“നേഴ്സിംഗ് പ്രൊഫഷന് അധികം വില കല്‍പ്പിക്കാത്ത സിംഗപ്പൂരിലെ നേഴ്സുമാരുടെ മെന്റല്‍ &ഫിസിക്കല്‍ സ്ട്രെയിന്‍ വളരെ കൂടുതല്‍” , സിംഗപ്പൂരില്‍ നിന്നും യുകെയിലെത്തിയ മലയാളി നേഴ്സ് പ്രതീക്ഷ കുര്യന്റെ പോസ്റ്റ്‌ വൈറല്‍ ആകുമ്പോള്‍ സൈബര്‍ ലോകത്ത് അനുകൂലിച്ചും പ്രതികൂലിച്ചും ചര്‍ച്ചകള്‍

0

ലണ്ടന്‍ : യൂകെയിലെ ജീവിതചെലവും ജീവിതരീതികളും വളരെ മോശമാണ് എന്ന രീതിയിലുള്ള ചൂടേറിയ ചര്‍ച്ചകള്‍ ഓണ്‍ലൈന്‍ ലോകത്ത് നടക്കുന്ന സമയത്ത് സിംഗപ്പൂരില്‍ നിന്ന് അടുത്തകാലത്ത്‌ യുകെയില്‍ എത്തിയ മലയാളി നേഴ്സിന്റെ അഭിപ്രായം ശ്രദ്ധേയമാകുന്നത് . ലണ്ടനടുത്തു ഗില്‍ഡ്ഫോര്‍ഡില്‍ താമസിക്കുന്ന റോയല്‍ സറെ കൗണ്ടി ഹോസ്പിറ്റല്‍ നഴ്‌സായ പ്രതീക്ഷ യുകെയില്‍ ഒരു നേഴ്സായി എത്തുന്നവര്‍ക്ക് ഈ രാജ്യം നല്‍കുന്ന സ്‌നേഹവും അംഗീകാരവും ആദരവും ഒക്കെ ലോകത്തു മറ്റെവിടെയും ലഭിക്കുമോയെന്ന കാര്യത്തില്‍ സംശയമുണ്ടെന്നാണ് പറയുന്നത്. സിംഗപ്പൂരില്‍ ജോലി ചെയ്തിരുന്ന നേഴ്സ് എന്ന നിലയിലുള്ള താരതമ്യം സിംഗപ്പൂരിലെ നേഴ്സുമാരുടെ തൊഴില്‍ സാഹചര്യങ്ങളെ തുറന്നു കാണിക്കുന്ന രീതിയിലേക്ക് വരുന്നത് വരുംദിവസങ്ങളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വഴിതെളിക്കുമെന്ന കാര്യത്തില്‍ സംശയമില്ല .

സിംഗപ്പൂരിലെ കുറഞ്ഞ ശമ്പളവും , തൊഴില്‍ വിസാ സാഹചര്യങ്ങളും മൂലം ആയിരക്കണക്കിന് നേഴ്സുമാര്‍ യു.കെ , ഓസ്ട്രേലിയ , ന്യൂസീലാന്‍ഡ് എന്നിവിടങ്ങളിലേക്ക് കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ പോയതായി സിംഗപ്പൂര്‍ സര്‍ക്കാര്‍ കണക്കുകള്‍ സൂചിപ്പിക്കുന്നു . ഇത്തരത്തില്‍ യു.കെ യിലേക്ക് കുടിയേറിയ പ്രതീക്ഷ കുര്യന്‍ പറയുന്ന കാര്യങ്ങള്‍ സിംഗപ്പൂര്‍ നേഴ്സിംഗ് മേഖലയില്‍ ഉണ്ടാകേണ്ട മാറ്റങ്ങളിലേക്ക് വിരന്‍ചൂണ്ടുന്നു . ജീവിത ചിലവ് പ്രതീക്ഷിച്ചതിലും അല്പം കടന്നു പോയെങ്കിലും പത്തു വര്‍ഷം സിംഗപ്പൂരില്‍ ജീവിച്ചതുമായി താരതമ്യം ചെയുമ്പോള്‍ വലിയ ഭാരമായി ബ്രിട്ടീഷ് ജീവിതം തനിക്ക് തോന്നുന്നില്ല എന്നാണ് പ്രതീക്ഷക്ക് പറയാനുള്ളത്. ഇടുക്കി കട്ടപ്പന സെന്റ് ജോണ്‍സ് നേഴ്സിങ് കോളേജില്‍ നിന്നും പഠിച്ചിറങ്ങി സിംഗപ്പൂരിലും മുംബൈയിലും ജോലി ചെയ്താണ് പ്രതീക്ഷ ലണ്ടനില്‍ എത്തുന്നത്. സിംഗപ്പൂരില്‍ കുട്ടികളെ പഠിപ്പിക്കുക എന്നത് ഒരു നേഴ്സിന്റെ വരുമാനത്തില്‍ നിന്നും ആലോചിക്കാന്‍ പോലും കഴിയാത്ത കാര്യമാണ്. അതെ സേവനം യുകെയില്‍ പരിപൂര്‍ണമായും സൗജന്യമായി ലഭിക്കുന്നത് മികച്ച സര്‍ക്കാര്‍ സേവനമാണെന്ന് പ്രതീക്ഷ കരുതുന്നു .

ബ്രിട്ടനില്‍ ജോലിക്കിടയില്‍ രോഗികള്‍ നല്‍കുന്ന സ്‌നേഹം മാത്രം മതിയാകും വിഷമിച്ചു ജോലി ചെയ്യുമ്പോള്‍ പോലും അതിന്റെ ഭാരം മറക്കുവാന്‍. കടകളിലും മറ്റും നഴ്സുമാര്‍ക്ക് നല്‍കുന്ന ഡിസ്‌കൗണ്ട് സൗകര്യങ്ങളും ഹോട്ടലുകള്‍ നല്‍കുന്ന സൗജന്യങ്ങളും ഒക്കെ ബ്രിട്ടന്‍ എന്ന രാജ്യം നഴ്സുമാര്‍ക്ക് നല്‍കുന്ന ആദരവായിട്ടാണ് തനിക്കു തോന്നിയിട്ടുള്ളതെന്നും പ്രതീക്ഷ വ്യക്തമാക്കി. പ്രതീക്ഷ എഴുതിയ കുറിപ്പ് ബ്രിട്ടീഷ് മലയാളി കമ്മ്യുണിറ്റി ഗ്രൂപ്പില്‍ യുണൈറ്റഡ് കേരള യുണൈറ്റഡ് കിങ്ഡം എന്ന പേജില്‍ നിന്നും ഷെയര്‍ ചെയ്തത് ആയിക്കണക്കിനാളുകളാണ്. ടെസ്‌കോ ജീവനക്കാരനായ സിബിയാണ് പ്രതീക്ഷയുടെ ഭര്‍ത്താവ്. നഴ്‌സറി വിദ്യാര്‍ത്ഥിയായ തേജസാണ് മകന്‍. പാലാ രാമപുരം സ്വദേശിയാണ് സിബി.

ശമ്പള വര്‍ദ്ധനവും , ഫാമിലി വിസ , PR തുടങ്ങിയ വലിയ രീതിയിലുള്ള മാറ്റങ്ങളിലൂടെ സിംഗപ്പൂരിലെ നേഴ്സുമാരുടെ ജീവിതത്തെ മെച്ചപ്പെടുത്തുവാന്‍ സിംഗപ്പൂര്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട് . ഇത്തരത്തില്‍ സിംഗപ്പൂരിലേക്ക് കൂടുതല്‍ നെഴ്സുമാരെ ആകര്‍ഷിക്കുവാനും , നിലവിലെ നേഴ്സുമാരെ സിംഗപ്പൂരില്‍ പിടിച്ചുനിറുത്തുവാനും സാധിക്കുമെന്നാണ് സര്‍ക്കാരും നേഴ്സിംഗ് ബോര്‍ഡും കരുതുന്നത് . എന്നാല്‍ സിംഗപ്പൂരില്‍ നിന്ന് മറ്റു രാജ്യങ്ങളിലേക്ക് കുടിയേറിയ നേഴ്സുമാരുടെ മികച്ച അഭിപ്രായങ്ങള്‍ കൂടുതല്‍ നെഴ്സുമാരെ അത്തരത്തില്‍ ജോലി രാജിവച്ചു പോകുവാന്‍ പ്രേരിപ്പിക്കുന്നതായും ഓണ്‍ലൈന്‍ ഫോറങ്ങളിലെ ചര്‍ച്ചകളില്‍ നിന്ന് വ്യക്തമാണ് . മറ്റു രാജ്യങ്ങളിലെ മികച്ച ശമ്പളം , ഫാമിലി വിസ , PR , കുട്ടികളുടെ സൗജന്യ വിദ്യാഭ്യാസം , ആരോഗ്യം തുടങ്ങിയ കാര്യങ്ങള്‍ കൂടുതല്‍ പേരെ സിംഗപ്പൂരിലെ നേഴ്സിംഗ് ജോലി ഉപേക്ഷിക്കുവാന്‍ പ്രേരിപ്പിക്കുന്നുണ്ട് . എന്നാല്‍ സിംഗപ്പൂര്‍ സര്‍ക്കാരിന്റെ കൃത്യമയ ഇടപെടലുകള്‍ കുറെ ഫലപ്രദമാകുന്നുണ്ടെന്നാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത് .

പ്രതീക്ഷ എഴുതിയ കുറിപ്പിന്റെ പൂര്‍ണ രൂപം ചുവടെ വായിക്കാം : 

യുകെയിലെ നിലവിലെ സാഹചര്യത്തെ പറ്റി ആരെക്കെയോ പോസ്റ്റ് ഇട്ടപ്പോള്‍ ‘പിന്നെ എന്നാ കാണാനാ എല്ലാരും യുകെയിലോട്ട് ഓടുന്നത്’ എന്നൊരു കമന്റ് കണ്ടിരുന്നു. അതിനു ചെറിയൊരു മറുപടിയും, എനിക്ക് മനസിലായ കാരണങ്ങളും ആണ്.അല്പം നീണ്ട പോസ്റ്റ് ആണ്, സമയം ഉള്ളവര്‍ വായിക്കുക

ജോബ് സാറ്റിസ്ഫെക്ഷന്‍

ഇന്ത്യയിലും, സിംഗപ്പൂരിലും ജോലി ചെയ്തിട്ടാണ് ഞാന്‍ യുകെയില്‍ എത്തിയത്, അവിടെ രണ്ടിടത്തും ഏറെക്കുറെ നഴ്‌സിംഗ് എന്നാ പ്രൊഫഷന് വലിയ വിലയില്ല, സാലറി മറ്റു അനുകൂല്യങ്ങള്‍, ക്ലൈമറ്റ്, ഒക്കെ നോക്കിയാല്‍ sg best ആണ്. പിന്നെ നഴ്‌സിംഗ് ഒരു ആതുര സേവനം കൂടെയാണ്, അതുകൊണ്ട് ഇത്രയൊക്കെ കിട്ടുന്നത് വലിയ ഭാഗ്യം എന്നൊരു ചിന്ത ഗതി പഠിക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ മനസ്സില്‍ തറപ്പിക്കാന്‍ നമ്മുടെ നാട്ടിലെ രീതികള്‍ക്കാവും. ഒരു പ്രൊമോഷന്‍ കിട്ടുക എന്നതൊക്കെ കിട്ടാക്കനിയാണ്. അവള്‍ നേഴ്‌സ് ആണ് എന്ന് പറയാന്‍ മടിയുള്ള പല വീട്ടുകാരെയും എനിക്കറിയാം. വേറെ ഒന്നിനും അഡ്മിഷന്‍ കിട്ടാത്തത് കൊണ്ടാകും ഈ കോഴ്‌സിന് പോയതല്ലേ എന്ന് ചോദിക്കുന്ന ചിലര്‍.

ബട്ട് യുകെ, നിങ്ങള്‍ ഏതു രാജ്യത്തു നിന്ന് വന്നതെന്നോ, എത്ര ഇയര്‍ എക്‌സ്പീരിയന്‍സ് ഉണ്ടോയെന്നോ,നോക്കാറില്ല.നിങ്ങള്‍ ഡിപ്ലോമ ആണെങ്കിലും മാസ്റ്റേഴ്‌സ് വരെ നേടിയെങ്കിലും തുടക്കത്തില്‍ ബാന്‍ഡ് 5ആയിട്ടാണ് കേറുന്നത്,ബാക്കി മുന്നോട്ടു പോകാന്‍ നിങ്ങളുടെ കഴിവും ആഗ്രഹവും മാത്രം മതി. ആരുടെയും കാലില്‍ പിടിക്കേണ്ട, ആരെയും പുറകിന്നു കുത്തേണ്ട.

Family

ഞാന്‍ എന്താണ് sg വിടാന്‍ കാരണം എന്ന് പലരും ചോദിച്ചിട്ടുണ്ട്, അന്നേ അവിടെ ഫാമിലി വിസ ഇല്ലായിരുന്നു, ഒരു ജോബ് അപ്‌ഗ്രേഡ് എന്നത് സ്വപ്നം മാത്രമായിരുന്നു. സ്വന്തം കാശ് മുടക്കി പഠിച്ചു വന്നിട്ടും നേഴ്‌സ് മാനേജര്‍ക്കു താല്പര്യം ഇല്ലാത്തതു കൊണ്ട് മാത്രം വര്‍ഷങ്ങളോളം ഒരേ പോസ്റ്റില്‍ നിന്നവരെകണ്ടിട്ടുണ്ട്. പിന്നെ മെന്റല്‍ &ഫിസിക്കല്‍ സ്ട്രെയിന്‍.ഇവിടെ നിങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും കുടുംബത്തെ കൊണ്ടുവരാം. പല സ്ഥലങ്ങളില്‍ വേര്‍പിരിഞ്ഞു ജീവിക്കുന്ന അവസ്ഥ ഇല്ലാതാകും.

വിദ്യാഭ്യാസം സൗജന്യമാണ്.

എന്റെ മോന്‍ നാട്ടില്‍ നഴ്‌സറിയില്‍ ഒരു മാസം കഷ്ടി പോയി, പിന്നെ ആ പേര് പറയുന്നതേ നിലവിളിക്കാന്‍ തുടങ്ങി.ഇവിടെ ക്ലാസ്സ് ഇല്ലാതെ ഇരിക്കുന്ന ഒരു ദിവസം അവനു വിഷമം ആണിപ്പോ.മറ്റൊന്ന് പലരും തങ്ങളുടെ പ്രായവും അവശതകളും നോക്കാതെ കുട്ടികളുടെ യൂണിവേഴ്‌സിറ്റി എഡ്യൂക്കേഷനെ കരുതി വരുന്നുണ്ട്. ഇപ്പോഴത്തെ സ്റ്റുഡന്റ് വിസ ട്രെന്‍ഡ്, അതിന്റെ ഏജന്റ് ഫീ ഒക്കെ നോക്കുക.

പിന്നെ മറ്റു ചില കാര്യങ്ങളും കൂടെ യുകെയിലേക്ക് വരുന്നതിനു മുന്‍പ് മനസിലാക്കി വെക്കുക,നീണ്ടകാലത്തെ പരിശ്രമത്തിനും, പ്രാര്‍ത്ഥനകള്‍ക്കും ഒടുവില്‍ ആണ് ഞാന്‍ ഇവിടെ എത്തിയത്, വന്നു ഒരു മാസം കഴിഞ്ഞപ്പോള്‍ ഏറെ കൂറേ കാര്യങ്ങള്‍ മനസിലായപ്പോള്‍ നേരിയതോതില്‍ ഡിപ്രെഷന്‍ ഒന്ന് വീശിപോയി, കാരണം എല്ലാരും പറഞ്ഞപോലെ ലക്ഷങ്ങള്‍ മിച്ചം ഇല്ലായിരുന്നു, വാടക, ബില്‍സ്, ഫുഡിങ് എല്ലാം കഴിയുമ്പോള്‍ കയ്യില്‍ ഒന്നും കാണില്ല. പിന്നെ ഒരു വര്‍ഷം കൊണ്ട് മിച്ചം ഒന്നുമില്ലെങ്കിലും എങ്ങനെ ജീവിക്കാം എന്ന് ഏകദേശം പഠിച്ചു.അത് കൊണ്ട് തുടക്കത്തില്‍ അമിത പ്രതീക്ഷകള്‍ വേണ്ട.

മറ്റൊരു പ്രധാന പരാതിയാണ്,മാതാപിതാക്കളും കുട്ടികളും തമ്മില്‍ ചിലവഴിക്കാന്‍ സമയം കുറവാണു എന്നത്, ഏറെകൂറെ ശേരിയാണ്. കാരണം കുട്ടികള്‍ക്ക് 16വയസു വരെ സ്‌കൂളില്‍ കൊണ്ട് വിടാനും കൊണ്ട് വരാനും ഒരാള്‍ ചെല്ലേണ്ടി വരും.രണ്ടു പേരും ജോലി ചെയ്താല്‍ മാത്രമേ നിന്ന് പോകാന്‍ പറ്റു, അപ്പൊ ഒരേ ഡ്യൂട്ടി എടുക്കാന്‍ പറ്റില്ല, പക്ഷെ NHS il ഒത്തിരി ഓപ്ഷന്‍സ് ഉണ്ട്, ഡ്യൂട്ടി ഡേയ്സ് ആന്‍ഡ് ടൈം നമ്മുടെ പങ്കാളിയുടെ അനുസരിച്ചു അഡ്ജസ്റ്റ് ചെയിതു എടുക്കാന്‍ പറ്റും. എല്ലാ ഓഫും ബാങ്ക് എടുക്കാന്‍ പോയാല്‍ പല നല്ല കാര്യങ്ങളും മിസ്സ് ആകാം. എങ്കില്‍ പോലും എന്റെ നോട്ടത്തില്‍ സമയം ധാരാളം ഉണ്ട്,എല്ലായിടത്തും ഞാന്‍ ചെന്നാലേ ശേരിയാകു എന്നാ വാശി മാറ്റുക.നാട്ടില്‍ എല്ലാ വര്‍ഷവും പോകാത്തവര്‍ ആണെങ്കില്‍ AL മിച്ചം ആണ്, പിന്നെ അതിനും കൂടെ ഡ്യൂട്ടി എടുത്ത് വീട്ടുകാരെയും ബന്ധുക്കളെയും ഒക്കെ പുഷ്ടിപിക്കുന്ന പരിപാടി കുറച്ചൊക്കെ സ്വന്തം കുടുംബം ആകുമ്പോള്‍ നിര്‍ത്തുക.ഇനിയും പരാതി ആണെങ്കില്‍ ചുറ്റും ഒന്ന് നോക്കുക, എത്രയോ പ്രവാസികള്‍ വര്‍ഷത്തില്‍ ഒന്ന് മാത്രം നാട്ടില്‍ പോകുന്നു, ഇവിടെ എല്ലാ ദിവസവും അറ്റ്‌ലീസ്റ്റ് കാണാന്‍ പറ്റുന്നുണ്ടല്ലോ.

കാലാവസ്ഥ

മഞ്ഞില്‍ പുതച്ചു കിടക്കുന്ന യുകെ യുടെ ഫോട്ടോസ് കണ്ടു കോരിതരിച്ചു എല്ലാം മറന്നു വിമാനം പിടിക്കരുത്, മെഡിസിന്‍സ് നല്ല രീതിയില്‍ കരുതുക, മുതിര്‍ന്നവര്‍ക്ക് എന്തെങ്കിലും പരിഹാരം ഉണ്ടാക്കാം.കുട്ടികളുടെ കാര്യത്തില്‍ നല്ല കരുതല്‍ വേണം. ഞങ്ങളുടെ ഇടുക്കിയില്‍ ക്രിസ്മസ് എന്ന് പറയുമ്പോള്‍ തന്നെ ഒരു ഫീലാണ്, പക്ഷെ ഇവിടെ കഴിഞ്ഞു പോയ ഡിസംബര്‍ വല്ലാത്തൊരു ഫീല്‍ ആയി പോയി. മഴയും, ഇരുട്ടും, തുടര്‍ച്ചയായി അസുഖങ്ങളും, ചികിത്സ താമസം നേരിട്ട് മരിച്ച കുട്ടികളുടെ വാര്‍ത്തകളും ആകെ പാടെ ശോകമായിരുന്നു.

മറ്റൊന്ന് വിറ്റാമിന്‍ D യുടെ അഭാവം മൂലം ഉണ്ടാകുന്ന അസ്വസ്ഥതകള്‍, മൂഡ് സ്വിങ്‌സ് ഇതൊക്കെ ഒന്ന് അനുഭവത്തില്‍ വന്നപ്പോള്‍ ആണ് പഠിച്ചത്.നാട്ടിലെ ഫുഡ് ഐറ്റംസ് കിട്ടാന്‍ അല്പം പാടാണ്, നല്ല വിലയും. So, കിട്ടുബോള്‍ സ്റ്റോക്ക് അടിക്കുക, നാട്ടിലെ രൂപയുമായി compare ചെയ്യാതിരിക്കുക.

ഞാന്‍ നാട്ടില്‍ ആരുമായിക്കൊള്ളട്ടെ ഇവിടെ ഒരു ഇന്ത്യന്‍ എന്നാ ലേബല്‍ മാത്രമേ ഉള്ളൂ, നിങ്ങളോട് ആരും കുടുംബ മഹാത്മ്യതെപ്പറ്റിയോ, ജാതിയോ, മതമോ, പഠിച്ച സ്‌കൂള്‍, ജില്ലാ ഇതൊന്നും തിരക്കാന്‍ വരില്ല.അതുകൊണ്ട് വിനയകുനയനായി നിന്നാല്‍ നിങ്ങള്‍ക്ക് കൊള്ളാം. ഞാന്‍, എന്റെ കുടുംബം എന്നുള്ള ചിന്തയൊക്കെ മാറ്റി കുറച്ചു പേരോടെങ്കിലും അടുപ്പം വെക്കുക, മലയാളി അസോസിയേഷന്‍ പരിപാടിക്ക് ഒക്കെ പോകുക.എന്തെങ്കിലും അത്യാവശ്യം വന്നാല്‍ ഓടിവരാന്‍ അവരൊക്കെയെ കാണു. കഴിഞ്ഞ ദിവസം ഒരു മലയാളി നേഴ്‌സ് മരിച്ചപ്പോള്‍ നാട്ടില്‍ അറിയിക്കാന്‍ താമസം നേരിട്ടു,കാരണം ആരുമായിട്ടും കോണ്‍ടാക്ട് ഇല്ലായിരുന്നു, ഫാമിലി ഇവിടെ ഇല്ലായിരുന്നു. അങ്ങനെ ആര്‍ക്കും സംഭവിക്കാതിരിക്കട്ടെ.

ന്നെ ഇവിടെ വരുന്ന ചേട്ടന്മാര്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന തൊഴില്‍ കിട്ടാന്‍ പാടാണ്, അതിന്റെ frustration വലുതായിരിക്കും. കുറെ കാലമായി വരുന്ന ട്രോളുകള്‍ പലതും അത് സൂചിപ്പിക്കുന്നു, കൊച്ചിനെ നോക്കിയിരിക്കുന്നു, അപ്പി കോരുന്ന ജോലി എന്നിങ്ങനെ ഒക്കെ. നമ്മുടെ നാട്ടിലെ രീതിയില്‍ വളര്‍ന്നു വരുന്ന ഒരു ആണ്‍കുട്ടിക്ക് ഈ കൊച്ചിനെ നോട്ടം എന്ന്പറയുന്നത് അമ്മയുടെ മാത്രം ജോലി ആയി തോന്നാം. അത് മാറ്റിവെക്കുക, കൊച്ചു രണ്ടു പേരുടേം കൂടെയല്ലേ, ??പിന്നെ HCA ജോബ് കിട്ടാന്‍ ലക്ഷങ്ങള്‍ മുടക്കി വരാന്‍ ഇരിക്കുന്നവരെ ഒരു നിമിഷം സ്മരിക്കുക, അത് കിട്ടാത്തവര്‍ ആണ് ഇമ്മാതിരി ഡയലോഗ് അടിച്ചിറക്കുന്നത്, മറ്റൊന്ന് ഈ സായിപ്പന്മാരും ഇതൊക്കെ തന്നെ ചെയ്തിട്ടാണ് ഉലകം ചുറ്റി നമ്മുടെ നാട്ടിലും വരുന്നത്, അപ്പോള്‍ നമ്മള്‍ കവാത് മറക്കും.

രണ്ടു ദിവസം പട്ടിണി ഇരിക്കേണ്ടി വന്നാലും അടുക്കളയില്‍ കയറിയാല്‍ അഭിമാനം പോകും എന്ന് പറഞ്ഞു ഇരിക്കുന്ന ചേട്ടന്മാരെ എനിക്കറിയാം. പാവം പെണ്ണ് 12 മണിക്കൂര്‍ ജോലി കഴിഞ്ഞു വീട്ടില്‍ വന്നു പിള്ളേരെ പഠിപ്പിച്ചു, ഭക്ഷണം ഉണ്ടാക്കിയിട്ട് വേണം കിടക്കാന്‍.

ഒരു കാര്യം കൂടെപറയട്ടെ, ദയവു ചെയിതുതാല്പര്യം ഇല്ലെങ്കില്‍ ആരെയും നിര്‍ബന്ധിച്ചു വിടാതിരിക്കുക,സ്ത്രീകള്‍ എവിടേക്ക് എറിഞ്ഞാലും രണ്ടു കാലില്‍ നില്‍ക്കും, പുരുഷന്മാര്‍ അങ്ങനെ അല്ല, അവര്‍ ശീലിച്ചു വന്നതൊക്കെ ഒറ്റ ദിവസം കൊണ്ട് മാറ്റാന്‍ വളരെ പാടാണ്,അത് കൊണ്ട് ഒരു പ്രായം കഴിഞ്ഞവരെ ഫോഴ്‌സ് ചെയിതു വരുത്താതിരിക്കുക, അത് ദുരന്തങ്ങള്‍ ഷെണിച്ചു വരുത്തും.

എല്ലാരും പോകുന്നു, എന്നും പറഞ്ഞു ഉള്ള നല്ല ജോലിയും കളഞ്ഞു ചാടിക്കേറി പോരാതിരിക്കുക. നാട്ടില്‍ അത്യാവശ്യം ചുറ്റുപാടു ഒക്കെ ഉണ്ടെങ്കില്‍ അവിടെ കൂടുക.ഇങ്ങോട്ട് വരുന്നുണ്ടെങ്കില്‍ എല്ലാവശവും മനസിലാക്കുക, നിങ്ങളുടെ മനസ് ഫ്രീ ആണ്, സമാധാനം ഉള്ള ഒരു വര്‍ക്ക് പ്ലേസ് കിട്ടും, ആരും അര്‍ദ്ധരാത്രിയില്‍ വിളിച്ചിട്ട് ആ രോഗിടെ മൂത്രം പോയിരുന്നോ, ചാര്‍ട് ചെയ്യാത്തത് എന്താ എന്ന് ചോദിക്കില്ല. ഒരു ഇന്‍സിഡന്റ് ഉണ്ടായാല്‍ റിപ്പോര്‍ട്ട് ഇടുക, വീട്ടില്‍ പോകുക,ആരും നിങ്ങളുടെ തലച്ചോര്‍ തിന്നില്ല. നിങ്ങള്ക്ക് ആ ഹോസ്പിറ്റല്‍ ഇഷ്ടമില്ലേ, ചെലവ് കൂടുതലാണോ, രാജി വെക്കുക, അടുത്ത പ്ലേസ് നോക്കുക. സ്ട്രെസ് ആണോ, സിക്ക് ആണോ വാര്‍ഡില്‍ വിളിച്ചു പറയുക, ആരും സ്റ്റാഫ് ഇല്ല നിങ്ങള്‍ വന്നേ പറ്റു എന്ന് പറയില്ല.കൊച്ചിന് വയ്യെങ്കില്‍ child care ലീവ് എടുക്കുക.നിങ്ങള്‍ ഒരു ദിവസം ചെന്നില്ലെങ്കില്‍ അവര്‍ വേറെ ആളെ വിളിക്കും, അല്ലാതെ ആതുര സേവനത്തെ പറ്റി സ്പീച് തരില്ല, സ്റ്റാഫ് ഷോര്‍ട്ടജ് ആണെങ്കില്‍ വേണമെങ്കില്‍ എല്ലാ പണിക്കും ലൈന്‍ മാനേജര്‍ വരും, (എല്ലാവരും വരുമോ എന്നറിയില്ല ).

ഞാന്‍ oet എഴുതാനും പ്ലാന്‍ ഇല്ല, വിദേശവും ഇഷ്ടമില്ല എന്നിങ്ങനെ ഉള്ള ഗുമ്മടി ക്കുന്നവര്‍ ദൈവത്തിനു നന്ദി പറയുക, കാരണം പ്രവാസികള്‍ പലരും അത് ഇഷ്ടപ്പെട്ടു തിരഞ്ഞെടുക്കുന്നതല്ല. സാഹചര്യം ആണ്, നിങ്ങള്‍ക്ക് അതിനിടെ വരാതിരിക്കട്ടെ. പരിഹാസം നിര്‍ത്തുക, ശ്രെമിക്കുന്നവരെ പുച്ഛത്തോടെ കാണാതെ ഇരിക്കുക.എല്ലാ നാട്ടിലും തുടക്കത്തില്‍ ഒരു സ്ട്രഗ്ഗ്ളിംഗ് പീരിയഡ് കാണും, അത് അതിജീവിക്കാന്‍ നോക്കുമ്പോള്‍ അവരുടെ വിഷമങ്ങള്‍ ചിലപ്പോള്‍ fb പോസ്റ്റ് ആയിവരാം, അതിനര്‍ത്ഥം ആ നാട് കൊള്ളില്ല, ആരും ഇങ്ങോട്ട് വരല്ലേ എന്നല്ല, ഒരു മുന്‍കരുതല്‍ അത്ര മാത്രം.ചെയ്യുന്ന ജോലിക്ക് ഒരു വില തോന്നിയത് ഇവിടെ വന്നപ്പോള്‍ ആണ്. അത് കൊണ്ട് ഇവിടെ വരെ എത്തിച്ച ദൈവത്തോട് നന്ദി മാത്രം.ശ്രെമിക്കുന്നവര്‍ അത് തുടരുക, വിജയം നേടുന്നത് വരെ. നിങ്ങള്‍ക്ക് നല്ല ഒരു ഭാവി ഇവിടെ ഉണ്ട്.

Pratheeksha Kurian