റിക്ഷകളും സജ്ജമാക്കി.