ആകാശത്തുണ്ടായിരുന്ന 13 മിനുറ്റും ലയൺ എയറിന്റെ ജെടി– 610 വിമാനം സഞ്ചരിച്ചത് തീർത്തും തെറ്റായ സഞ്ചാരപഥത്തിലൂടെ; വിമാനത്തിന്റെ അവസാനനിമിഷങ്ങള്‍ ദുരൂഹം

0

ആകാശത്തുണ്ടായിരുന്ന 13 മിനുറ്റും കഴിഞ്ഞ ദിവസം കടലില്‍ തകര്‍ന്നു വീണ ലയൺ എയറിന്റെ ജെടി– 610 വിമാനം പോയത് തീര്‍ത്തും തെറ്റായ സഞ്ചാരപഥത്തിലൂടെ. 
ഇന്തൊനീഷ്യയിലെ ജക്കാർത്തയിൽ നിന്ന് പറന്നുയർന്നു ഏതാണ്ടു 13 മിനുറ്റുകൾക്കം തകർന്നു വീണ ലയൺ എയറിന്റെ ജെടി– 610 വിമാനം ആകാശത്തു ചിലവിട്ട നിമിഷങ്ങളിൽ അസാധാരണാം വിധം സഞ്ചരിച്ചത് ദുരൂഹതയുണര്‍ത്തുന്നുണ്ട്.

പറന്നുയർന്നു മൂന്നു മിനുറ്റിനകം തന്നെ തിരിച്ചിറക്കാൻ അനുവാദം ചോദിക്കാൻ പൈലറ്റിനെ പ്രേരിപ്പിച്ച ഘടകത്തോടൊപ്പം തന്നെ യാത്രാ വഴികളിൽ സംഭവിച്ച ഈ അപൂർവ്വമായ കയറ്റിറക്കവും തുടരന്വേഷണത്തെ സംബന്ധിച്ചിടത്തോളം ഏറെ നിർണായകമാകാനാണ് സാധ്യത. 

1479 അടി ഉയരത്തില്‍ നിന്നും കേവലം 21 സെക്കൻഡുകൾ കൊണ്ടു മാത്രമാണ് ജെടി– 610 നിലംതൊട്ടതെന്നാണ് പ്രാഥമിക സൂചന. ഒരു മിനുറ്റിൽ 450–600 മീറ്റർ വേഗത്തിലാണ് സാധാരണയായി വിമാനം താഴോട്ടിറങ്ങുക. എന്നാൽ മിനുറ്റിൽ 9,400 മീറ്ററിനേക്കാൾ അധികം വേഗത്തിലായിരുന്നു തകർന്ന വിമാനത്തിന്‍റെ താഴോട്ടുള്ള യാത്രയെന്നാണ് ലഭ്യമായ പ്രാഥമിക കണക്കുകളിൽ നിന്നും വ്യക്തമാകുന്നത്. ഇതു തികച്ചും അവിശ്വസനീയമായ കണക്കാണെന്നു വ്യോമയാന സുരക്ഷ മേഖലയിലെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. 181 യാത്രക്കാരും പൈലറ്റുമാരുൾപ്പെടെ എട്ടു ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. 
പ്രാദേശിക സമയം രാവിലെ 6.21നു പുറപ്പെട്ട വിമാനം 7.20നു പങ്കാൽ പിനാങ്ങിൽ ഇറങ്ങേണ്ടതായിരുന്നു. ജക്കാർത്തയുടെ കിഴക്കൻ തീരമായ കരാവാങ്ങിനു സമീപം ജാവാ കടലിലാണു വിമാനം വീണത്.