കഥകളിയാചാര്യന്‍ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ അന്തരിച്ചു

0

കോഴിക്കോട്: കഥകളി ആചാര്യന്‍ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ (105) അന്തരിച്ചു. കൊയിലാണ്ടിയിൽ ചേലിയയിലെ വസതിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളാല്‍ വിശ്രമജീവിതം നയിക്കുകയായിരുന്നു. കഥകളിയുടെ വടക്കൻരീതിയായ കല്ലടിക്കോടൻ ചിട്ടയുടെ പ്രചാരകരിൽ പ്രധാനിയായിരുന്നു അദ്ദേഹം.

കൊയിലാണ്ടി ചെങ്ങോട്ടുകാവ് ചേലിയയിലെ വീട്ടിലായിരുന്നു താമസം. കഥകളി, കേരള നടനം എന്നിവയിലെ അസാമാന്യ പ്രതിഭയായിരുന്നു അദ്ദേഹം. കീഴ്പയൂർ കുനിയിൽ പരദേവതാ ക്ഷേത്രത്തിലെ കളിവിളക്കിനു മുന്നിൽ ആദ്യമായി ചുട്ടികുത്തി കഥകളിവേഷം അണിയുമ്പോൾ പതിനാല് വയസ് മാത്രം പ്രായമുണ്ടായിരുന്ന ചേമഞ്ചേരി 90 വർഷത്തോളം അരങ്ങിൽ സജീവമായിരുന്നു. അദ്ദേഹം പകർന്നാടിയ കൃഷ്ണ, കുചേല വേഷങ്ങൾ കഥകളി ആസ്വാദകരുടെ ഹൃദയങ്ങളിൽ എന്നും തങ്ങി നിൽക്കുന്നതാണ്. കുചലവൃത്തം, ദുര്യാധനവധം, രുക്‌മിണിസ്വയംവരം തുടങ്ങിയ കഥകളിലെ കുഞ്ഞിരാമൻ നായരുടെ കൃഷ്‌ണവേഷങ്ങൾ പ്രസിദ്ധമാണ്.

കഥകളിക്കായി സ്വയം സമര്‍പ്പിച്ച ഗുരു എട്ട് പതിറ്റാണ്ടിലേറെ നീണ്ട കലാജീവിതത്തിന് ശേഷമാണ് അരങ്ങൊഴിഞ്ഞത്. ഉത്തര മലബാറിലെ കഥകളി രംഗത്തെ പുനരുജ്ജീവിപ്പിച്ച ആചാര്യനായിരുന്നു. 100 വയസിന് ശേഷവും പല വേദികളിലും കഥകളി വേഷം കെട്ടിയിരുന്നു. കൃഷ്ണനാണ് ഇഷ്ടവേഷം. ദുര്യോധന വധം, കുചേലവൃത്തം, സന്താനഗോപാലം, രുക്മിണീസ്വയംവരം തുടങ്ങിയ കഥകളില്‍ കൃഷ്ണനായി അവതരിച്ച് കുഞ്ഞിരാമന്‍ നായര്‍ കലാപ്രേമികളുടെ ഹൃദയംകവര്‍ന്നു. 1983 ഏപ്രില്‍ 23-ന് ചേലിയയില്‍ കഥകളിയുടെ പോഷണത്തിന് കഥകളിവിദ്യാലയം സ്ഥാപിച്ചു.

2017 ൽ രാജ്യം അദ്ദേഹത്തെ പദ്മശ്രീ നൽകി ആദരിച്ചു. 1979- ലെ കേരള സംഗീത നാടക അക്കാദമി അവാര്‍ഡ്, 1999-ല്‍ കേരള സംഗീത നാടക അക്കാദമി ഫെലോഷിപ്പ്, 2001-ല്‍ കലാരംഗത്തെ വിശിഷ്ടസേവനത്തിന് കലാമണ്ഡലം അവാര്‍ഡ്, 2002-ല്‍ കലാദര്‍പ്പണം നാട്യ കുലപതി അവാര്‍ഡ്, മയില്‍പ്പീലി പുരസ്‌കാരം, കേരള കലാമണ്ഡലം കലാരത്നം അവാര്‍ഡ് തുടങ്ങിയവയാണ് ലഭിച്ച മറ്റ് അംഗീകാരങ്ങള്‍.