വന്ദേഭാരത് വിമാനങ്ങൾക്ക് കുവൈത്ത് അനുമതി നിഷേധിച്ചു; പ്രതിസന്ധിയിലായി യാത്രക്കാർ

0

വന്ദേഭാരത് വിമാനങ്ങൾക്ക് കുവൈത്ത് അനുമതി നിഷേധിച്ചു. വിമാനത്താവളങ്ങളിലെ തിരക്ക് ചൂണ്ടിക്കാട്ടിയാണ് കുവൈത്തിന്റെ നടപടിയെന്നാണ് വിവരം. ഇന്നലെ പോകേണ്ടിയിരുന്ന ഇൻഡിഗോയുടെ എല്ലാ വിമാനങ്ങളും റദ്ദാക്കുകയായിരുന്നു. നൂറ് കണക്കിന് യാത്രക്കാരാണ് പ്രതിസന്ധിയിലായത്.

വന്ദേഭാരത് മിഷന്‍റെ നാലാം ഘട്ടത്തിൽ 101 വിമാനങ്ങളാണ് കുവൈത്തിൽ നിന്ന് ചാർട്ടർ ചെയ്തത്. ഇതെല്ലാം സ്വകാര്യ കമ്പനികളായ ഇൻഡിഗോ, ഗോ എയർ എന്നിവരെയാണ് ഏൽപ്പിച്ചത്. ആദ്യ മൂന്ന് ഘട്ടങ്ങളിൽ എയർ ഇന്ത്യയായി രുന്നു സർവ്വീസ് നടത്തിയത്. കുവൈത്ത് വിമാനത്താവളത്തിലെ തിരക്ക് കാരണമാണ് നിലവിലെ തീരുമാനമെന്നാണ് പറയുന്നത്. അപ്രതീക്ഷിതമായി സർവീസ് മുടങ്ങിയത് നിരവധി യാത്രക്കാരെ പ്രയാസത്തിലാക്കി.

വരും ദിവസങ്ങളിലെ വന്ദേഭാരത് സർവീസുകളുടെ കാര്യത്തിലും അനിശ്ചിതത്വം നിലനിൽക്കുകയാണ്. വന്ദേഭാരത് നാലാംഘട്ടത്തിൽ സ്വകാര്യ എയർ ലൈൻസുകളായ ഗോ എയറും ഇൻഡിഗോ എയർലൈൻസുമാണ് കുവൈത്തിൽ നിന്നും സർവീസ് നടത്തുന്നത്.

കുവൈത്തി വിമാനക്കമ്പനികളെ അവഗണിച്ച് ഇന്ത്യൻ കമ്പനികൾക്ക് മാത്രം അവസരം നൽകുന്നതിലെ പ്രതിഷേധമാണ് കുവൈത്ത് അനുമതി നിഷേധിച്ചതിന് പിന്നിലെന്ന് സൂചനയുണ്ട്. അനുമതിക്കായി ഉന്നതതലത്തിൽ ചർച്ച നടക്കുന്നതായി എയർലൈൻ വൃത്തങ്ങൾ അറിയിച്ചു. കുവൈത്തിൽനിന്നു 101 സർവീസുകളാണ് വന്ദേഭാരത് നാലാംഘട്ട ഷെഡ്യൂളിൽ ഉള്ളത്.