കൊച്ചിയില്‍ നിന്ന് സൗദിയിലേക്കുള്ള വിമാനം ബഹ്‌റൈനില്‍ ഇറക്കി; നിരവധി മലയാളികള്‍ കുടുങ്ങിക്കിടക്കുന്നു

0

മനാമ: കൊറോണ വൈറസ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ നെടുമ്പാശേരിയില്‍ നിന്ന് സൗദി അറേബ്യയിലേക്ക് പുറപ്പെട്ട വിമാനം ബഹ്റൈനിൽ ഇറക്കി. നിരവധി മലയാളികൾ ബഹ്‌റൈൻ വിമാന താവളത്തിൽ കുടുങ്ങി കിടക്കുകയായാണ്. ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് സൗദി നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെയാണ് ഇരുന്നൂറോളം മലയാളികള്‍ ബഹ്‌റൈന്‍ വിമാനത്താവളത്തില്‍ കുടുങ്ങിയത്. യാത്രക്കാരുടെ ആരോഗ്യപരിശോധന നടത്തുമെന്നാണ് വിവരം. ഇവരെ മറ്റൊരു വിമാനത്തില്‍ രാത്രി കേരളത്തിലേക്ക് മടക്കി അയക്കും.

കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് വിമാനത്താവളത്തില്‍നിന്ന് യു.എ.ഇ വഴി സൗദിയിലേക്കുള്ള എല്ലാ കണക്ടിങ് സര്‍വീസുകളും റദ്ദാക്കിയിരുന്നു. സൗദിയില്‍ ഇന്ന് നാലു പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഒരു സൗദി സ്വദേശിക്കും ബെഹ്‌റൈനില്‍ നിന്നുള്ള രണ്ടു പേര്‍ക്കും യു.എസില്‍ നിന്ന് ഒരാള്‍ക്കുമാണ് വൈറസ് ബാധ് സ്ഥിരീകരിച്ചത്.

ഇതോടെ സൗദിയില്‍ നിന്ന് പുറത്തേക്കുള്ള യാത്രാ വിലക്ക് കര്‍ശനമാക്കി. ഗള്‍ഫ് രാജ്യങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന വായു ജല ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. സൗദിയില്‍ നിന്ന് ഒമ്പത് രാജ്യങ്ങളിലേക്കുള്ള യാത്രയ്ക്കും വിലക്ക് ഏര്‍പ്പെടുത്തി. യു.എ.ഇ, കുവൈത്ത്, ബെഹ്‌റൈന്‍, ലെബനന്‍, സിറിയ, ഈജിപ്ത്, ഇറാഖ്, ഇറ്റലി, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലേക്കാണ് യാത്രാ വിലക്കെന്ന് സൗദി വാര്‍ത്താ ഏജന്‍സി അറിയിച്ചു. സൗദി പൗരന്മാര്‍ക്കും വിദേശത്തുനിന്ന് എത്തി സൗദിയില്‍ താമസിക്കുന്നവര്‍ക്കും വിലക്ക് ബാധകമാണ്.