യുഎസിൽ മലയാളി മുൻ സൈനിക ഉദ്യോഗസ്ഥൻ വെടിയേറ്റു മരിച്ചു

0

ടെക്സസ് ∙ യുഎസിലെ ടെക്സസ് സംസ്ഥാനത്തുള്ള എൽ പാസോ നഗരത്തിൽ മലയാളിയായ മുൻ സൈനിക ഉദ്യോഗസ്ഥൻ വെടിയേറ്റു മരിച്ചു. ആണ്ടൂർ പകലോമറ്റം മാണി – എലിസബത്ത് ദമ്പതികളുടെ മകൻ ഇമ്മാനുവേൽ വിൻസെന്റ് പകലോമറ്റം (ജെയ്സൺ–44) ആണ് അക്രമിയുടെ വെടിയേറ്റു മരിച്ചത്.

ഡിസംബർ 20നായിരുന്നു സംഭവം. അമേരിക്കൻ സേനയിൽ ക്യാപ്റ്റൻ പദവിയിലിരുന്നു വിരമിച്ച ഉദ്യോഗസ്ഥനായതിനാൽ വിശദാംശങ്ങൾ പുറത്തുവിട്ടത് കഴിഞ്ഞ ദിവസമാണ്. പിതാവ് മാണി മാത്രമാണ് നാട്ടിലെ വീട്ടിലുള്ളത്. അമ്മ എലിസബത്ത് അമേരിക്കയിലാണ്. നഗരത്തിലെ പാർക്കിങ് ഏരിയയിൽ ഇമ്മാനുവൽ വിൻസെന്റിനു നേരെ അക്രമി വെടിയുതിർക്കുകയായിരുന്നു. അക്രമിയെയും പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അന്വേഷണം തുടരുന്നതിനാൽ സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. സംഭവത്തിനു പിന്നിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

കനക്ടികട്ട് സർവകലാശാലയിൽ നിന്നു യുഎസ് എയർഫോഴ്സിന്റെ ആർഒടിസി പ്രോഗ്രാമിലേക്കു തിരഞ്ഞെടുക്കപ്പെട്ട ഇമ്മാനുവൽ വിദ്യാഭ്യാസത്തിനു ശേഷം സൈനിക ജോലിയിൽ പ്രവേശിക്കുകയായിരുന്നു. 2012ൽ യുഎസ് മിലിറ്ററി ക്യാപ്റ്റൻ പദവിയിലാണു വിരമിച്ചത്. യുഎസ് സൈന്യത്തിന്റെ ഭാഗമായി 2 തവണ ഇറാഖിലും ജർമനി, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ന്യൂയോർക്കിലാണ് ഇമ്മാനുവൽ ജനിച്ചത്. അവിവാഹിതനാണ്.

സംസ്കാര ശുശ്രൂഷകൾ 7നു രാവിലെ 11ന് ഹാർട്ഫഡിലെ സെന്റ് തോമസ് സിറോ മലബാർ പള്ളിയിൽ ആരംഭിക്കും. തുടർന്ന് സംസ്കാരം സൈനിക ബഹുമതികളോടെ മിഡിൽടൗണിലെ ‘ദ് സ്റ്റേറ്റ് വെറ്ററൻസ്’ സെമിത്തേരിയിൽ. ജോ, ജയിംസ്, ജെഫ്രി എന്നിവരാണു സഹോദരങ്ങൾ.