സൗദിയിൽ മലയാളി സഹപ്രവർത്തകന്റെ കുത്തേറ്റ് മരിച്ചു; പ്രതി ആത്മഹത്യക്ക് ശ്രമിച്ചു

0

ജുബൈൽ: സൗദിയിൽ മലയാളി കുത്തേറ്റ് മരിച്ചു. പ്രതിയായ സഹപ്രവർത്തകൻ ആത്മഹത്യക്ക് ശ്രമിച്ചു. ജുബൈലിലെ സ്വകാര്യ കമ്പനി ജീവനക്കാരനും മലപ്പുറം ചെറുകര കട്ടുപ്പാറ പൊരുതിയിൽ വീട്ടിൽ അലവിയുടെ മകനുമായ മുഹമ്മദലി (58) ആണ് മരിച്ചത്.

ജുബൈലിൽ ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. ഉറക്കത്തിലായിരുന്ന മുഹമ്മദലിയെ കൂടെ താമസിച്ചിരുന്ന തമിഴ്നാട് സ്വദേശി മഹേഷ് (45) കത്തികൊണ്ട് കുത്തുകയായിരുന്നു . സാരമായി പരുക്കേറ്റ് പുറത്തേക്കിറങ്ങിയോടിയ മുഹമ്മദലി അടുത്ത മുറിയുടെ വാതിലിന് സമീപം രക്തം വാർന്ന് കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.

സംഭവത്തിന് ശേഷം മഹേഷിനെ സ്വയം കഴുത്തറുത്ത നിലയിൽ കണ്ടെത്തി. ഉടനെ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാഴ്ചയായി മഹേഷ് വിഷാദ രോഗത്തിന്റെ അസ്വാസ്ഥ്യങ്ങൾ പ്രകടിപ്പിച്ചിരുന്നു. കൊല നടത്തിയതിന്റെ കുറ്റബോധം മൂലമാണ് ആത്മത്യക്ക് ശ്രമിച്ചതെന്ന് മഹേഷ് പൊലീസിനോട് പറഞ്ഞു. മഹേഷിനെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ചെന്നൈ സ്വദേശിയായ ഇയാൾ അഞ്ചുവർഷമായി ഇതേ കമ്പനിയിൽ മെഷീനിസ്റ്റായി ജോലി ചെയ്യുന്നു. താഹിറയാണ് കൊല്ലപ്പെട്ട മുഹമ്മദലിയുടെ ഭാര്യ. നാലു പെണ്മക്കളുണ്ട്. കമ്പനിയധികൃതരും ജുബൈലിലെ സന്നദ്ധ പ്രവർത്തകരും മൃതദേഹം സൂക്ഷിച്ചിരിക്കുന്ന ജുബൈൽ ജനറൽ ആശുപത്രിയിലെത്തി നടപടികൾക്ക് നേതൃത്വം നൽകുന്നു.